Tuesday 19 November 2013

ഒരു പരിസ്ഥിതി പ്രവര്‍ത്തകന്റെ പരസ്യകുമ്പസാരം IV

സണ്ണി പൈകട 
IV

റിപ്പോര്‍ട്ട് തയ്യാറാക്കുന്ന പ്രക്രിയയില്‍ സംഭവിച്ച ഈ വീഴ്ചപോലെ തന്നെ,ഖനന-ടൂറിസം-നിര്‍മ്മാണ ലോബികള്‍ വിദഗ്ദമായി ജനങ്ങളെ റിപ്പോര്‍ട്ടിനെതിരെ അണിനിരത്താന്‍ ഉപയോഗിച്ച ചില അവ്യക്തതകള്‍നിറഞ്ഞ ശുപാര്‍ശക്‌ളും ശ്രദ്ധിക്കേണ്ടതാണ്. അതിലൊന്ന് 30 ശതമാനമത്തിലധികം ചരിവുള്ള പ്രദേശങ്ങളില്‍ തന്നാണ്ടു വിളകള്‍കൃഷി ചെയ്യാന്‍ അനുവദിക്കരുതെന്ന നിര്‍ദ്ദേശമാണ്. സദുദ്ദേശപരമായ ഈ ശുപാര്‍ശയില്‍ മതിയായ മണ്ണ്-ജല സംരക്ഷണ ഉപാധികള്‍ സ്വീകരിക്കാതെ 30 ശതമാനത്തിലധികം ചരിവുള്ള പ്രദേശങ്ങളില്‍ തന്നാണ്ടുവിളകള്‍ അനുവദിക്കരുതെന്ന ഒരു ചെറിയമാറ്റം വരുത്തിയിരുന്നെങ്കില്‍, ഇടുക്കി ബിഷപ്പിന് മലയോരത്തിനി ഒരു മൂട് കപ്പ നടാനാവില്ല എന്ന് വിലപിച്ച് ജനങ്ങളെ ഇളക്കാന്‍ അവസരമുണ്ടാകുമായിരുന്നില്ല. 

മലയോരത്ത് ഒരേ സ്ഥലത്ത് തുടര്‍ച്ചയായി തന്നാണ്ടു വിളകള്‍ കൃഷിചെയ്യുന്ന ഞാനുള്‍പ്പെടെയുള്ള ആയിരക്കണക്കിന് കര്‍ഷകരുണ്ട്. ഞങ്ങള്‍ കൃഷി ചെയ്യുന്നത് കയ്യാലവച്ച് തട്ടുകളായി തിരിച്ച് മണ്ണൊലിപ്പ് ഒഴിവാക്കിയിട്ടാണെന്നുമാത്രം. അത്തരം സംര്കഷണ നടപടികളെടുക്കാതെ തന്നാണ്ടുവിളകള്‍ കൃഷി ചെയ്താലുണ്ടാവുന്ന പ്രശ്‌നം ഒരു വിദഗ്ദസമിതിയും ചൂണ്ടിക്കാണിക്കാതെ തന്നെ മനസ്സിലാക്കാനുള്ള വിവരം കര്‍ഷകര്‍ക്കുണ്ട്. എന്നാല്‍ പാട്ടത്തിന് സ്ഥലമെടുത്ത് ഇഞ്ചിയും വാഴയും മരച്ചീനിയും കൃഷിചെയ്യുന്നവര്‍ മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്താറില്ല. ഈ കാര്യം പ്രത്യേകമായി ചൂണ്ടിക്കാണിച്ച് നിര്‍ദ്ദേശങ്ങള്‍ വച്ചിരുന്നെങ്കില്‍ ഇത് സംബന്ധിച്ച് ഒരു വിമര്‍ശനവുമുയരില്ലായിരുന്നു.

തന്നാണ്ടുവിളകളുടെ കാര്യത്തിലെ യാഥാര്‍ത്ഥ്യബോധമില്ലാത്ത ശുപാര്‍ശപോലെ തന്നെയാണ് മൃഗങ്ങളുടെ സഞ്ചാരപാതകള്‍ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളും. ഏതൊക്കെ വനമേഖലകള്‍ക്കിടയില്‍ എത്രകിലോമീറ്റര്‍ വീതിയില്‍ മൃഗങ്ങളുടെ സഞ്ചാരപാതകളൊരുക്കണമെന്നോ, അതിനായി കുടിയൊഴിപ്പിക്കേണ്ടിവരുന്ന കര്‍ഷകര്‍ക്ക് മാന്യമായ നഷ്ടപരിഹാരം കൊടുക്കണമെന്നോ, തൊട്ടുചേര്‍ന്ന് കിടക്കുന്ന കൃഷി ഭൂമിയിലേക്ക് വന്യമൃഗങ്ങള്‍ കടക്കുന്നതിനെ ഏതുവിധത്തില്‍ പ്രതിരോധിക്കണമെന്നോ വ്യക്തമാക്കാതെ ഈ നിര്‍ദ്ദേശം വച്ചതോടെ പശ്ചിമഘട്ടത്തിലെവിടെയൊക്കെയോ വന്യമൃഗസംരക്ഷണത്തിനുവേണ്ടി വനങ്ങളുടെ പുനഃസൃഷ്ടിക്കായി കര്‍ഷകര്‍ ഒഴിഞ്ഞുപോകേണ്ടിവരുമെന്ന പ്രതീതി സൃഷ്ടിക്കാന്‍ തല്‍പ്പരകക്ഷികള്‍ക്ക് എളുപ്പമായി.

അതുപോലെതന്നെയാണ് കെട്ടിട നിര്‍മ്മാണശൈലിയിലെ മാറ്റം പശ്ചിമഘട്ടത്തിനായി മാത്രം ശുപാര്‍ശചെയ്തതിലെ വിഢ്ഢിത്തം. മലയോരവാസികള്‍ കെട്ടിടം പണിയുമ്പോള്‍ കമ്പിയും സിമന്റും ഉപയോഗിക്കുന്നത് കുറയ്ക്കണം, മറ്റ് മേഖലകളിലുള്ളവര്‍ യഥേഷ്ടം കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിയട്ടെ എന്ന മനോഭാവം പ്രകോപനപരമാണ്. കെട്ടിടനിര്‍മ്മാണശൈലിയിലെ നിയന്ത്രണങ്ങള്‍ എല്ലാ മേഖലകള്‍ക്കുമായി ശുപാര്‍ശചെയ്തിരുന്നെങ്കില്‍ അതില്‍ യുക്തിഭദ്രതയുണ്ട്. ഇടനാട്ടിലും തീരപ്രദേശങ്ങളിലുമുയരുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്കും, റോഡ്-റയില്‍വേ ലൈനുകള്‍ക്കും വേണ്ടി പാറപൊട്ടിച്ചെടുക്കുന്നതും മണല്‍ ഒഴുകിയെത്തുന്നതും ഏറിയപങ്കും മലയോരമേഖലകളില്‍ നിന്നായതിനാല്‍ നിയന്ത്രണം എല്ലായിടത്തേക്കുമായി ശുപാര്‍ശ ചെയ്യുകയല്ലേയുക്തി. 

സാമാന്യജനങ്ങള്‍ക്ക് മനസ്സിലാവുന്ന ഈ യുക്തിരാഹിത്യം, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പൊതുവെ മലയോരവാസികളോട് ചിറ്റമനയം പുലര്‍ത്തുന്നഒന്നാണെന്ന പ്രതീതി സൃഷ്ടിക്കാന്‍ ഉപയോഗിക്കപ്പെട്ടു.
ഒട്ടും ജനാധിപത്യപരമല്ലാത്ത പ്രക്രിയയിലൂടെ ഒട്ടേറെ നല്ല നിര്‍ദ്ദേശങ്ങളും കുറെ അവ്യക്തതകളും മുന്നോട്ടുവയ്ക്കുകയും, പശ്ചിമട്ട സംരക്ഷണത്തിനായി പശ്ചിമഘട്ട ആവാസവ്യവസ്ഥാ അതോ റിറ്റി, സംസ്ഥാന പശ്ചിമഘട്ട ആവാസവ്യവസ്ഥാ അതോറിറ്റി, ജില്ലാ ആവാസ വ്യവസ്ഥ കമ്മിറ്റി എന്നീ ത്രിതല അധികാര സംവിധാനം രൂപകല്പന ചെയ്യുകയുമാണ് ഗാഡ്ഗില്‍ കമ്മിറ്റിയില്‍ നിന്നുണ്ടായത്. ഇങ്ങനെയെല്ലാമുള്ള നിര്‍ദ്ദേശങ്ങള്‍ വച്ചിട്ട് ഇനി എല്ലാകാര്യങ്ങളും നിശ്ചയിക്കാനുള്ള അധികാരം പഞ്ചായത്തുകള്‍ക്കും ഗ്രാമസഭകള്‍ക്കുമുണ്ട്, ഒന്നുകൊണ്ടും ഭയപ്പെടേണ്ട എന്ന് മലയോരവാസികളെ സമശ്വസിപ്പിച്ചിട്ട് കാര്യമില്ല. 

ഉദ്യോഗസ്ഥമേധാവിത്വവും അഴിമതിയും കൊടികുത്തിവാഴുന്ന കേന്ദ്രീകൃത ഭരണവ്യവസ്ഥ നിലനില്‍ക്കുന്ന ഈ രാജ്യത്ത് പഞ്ചായത്തുകള്‍ക്കും ഗ്രാമസഭകള്‍ക്കും എന്തധികാരമാണ് പ്രായോഗികമായുള്ളത് എന്ന് ജനങ്ങള്‍ക്ക് നന്നായി അറിയാം. ഗ്രാമപഞ്ചായത്ത് ഭരണത്തില്‍ പോലും ഗ്രാമസഭാ തീരുമാനങ്ങള്‍ക്ക് പ്രായോഗികമായി വിലയില്ലാത്ത സാഹചര്യമാണിവിടെയുള്ളത്. ഗ്രാമസഭായോഗങ്ങള്‍ വീട്, കക്കൂസ്, പശു, കോഴി വിതരണ കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ മാത്രമെ ഉപകരിക്കുന്നുള്ളു എന്നത് മനസ്സിലാക്കിയിട്ടുള്ളവരാണ് ജനങ്ങള്‍. സ്വന്തം ഗ്രാമസഭകളില്‍ പങ്കെടുക്കാനുള്ള സമയം ഉണ്ടാവാന്‍ സാധ്യതയില്ലാത്ത വിദഗ്ദന്‍മാര്‍ക്ക്് ഗ്രാമസഭകള്‍ സംബന്ധിച്ച് കാല്‍പ്പനികമായ ധാരണളാവുമുണ്ടാവുക.ജനങ്ങള്‍ക്കങ്ങനെയല്ലല്ലോ.

പൊതുവില്‍ സ്വീകര്യമെങ്കിലും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ ഇവിടെ സൂചിപ്പിച്ചതുപോലുള്ള പരിമിതികള്‍ യഥാസമയം ചൂണ്ടിക്കാണിക്കാന്‍ കഴിയാതെ പോയതാണ് കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് പറ്റിയ വീഴ്ചയെന്ന് ഞാന്‍ കരുതുന്നു. ഇത്തരം കാര്യങ്ങളില്‍ സൂഷ്മതയോടെ സ്വതന്ത്രവും ജനപക്ഷത്തു നില്‍ക്കുന്നതുമായ നിലപാടെടുത്തുകൊണ്ടെ ഇനി മുന്നോട്ടുപോകാനാവു. ഇന്നത്തെ നിലയ്ക്ക് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കണ്ണടച്ച് പിന്തുണച്ചുകൊണ്ട് പരിസ്ഥിതി പ്രവര്‍ത്തകരും, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെയും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെയും കണ്ണടച്ച് എതിര്‍ത്തുകൊണ്ട് മലയോര കര്‍ഷകരും മുന്നോട്ട് പോയാല്‍ പശ്ചിമഘട്ടസംര്കഷണവിചാരങ്ങള്‍ പരാജയപ്പെടുകയും കര്‍ഷകര്‍വഞ്ചിക്കപ്പെടുകയുമാവും ഫലം. ഇതിനിടയില്‍ വിജയിക്കുന്നത് ഖനന-ടൂറിസം-നിര്‍മ്മാണ ലോബികള്‍ മാത്രമാകും.

പരിസ്ഥിതിസംരക്ഷണം എന്നത് ഒരു അക്കാഡമിക് സബ്ജറ്റായി മാത്രം കാണുന്നവരെ സംബന്ധിച്ചിടത്തോളം ജനങ്ങളോ ജനങ്ങളുടെ വികാരങ്ങളോ പരിഗണന അര്‍ഹിക്കുന്ന കാര്യമല്ലായിരിക്കാം. പരിസ്ഥിതി സംരക്ഷണം ജനങ്ങളുടെ പങ്കാളിത്തമില്ലാതെ അസാധ്യമാണെന്ന് യാഥാര്‍ത്ഥ്യബോധമുള്ളവര്‍ ജനസമൂഹത്തെ ശരിയായി മനസ്സിലാക്കികൊണ്ടുവേണം മുന്നോട്ടുപോകാന്‍ . പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും മലയോര കര്‍ഷകര്‍ക്കും ഒരുപോലെ സ്വീകാര്യമാകാവുന്ന കാര്യങ്ങളെക്കുറിച്ച് സമചിത്തതയോടെയും പക്വതയോടെയും കൂടിയാലോചനകള്‍ നടത്തേണ്ട സമയമായിരിക്കുന്നു. പരിസ്ഥിതി പ്രവര്‍ത്തകര്‍ വിനയത്തോടെയും സത്യസന്ധതയോടെയും സ്വന്തം നിലപാടുകളെയും പ്രവര്‍ത്തന ശൈലികളെയും വിലയിരുത്തി ഇത്തരമൊരു കൂടിയാലോചനയ്ക്ക് മുന്‍കൈയെടുക്കേണ്ട സമയമാണിതെന്ന് എനിക്ക് തോന്നുന്നു. പരിസ്ഥിതി പ്രവര്‍ത്തകരില്‍ ആര്‍ക്കെങ്കിലുമൊക്കെ അങ്ങനെ തോന്നുന്നുണ്ടാവുമെന്നാണെന്റെ വിചാരം.

NB

ഈ കുറിപ്പില്‍ സൂചിപ്പിച്ചകാര്യങ്ങള്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതാണെന്ന വിചാരമുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെയും സ്വതന്ത്രകര്‍ഷക സംഘടനകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്നവരുടെയും ഒരു അനൗപചാരിക സംസാരം നവംബര്‍ 22-ാം തീയ്യതി കൂടുതല്‍ പേര്‍ക്ക് എത്താനും പങ്കെടുക്കാനും കൂടുതല്‍ സൗകര്യമുള്ള കോട്ടയം ജില്ലയിലെ ഭരണങ്ങാനത്ത് അസ്സീസി മാസിക-ജീവന്‍ ബുക്‌സ് ഹാളില്‍ രാവിലെ 10 മണിമുതല്‍ നടത്തുന്നു. താല്പര്യമുള്ളവര്‍ക്ക് സ്വാഗതം. ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍ 9446234997

2 comments:

  1. • K M Venugopalan says:
    November 20, 2013 at 9:25 am
    Well said
    കേവലം ബ്യൂറോക്രാറ്റിക്ക് നടപടികളിലൂടെ പശ്ചിമ ഘട്ടത്തെ പാരിസ്ഥിതിക ആപത്തുകളിൽ നിന്ന് രക്ഷിക്കാൻ കഴിയില്ല; ജനങ്ങളെ വിശ്വാസത്തിൽ എടുത്തു കൊണ്ട് ദീര്ഘകാലാടിസ്ഥാനത്തിലും ഹ്രസ്വ കാലാടിസ്ഥാനത്തിലും നടക്കേണ്ട സാമൂഹ്യ രാഷ്ട്രീയവും ഭരണപരവും ആയ ഇടപെടലുകൾക്ക് ഗാദ്ഗിൽ റിപ്പോർട്ട് കുറച്ചൊക്കെ പ്രാധാന്യം നല്കുന്നുണ്ട് എന്നത് ശരിയാണെങ്കിലും, മലയോരവാസികളായ സാധാരണ ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന കുറെ ഏറെ കാര്യങ്ങളിൽ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിയുന്നൊരു പ്രവണത ഈ റിപ്പോര്ട്ട് കാണിക്കുന്നില്ലേ ?
    “… 30 ശതമാനമത്തിലധികം ചരിവുള്ള പ്രദേശങ്ങളില് തന്നാണ്ടു വിളകള്കൃഷി ചെയ്യാന് അനുവദിക്കരുതെന്ന ..സദുദ്ദേശപരമായ ഈ ശുപാര്ശയില് മതിയായ മണ്ണ്-ജല സംരക്ഷണ ഉപാധികള് സ്വീകരിക്കാതെ 30 ശതമാനത്തിലധികം ചരിവുള്ള പ്രദേശങ്ങളില് തന്നാണ്ടുവിളകള് അനുവദിക്കരുതെന്ന ഒരു ചെറിയമാറ്റം വരുത്തിയിരുന്നെങ്കില്, ഇടുക്കി ബിഷപ്പിന് മലയോരത്തിനി ഒരു മൂട് കപ്പ നടാനാവില്ല എന്ന് വിലപിച്ച് ജനങ്ങളെ ഇളക്കാന് അവസരമുണ്ടാകുമായിരുന്നില്ല. മലയോരത്ത് ഒരേ സ്ഥലത്ത് തുടര്ച്ചയായി തന്നാണ്ടു വിളകള് കൃഷിചെയ്യുന്ന ഞാനുള്പ്പെടെയുള്ള ആയിരക്കണക്കിന് കര്ഷകരുണ്ട്. ഞങ്ങള് കൃഷി ചെയ്യുന്നത് കയ്യാലവച്ച് തട്ടുകളായി തിരിച്ച് മണ്ണൊലിപ്പ് ഒഴിവാക്കിയിട്ടാണെന്നുമാത്രം. അത്തരം സംര്കഷണ നടപടികളെടുക്കാതെ തന്നാണ്ടുവിളകള് കൃഷി ചെയ്താലുണ്ടാവുന്ന പ്രശ്നം ഒരു വിദഗ്ദസമിതിയും ചൂണ്ടിക്കാണിക്കാതെ തന്നെ മനസ്സിലാക്കാനുള്ള വിവരം കര്ഷകര്ക്കുണ്ട്…”[സണ്ണി പൈകട]
    Reply
    • KM Venugopalan says:
    November 20, 2013 at 9:31 am
    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശക്തിപ്പെടുത്തുക എന്ന ആശയം, പരിസ്ഥിതി ദുർബല പ്രദേശങ്ങൾ എന്ന് തരം തിരിച്ച ഗ്രാമങ്ങല്ക്ക് മാത്രം എന്തിനു ബാധകമാക്കണം ?അഥവാ ,അത് കൊണ്ട് മാത്രം സ്വകാര്യ ഉടമസ്ഥതയും കോർപ്പറേറ്റ് ലാഭക്കൊതിയും കൊള്ളയും ചേർന്ന് സൃഷ്ട്ടിച്ച സാമൂഹ്യ-രാഷ്ട്രീയ -പാരിസ്ഥിതിക അസന്തുലിതത്വങ്ങൽ ഇല്ലാതെയാകുമോ ?
    പ്രാദേശിക സ്വയം ഭരണാധികാരം , കാവുകളുടെ സംരക്ഷണം , പാരിസ്ഥിതിക വീക്ഷണം ഉള്ക്കൊള്ളുന്ന ജീവിത ശൈലികൾ തുടങ്ങിയ ആശയങ്ങളെ ഗാദ്ഗിൽ റിപ്പോർട്ട് പുകഴ്ത്തിക്കാണിക്കുമ്പോഴും പ്രശ്നങ്ങൾക്കുള്ള പരിഹാര നടപടിയായി നിർദേശിക്കുന്നത് അവ്യക്തമായ രൂപങ്ങളിലുള്ള ചില ബ്യൂറോക്രാറ്റിക് ഇടപെടലുകൾ തന്നെയാണ് .അതിനാൽ , ചർച്ചകൾ മുഖ്യമായും കേവലം ഭൂവിനിയോഗം സംബന്ധിച്ച ചില തർക്കങ്ങളിൽ ഒതുങ്ങുക എന്നത് റിപ്പോർട്ടിന്റെ ഒരു പരിമി തിയാണ് ! രാഷ്ട്രീയ പരിഹാരത്തിന് പകരം വെക്കാൻ techno centric /bureaucratic സ്വഭാവത്തിലുള്ള ഫോർമുലകൾ ഒരു പക്ഷെ അപര്യാപ്തമാണ്

    ReplyDelete
    Replies
    1. Reply
      • belcy thomas says:
      November 20, 2013 at 11:02 am
      എപ്പോള് ആണ് ഒരു ഭൂപ്രദേശം പരിസ്ഥിതിലോലം ആയി കരുതപ്പെടുന്നത് , അങ്ങനെയുള്ള ഒരു പ്രദേശത്തു എങ്ങിനെയുള്ള മാറ്റങ്ങള് (കൃഷി ഭൂമി ആണെങ്കില് , ജനങ്ങള് താമസിക്കുന്നു എങ്കില് )ആണ് ഈ റിപ്പോര്ട്ട് ശുപാര്ശ ചെയ്യുന്നത് ??
      Reply
      • mohan pee cee says:
      November 20, 2013 at 6:08 pm
      ..തീര്ച്ചയായും പരിഗണിക്കപ്പെടെന്ട നിര്ദേശങ്ങള്…
      Reply
      • വളരെ ശരിയായ കാഴ്ചപ്പാട്.. നീ വിഷയത്തിൽ ഇത്ര നല്ല ഒരു വിലയിരുത്തൽ വേറെ ആരും എഴുതി കണ്ടില്ല.. congrats.. says:
      November 21, 2013 at 8:29 am
      വളരെ ശരിയായ കാഴ്ചപ്പാട്.. നീ വിഷയത്തിൽ ഇത്ര നല്ല ഒരു വിലയിരുത്തൽ വേറെ ആരും എഴുതി കണ്ടില്ല.. congrats..
      Reply
      • Alan Sebastian says:
      November 21, 2013 at 7:07 pm
      പ്രിയ സുഹൃത്തുക്കളെ ഇടുക്കിയുടെ അപ്പിയറന്സിനെ കുറിച്ച് അറിവില്ലതതുകൊണ്ടാണ് നിങ്ങള് ഇങ്ങനെ പ്രതികരിക്കുന്നത്. ഇടുക്കി ജില്ല നേരിട്ട് കാണുവാന് എത്തിയ കസ്തുരി രംഗന് കൂടുതലും സഞ്ചരിച്ചത് ഹെലികോപ്ടറില് ആയിരുന്നു എന്ന കാര്യം വിസ്മരിക്കരുത്. നാനാ ജാതി കൃഷികലുള്ള, പ്രത്യേകിച്ചും ഏലം പോലുള്ള കൃഷി സ്ഥലങ്ങള് മുകളില് നിന്നും നോക്കിയാല് അതെല്ലാം വനഭൂമി ആയിട്ടെ തോന്നുകയുള്ളൂ. അവിടെയുള്ള വീടുകള് മനസിലവുകയില്ല. അങ്ങനെയുള്ള സ്ഥലങ്ങളെല്ലാം വനഭൂമി ആയി റിപ്പോര്ട്ട് എഴുതി പോയാലുള്ള അവസ്ഥകള് നിങ്ങള് മനസിലാക്കണം. പിന്നെ ഇടുക്കിയിലുള്ള ആളുകള് പ്രകൃതിയെ സംരക്ഷിക്കുന്നതുപോലെ കേരളത്തിലെ മെട്രോ സിറ്റികളില് താമസിക്കുന്ന എത്ര പേര് അവരുടെ നാട്ടില് മരങ്ങള് വെച്ച് പിടിപ്പിക്കുന്നുണ്ട് എന്നകാര്യം കൂടി ഇതിനോട് ചേര്ത്ത് വായിക്കേണ്ട കാര്യമാണ്. വരും തലമുറയക്ക് കൂടി അവകാശപെട്ടതാണ് ഈ മണ്ണും ജീവനും ജലവും എന്ന കാര്യത്തില് ആര്ക്കും ഒരു തര്ക്കവുമില്ല. പക്ഷെ അത് ഇടുക്കിക്കാര് മാത്രം പുതിയ തലമുറക്കായി സൂക്ഷിക്കണം എന്ന് പറയുന്നതിലെ ന്യായം മനസിലാകുന്നില്ല. മഴയും വെള്ളവും, ജീവ ശ്വാസവും എല്ലാം മറ്റുള്ളവരെ പോലെ മാത്രമേ ഇടുക്കിക്കാരും ഉപയോഗിക്കുന്നുള്ളൂ, ഇവിടുത്തെ വെള്ളം ഉപയോഗിച്ചുണ്ടാക്കുന്ന വൈദുധി കേരളത്തിലെ മുഴുവനും ജനങ്ങള്ക്കയി കൊടുക്കുന്നതും ഇടുക്കിക്കാരാണ് എന്നകാര്യവും പരിഗണിക്കേണ്ടതാണ്. അതുകൊണ്ട് അവിടെ ജീവിക്കുന്നവരെ ഇനിയും ഉപദ്രവിക്കരുത് ഏകദേശം 800 ഏക്കര് വയല് നികത്തി സ്വകാര്യ കമ്പനി നിർമിക്കുന്ന ആറുംമുള വിമാനത്താവളം , തടാകവും,കടലും നികത്തി പണിയുന്ന ലുലു കണ്വെൻഷൻ സെന്റർ , എന്നിവക്കെതിരെ പറഞ്ഞാൽ വികസന വിരോധം ..കായലും കരയും കയ്യേറി പണിതു പൊക്കിയ നക്ഷത്ര ഹോട്ടലുകൾ പൊളിക്കാനായി രസീത് കുറ്റിയുമായി ക്യു നിന്നാൽ അതിനു തെറ്റില്ല നീറ്റ ജലാറ്റിൻ പുറം തള്ളുന്ന മാലിന്യം പുഴയിലെക്കൊഴുകുമ്പോളും അവിടെ മത്സ്യവും മനുഷ്യനും മരിച്ചു വീഴുമ്പോൾ അത് വികസനത്തിന്റെ ബാക്കി പത്രം ….. ദശകങ്ങളായി മനുഷ്യ വാസമുള്ള സ്ഥലങ്ങളെ പരിസ്ഥിതി ദുർബല പ്രദേശം എന്ന് ഉപഗ്രഹത്തിലൂടെ പഠിച്ചു അവിടെ ഇനി എന്ത് പുതിയ നിർമ്മാണവും , നവീകരണവും നടക്കണം എങ്കിൽ ഡൽഹിയിൽ നിന്നും വന്ന അണ്ണന്മാർ ഈ റിപ്പോർട്ടിൽ എഴുതി വച്ചത് പോലെയേ നടക്കുകയുള്ളുഎന്ന് പറയുന്നു …..
      ജനസാദ്രത 100 നു മുകളിൽ ഉള്ള പ്രദേശങ്ങളിൽ ഇത് ബാധകമല്ല എന്നും പറഞ്ഞിട്ടുണ്ട് എങ്കിൽ 350 നു മുകളിലായി ജന സാദ്രത ഉള്ള ഇടുക്കിയിലെ താലൂക്കുകളെ എന്ത് കൊണ്ട് ഒഴിവാക്കിയില്ല തമിൾ നാടിൻറെ കൈവശം ഉള്ള ഊട്ടി, കൊടൈകനാൽ,കന്നടയുടെ കുടക് എന്നീ ഭൂ വിഭാഗങ്ങളെ എന്ത് കൊണ്ട് ഒഴിവാക്കി സോണ് 1 നിന്നും … ? എല്ലാവരും പറഞ്ഞു റിപ്പോർട്ട് പഠിക്കതെയാണ് അഭിപ്രായം പറഞ്ഞതെന്ന് ഭാവിയിൽ ഈ കമ്മീഷൻ റിപ്പോർട്ടിൽ ഊന്നിയാകും ഇവടെ നടക്കുന്ന ഓരോ നിർമ്മാണ പ്രവർത്തനവും അതിനു മാത്രേ സർക്കാർ അംഗീകാരം നല്കുകയുള്ളൂ ,അല്ലെന്നു ഉറപ്പു നല്കാൻ പറ്റുമോ … ഇങ്ങനെ കുറെ ഉത്തരം ഇല്ലാത്ത ചോദ്യങ്ങളാണ് ഇനിയും ഒരു സാധാരണ പരിസ്ഥിതി ദുര്ബല വാസിയുടെ മനസ്സിലുള്ളത് ….
      (COURTESY ;FEBIN XAVIER)
      Reply
      • Sunil K Mathew says:
      November 25, 2013 at 7:43 am
      താങ്കൾ പറയുന്ന ഓരോ സംഭവങ്ങളും തടയേണ്ടത് തന്നെയാണ്. ഇപ്പോൾ ഈ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ ഇതേക്കുറിച്ചുള്ള കാര്യം മാത്രം പറയുന്നു എന്നേയുള്ളൂ. ഇനി ചോദിക്കട്ടെ? ഈ റിപ്പോർട്ടുകൾ ഒന്നും വേണ്ട. എല്ലാം ഇടിച്ചു നിരപ്പാക്കി കണ്ട കാട്ടുകള്ളന്മാർ കൊണ്ടുപോയി തിന്നട്ടെ എന്നാണോ താങ്കളുടെ അഭിപ്രായം?

      Delete