Tuesday 31 December 2019

കൃഷിയെയും ടൂറിസത്തെയും ചേര്‍ത്തുനിര്‍ത്തുമ്പോള്‍

ജോസാന്റണി 



തലപ്പുലം സര്‍വീസ് സഹകരണബാങ്കിലെ ഒരു സാധാരണ അംഗമെന്ന നിലയ്ക്ക് ഡിസംബര്‍ 1-നു നടന്ന വാര്‍ഷികപൊതുയോഗത്തില്‍ പങ്കെടുക്കുമ്പോള്‍ അവിടെ നിന്ന് ഉയര്‍ന്ന നിരക്കിലുള്ള ലാഭവീതപ്രഖ്യാപനവും സമൃദ്ധമായ ഒരു ചായസല്‍ക്കാരവും മാത്രമേ ഞാന്‍ പ്രതീക്ഷിച്ചിരുന്നുള്ളു. ബാങ്ക് പ്രസിഡന്റ് ശ്രീ സജി മൂലേച്ചാലിലിന്റെ അധ്യക്ഷപ്രസംഗം ആമുഖം കഴിഞ്ഞപ്പോഴേക്കും റിക്കാര്‍ഡുചെയ്യപ്പെടേണ്ടതും ചരിത്രപ്രധാനവുമായ ഒരു പ്രസംഗമാണതെന്ന് എനിക്ക് ബോധ്യമായി. ഉടന്‍തന്നെ ഞാനെന്റെ ഫോണിലെ വോയ്‌സ് റിക്കാര്‍ഡര്‍ ഉപയോഗിച്ച് അതു പകര്‍ത്തി. പ്രസിഡന്റുമായി ഒരഭിമുഖം നടത്തണമെന്ന് തീരുമാനിക്കുകയും ചെയ്തു. അതനുസരിച്ച് പ്രസിഡന്റുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം ഡിസംബര്‍ 21-ന് ബാങ്കില്‍വച്ച് ഒരു കാര്‍ഷിക-ഹോം സ്റ്റേ സെമിനാര്‍ നടത്തുന്നുണ്ടെന്നറിയിച്ചു. ആ പരിപാടി മൊത്തം വീഡിയോറിക്കാര്‍ഡ് ചെയ്യണമെന്ന എന്റെ നിര്‍ദ്ദേശം പരിഗണിച്ചതിലുള്ള സന്തോഷം അറിയിക്കുന്നു.
കേരളത്തിലെ പുതിയ തലമുറ ആസ്‌ട്രേലിയായിലേക്കും കാനഡയിലേക്കും ഒക്കെ കുടിയേറിക്കൊണ്ട് നമ്മുടെ നാട്ടിലെ സമര്‍ഥരെല്ലാം നമ്മുടെ നാടുവിട്ടു പോയിക്കൊണ്ടിരിക്കുന്ന സാഹചര്യം കേരളത്തെ ഒരു വലിയ വൃദ്ധഭവനമാക്കി മാറ്റിയേക്കാന്‍ പോലും സാധ്യതയുണ്ട്. എന്നാല്‍ കേരളത്തില്‍ത്തന്നെ സ്വന്തം കഴിവുകളും കേരളത്തിലെ കൃഷിടൂറിസം സാധ്യതകളും കാര്യക്ഷമമായി ഉപയോഗിക്കാന്‍ വരുംതലമുറയ്ക്ക് അവസരം ഉണ്ടാക്കിക്കൊടുക്കുകയല്ലാതെ ഈ പ്രശ്‌നത്തിന് ഒരു പരിഹാരമില്ല. കൃഷിയെപ്രകൃതിക്കിണങ്ങുന്ന ഭക്ഷ്യവിളകള്‍ കൃഷിചെയ്യലും മൂല്യവര്‍ധിത ഭക്ഷ്യ ഉത്പന്നങ്ങളുണ്ടാക്കലും അവ വിദേശങ്ങളിലേക്ക് കയറ്റിയയയ്ക്കലും പ്രോത്സാഹിപ്പിച്ചുകൊണ്ടുമാത്രമേ നമുക്കു നിലനിര്‍ത്താനാവൂ. ലോകമാകെ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഉത്തരവാദിത്ത്വടൂറിസം പ്രോത്സാഹിപ്പിക്കുമ്പോള്‍ നമ്മുടെ ഗ്രാമീണസമ്പദ്ഘടനയെത്തന്നെ അത് ഉത്തേജിപ്പിക്കും. ഈ ആശയങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതിന് മേല്പറഞ്ഞ സെമിനാര്‍ വീഡിയോ എഡിറ്റുചെയ്ത് ക്ലിപ്പുകളായി യുട്യൂബിലിട്ട് സോഷ്യല്‍മീഡിയായിലൂടെ പ്രചരിപ്പിക്കുക എന്ന ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുകയാണ്. അതിനും മുമ്പേ സെമിനാറിലെ പ്രസംഗങ്ങളുടെ ഓഡിയോ അന്നു സെമിനാറില്‍ പങ്കെടുത്തവരെയെല്ലാം ഉള്‍പ്പെടുത്തി ഉണ്ടാക്കുന്ന ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെ പ്രചരിപ്പിക്കുകയാണ്. അര്‍ജുനന്റെ അമ്പുപോലെ ഓരോരുത്തരും ഇവ ഷെയര്‍ചെയ്താല്‍ കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ വലിയൊരു വിപ്ലവത്തിനുതന്നെ നമുക്കു തുടക്കം കുറിക്കാനാവും. 

NB
തലപ്പുലം സര്‍വീസ് സഹകരണബാങ്ക് പ്രസിഡന്റ് ശ്രീ. സജി മൂലേച്ചാലിലിന്റെയും കേരളമൊട്ടാകെ പ്രവര്‍ത്തന പരിധിയുള്ള ഒരു ടൂറിസം സഹകരണ ബാങ്കിന്റെ സ്ഥാപക പ്രവര്‍ത്തകനായ ശ്രീ. ജോര്‍ജിന്റെയും പ്രസംഗങ്ങളുടെ ഓഡിയോ ഫയലുകള്‍ വാട്ട്‌സ് ആപ്പിലൂടെ പങ്കുവയ്ക്കുകയാണ്. താത്പര്യമുള്ളവര്‍ 8848827644 എന്ന വാട്ട്‌സ് ആപ്പ് നമ്പരിലേക്ക് സ്വന്തം നമ്പര്‍ അയച്ചുതരിക.

മറ്റുള്ളവരുടെ പ്രസംഗങ്ങളും ഓഡിയോ റിക്കാര്‍ഡ് ചെയ്തിട്ടുണ്ട്. ഫേസ് ബുക്ക് ഐഡി തന്നാല്‍ FB മെസേജുകളായും അവ പങ്കുവയ്ക്കാം.



Sunday 29 December 2019

ഉത്തരവാദിത്വ ടൂറിസം

https://www.keralatourism.org/homestays

https://www.keralatourism.org/malayalam/responsible-tourism.php

ടൂറിസത്തിന്റെ ഗുണപരമായ അംശങ്ങള്‍ പരമാവധി വര്‍ദ്ധിപ്പിക്കാനും തെറ്റായ ഘടകങ്ങളെ ഇല്ലാതാക്കാനുമുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്ന നിലയില്‍ ഉത്തരവാദിത്വ ടൂറിസം ലോകവ്യാപകമായി സ്വീകരിക്കപ്പെടുന്നു. ഇന്ത്യയില്‍ ഈ ആശയം ആദ്യം ഉള്‍ക്കൊണ്ട് പ്രാവര്‍ത്തികമാക്കിയ സംസ്ഥാനമാണ് കേരളം. ഉത്തരവാദിത്ത ടൂറിസം പദ്ധതികള്‍ വിജയകരമാക്കിയ ഇന്ത്യയിലെ പ്രഥമ ടൂറിസം കേന്ദ്രമെന്ന ബഹുമതി കുമരകത്തിനാണ്. പാരിസ്ഥിതികമോ സാമൂഹികമോ ആയ കോട്ടങ്ങളൊന്നും വരുത്താതെ ടൂറിസ്റ്റുകള്‍ക്കും തദ്ദേശവാസികള്‍ക്കും പരമാവധി പ്രയോജനം ലഭ്യമാക്കാനുള്ള സമഗ്രസമീപനമാണ് ഉത്തരവാദിത്ത ടൂറിസത്തിനുള്ളത്. ഏറ്റവും ശ്രദ്ധേയമായ വസ്തുത ഉത്തരവാദിത്ത ടൂറിസം തദ്ദേശീയ സമൂഹത്തിന്റെ ജീവിതാവസ്ഥകളെ അത്ഭൂതകരമാം വിധം മെച്ചപ്പെടുത്തി എന്നതാണ്. കുമരകത്തിന്റെ വിജയ മാതൃക പിന്‍തുടര്‍ന്നുകൊണ്ട് കേരളത്തിലെ ഇതര ടൂറിസം കേന്ദ്രങ്ങളിലും ഉത്തരവാദിത്ത ടൂറിസം നടപ്പാക്കി വരികയാണ്.

ഉത്തരവാദിത്വ ടൂറിസം, കാലിക വസ്തുതകള്‍

ശ്രദ്ധേയമായ നാഴികകല്ലുകളോടെ കേരളാ ടൂറിസത്തിന്റെ മൗലിക പരിപാടിയായ ഉത്തരവാദിത്ത ടൂറിസം അതിന്റെ ഒന്നാംഘട്ടം പൂര്‍ത്തീകരിച്ചിരിക്കുകയാണ്. പരീക്ഷണഘട്ടത്തില്‍ കോവളം, കുമരകം, തേക്കടി, വയനാട് എന്നീ നാല് കേന്ദ്രങ്ങളിലാണ് ഇത് നടപ്പാക്കിയത്. ഇവയില്‍ കുമരകം ഏറ്റവും വിജയകരമായ മാതൃകയായി ഇന്ത്യാഗവണ്‍മെന്റ് അംഗീകരിച്ച് ആദരിക്കുകയുണ്ടായി.
                                                                                                                                                                                        
സംസ്ഥാന ടൂറിസം വകുപ്പ്, ഇന്‍ര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം ഇന്ത്യ, (ICRT - INDIA) ഇക്വേഷന്‍സ് എന്നിവയുമായിചേര്‍ന്ന് 2007 ഫെബുവരി രണ്ട് - മൂന്ന് തീയതികളില്‍ തിരുവനന്തപുരത്ത് ഒരു സംസ്ഥാനതല ശില്‍പ്പശാല സംഘടിപ്പിക്കുകയുണ്ടായി. ഗവണ്‍മെന്റ് പ്രതിനിധികള്‍, തദ്ദേശഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ടൂറിസം മേഖലയിലെ പ്രമുഖര്‍, പൗരസമൂഹ പ്രതിനിധികള്‍, നിയമസഭാംഗങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, അക്കാദമിക് വിദഗ്ധര്‍ തുടങ്ങിയവരെല്ലാം ഈ ശില്‍പശാലയില്‍ പങ്കെടുത്തു. ഈ സെമിനാറില്‍ ഉരുത്തിരിഞ്ഞു വന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സ്റ്റേറ്റ് ലെവല്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം കമ്മിറ്റി (SLRTC) രൂപീകരിക്കാന്‍ തീരുമാനിച്ചു.                                            

സംസ്ഥാനതല ഉത്തരവാദിത്ത ടൂറിസം സമിതി 2007 ഏപ്രില്‍ 20 ന് യോഗം ചേര്‍ന്ന് ഉത്തരവാദിത്ത ടൂറിസം പദ്ധതി ഘട്ടങ്ങളായി നടപ്പാക്കാന്‍ തീരുമാനിച്ചു. ആദ്യഘട്ടം പരിപാടികള്‍ക്കായി കുമരകം, വയനാട്, തേക്കടി, കോവളം, എന്നീ കേന്ദ്രങ്ങളെ നിശ്ചയിക്കുകയും ചെയ്തു. ഗ്രേറ്റ് ഇന്ത്യാ ടൂറിസം പ്ലാനേഴ്‌സ് ആന്റ് കണ്‍സല്‍ട്ടന്റസ് (GITPAC) എന്ന സ്ഥാപനത്തെ പദ്ധതിക്ക് സാങ്കേതിക സഹായം നല്‍കാനും ഏകോപിക്കാനുമായി സര്‍ക്കാര്‍ തെരഞ്ഞെടുത്തു. തുടര്‍ന്ന് 2008 മാര്‍ച്ചിലാണ്, പ്രായോഗികമായി പദ്ധതി നടപ്പിലാക്കി തുടങ്ങിയത്.                                     

വിവിധ കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത വിവരണം:

കുമരകത്തെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍

അത്ഭുതകരമായ ഫലമാണ് കുമരകത്തെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചത്. ഇത് ഒരു മാതൃകാ കേന്ദ്രമായി മാറുകയുണ്ടായി. ദേശീയ അന്തര്‍ദേശീയ തലത്തില്‍ ഒട്ടേറെ പുരസ്‌കാരങ്ങള്‍ കുമരകത്തെ റസ്‌പോണ്‍സിബിള്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചു.                                     

ടൂറിസം മേഖലയില്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഒരു ശില്‍പ്പശാല 2007 മെയ് 16 ന് നടത്തിക്കൊണ്ടാണ് കുമരകത്ത് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നാന്ദി കുറിച്ചത്. എല്ലാ വിഭാഗത്തില്‍പ്പെട്ടവരുടെയും പൊതുസമ്മതം പദ്ധതിക്ക് ലഭിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍, ഗവണ്‍മെന്റ്, ടൂറിസം വ്യവസായം, പൗരസമൂഹം, മാധ്യമങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയുടെയെല്ലാം പ്രതിനിധികള്‍ ഈ ശില്‍പശാലയില്‍ പങ്കെടുത്തു. ഉത്തരവാദിത്ത ടൂറിസത്തിന്റെ സാമൂഹ്യ സാമ്പത്തിക പാരിസ്ഥിതിക വശങ്ങള്‍ ചര്‍ച്ച ചെയ്ത ശില്‍പശാലയില്‍ ഈ പ്രദേശത്തിനു വേണ്ടി ഒരു കര്‍മ്മ പദ്ദതി ആവിഷ്‌കരിക്കുകയുണ്ടായി. ശ്രീ. വി,എന്‍ വാസവന്‍ MLA ശില്‍പശാല ഉദ്ഘാടനം ചെയ്തു. ടുറിസം ഡയറക്ടര്‍ സഞ്ജയ് M. കൗള്‍ IAS അദ്ധ്യക്ഷനായിരുന്നു. ടൂറിസം സെക്രട്ടറി ഡോ. വേണു IAS ശില്‍പ്പശാല നയിച്ചു.

സംസ്ഥാന ടൂറിസം വകുപ്പ് കുടുംബശ്രീയെ പദ്ധതിയുടെ ഫീല്‍ഡ് കണ്‍സള്‍ട്ടന്റായി നിയോഗിച്ചു. പഞ്ചായത്തും കുടുംബശ്രീയും ചേര്‍ന്ന് പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള ഫീല്‍ഡ് വര്‍ക്ക് ആരംഭിച്ചു. പദ്ധതി പ്രദേശത്തെ ഹോട്ടലുകളില്‍ അവരുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് സര്‍വ്വെ നടത്തി. ഇതിനനുസരിച്ച് ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും മുടക്കം കൂടാതെ പച്ചക്കറി വിതരണം ചെയ്യുന്നതിന് ഒരു അഗ്രികള്‍ച്ചര്‍ കലണ്ടര്‍ തയ്യാറാക്കി. കാര്‍ഷിക മേഖലയെ ഉദ്ധരിക്കുന്നതിന് ഒരു വഴിയായി പഞ്ചായത്ത് സാമ്പത്തിക ഉത്തരവാദിത്വം നടപ്പാക്കാന്‍ തിരുമാനിച്ചു. ഇതിന്റെ ഭാഗമായി ഓരോ കുടുംബശ്രീ യൂണിറ്റും അഞ്ചംഗങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആക്ടിവിറ്റി ഗ്രൂപ്പുണ്ടാക്കി. ഈ ഗ്രൂപ്പുകള്‍ ഓരോ വിളകളുടെ ചുമതലയേറ്റെടുത്തു. അങ്ങനെ 180 ഗ്രൂപ്പുകള്‍ (900 സ്ത്രീകള്‍) പച്ചക്കറി കൃഷി തുടങ്ങി. പഞ്ചായത്ത് കൃഷിക്കുള്ള സ്ഥലം കണ്ടെത്തുകയും ഒന്നരലക്ഷം രൂപ ചെലവിട്ട് വിത്തും വളവും വിതരണം ചെയ്യുകയുമുണ്ടായി. 2008 മാര്‍ച്ച് 14 ന് സംസ്ഥാന ടൂറിസം, ആഭ്യന്തര വിജിലന്‍സ് മന്ത്രി ശ്രീ. കോടിയേരി ബാലകൃഷ്ണന്‍ കുമരകത്ത് പദ്ധതി ഔദ്യാഗികമായി ഉത്ഘാടനം ചെയ്തു. 2008 മെയ് 18 മുതല്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ ഹോട്ടലുകള്‍ക്കും റിസോര്‍ട്ടുകള്‍ക്കും വിതരണം ചെയ്തു തുടങ്ങി.
                                 
സാമ്പത്തിക ഉത്തരവാദിത്വ നിര്‍വഹണത്തിന്റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പ് നിരവധി ചെറു സംരംഭങ്ങള്‍ വികസിപ്പിച്ചു. സുവനീര്‍ നിര്‍മ്മാണ യൂണിറ്റുകളായിരുന്നു ഇവ. കുടുംബശ്രീയുടെ ചുമതലയില്‍ സമൃദ്ധി എന്ന പേരില്‍ ഒരു സംഭരണ യൂണിറ്റും തുടങ്ങി. 2008 മാര്‍ച്ച് മുതല്‍ 2010 ജൂണ്‍വരെ ഉത്തരവാദിത്ത ടൂറിസം പദ്ധതികളുടെ ഭാഗമായി തദ്ദേശീയ ജനങ്ങള്‍ക്ക് 45,76,343 രൂപ വരുമാനമുണ്ടാക്കാന്‍ കഴിഞ്ഞു.

കുമരകം ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഏതാനും നേട്ടങ്ങള്‍ ചുവടെ:
  • തരിശ്ശു നിലത്ത് കൃഷിയിറക്കി. കാര്‍ഷിക ഉല്‍പാദനം വര്‍ധിച്ചു.
  • മീന്‍ വളര്‍ത്തലും താമര വളര്‍ത്തലും.
  • ഹോട്ടല്‍ വ്യവസായമായുള്ള ബന്ധത്തിലൂടെ തദ്ദേശ ഉല്‍പന്നങ്ങളുടെ വിപണനം.
  • സുവനിര്‍ വ്യവസായം വികസിപ്പിച്ചു.
  • സമൂഹവുമായി ബന്ധപ്പെട്ട ടൂറിസം ഉല്‍പന്നങ്ങള്‍
  • പ്രാദേശിക കലാരൂപങ്ങളുടെയും സംസ്‌കാരത്തിന്റെയും പ്രചാരം വര്‍ധിപ്പിച്ചു.
  • സാംസ്‌കാരിക ടൂറിസം, പ്രാദേശിക വിഭവങ്ങള്‍ എന്നിവയുടെ പ്രചാരണം.
  • സാമൂഹ്യ ബോധവല്‍ക്കരണം. പരിസ്ഥിതി സംരക്ഷണം.
  • ഊര്‍ജജ സംരക്ഷണത്തിനുള്ള നടപടികള്‍
  • സമഗ്ര വിഭവ ഭൂപട നിര്‍മ്മാണം.
  • ലേബര്‍ ഡയറക്ടറി.

വയനാട്
വയനാട് ജില്ലയിലെ ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ 2007 മെയ് 6 ന് സംഘടിപ്പിച്ച ശില്‍പശാലയോടെ തുടക്കം കുറിച്ചു. ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിഭാഗമാളുകളുടെയും പരിപൂര്‍ണ്ണ സഹകരണം ഈ പ്രവര്‍ത്തനങ്ങളില്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ശില്‍പശാല സംഘടിപ്പിച്ചത്. സര്‍ക്കാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ടൂറിസം വ്യവസായം,മാധ്യമങ്ങള്‍, പൗരസമൂഹം, എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുത്തു. ഉത്തരവാദിത്ത ടൂറിസത്തിന്റെ സാമ്പത്തിക സാമൂഹ്യ പാരിസ്ഥിതിക വശങ്ങള്‍ ശില്‍പശാല ചര്‍ച്ചചെയ്ത് ഒരു കര്‍മ്മ പദ്ധതി തയ്യാറാക്കി. ശ്രീ. K.C കുഞ്ഞിരാമന്‍ ഉദ്്്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്‍ അഡ്വ.ജോര്‍ജ് പോത്തന്‍ അദ്ധ്യക്ഷനായിരുന്നു. ഡോ. വേണു. IAS ശ്രീ U.V. ജോസ് (അസി. ഡയറക്ടര്‍, ടൂറിസം) എന്നിവര്‍ ശില്‍പശാലക്ക് നേതൃത്വം നല്‍കി.

വയനാട്ടില്‍ 2008 ജൂണിലാണ് പദ്ധതി നടപ്പാക്കി തുടങ്ങിയത്. സാമ്പത്തികം, സാമൂഹ്യം പാരിസ്ഥിതികം, എന്നീ മൂന്നു ഘടകങ്ങളിലൂന്നിയാണ് പദ്ധതി നടപ്പാക്കുന്നത്. സാമ്പത്തിക ഉത്തരവാദിത്വത്തിന്റെ ഭാഗമായി കുടുംബശ്രീ യൂണിറ്റുകളും തദ്ദേശിയ കലാകാരന്‍മാരും ഉണ്ടാക്കുന്ന ഉല്‍പന്നങ്ങള്‍ ഹോട്ടലുകള്‍ക്ക് വില്‍പന നടത്തുകയുണ്ടായി. ടൂറിസം വ്യവസായവും തദ്ദേശീയ സമൂഹവും തമ്മിലുള്ള വിടവ് കുറയ്ക്കാന്‍ ഇത് സഹായകമായി. ജില്ലാ കുടുംബശ്രീ മിഷന്‍, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, സന്നന്ധസംഘടനകള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, ടൂറിസം വ്യവസായമേഖല എന്നിവയുടെ യോജിച്ചുള്ള പ്രവര്‍ത്തനം ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ സഹായകമായിട്ടുണ്ട്.                                                        

ജില്ല ഒട്ടാകെ പദ്ധതി നടപ്പിലാക്കാനാണ് ആദ്യം ആലോചിച്ചത്. എന്നാല്‍ പ്രവര്‍ത്തന മേഖലയുടെ വൈപുല്യം കണക്കിലെടുത്ത് ആദ്യ ഘട്ടത്തില്‍ വൈത്തിരി, കല്‍പ്പറ്റ, പൊഴുതന, മേപ്പാടി, പഞ്ചായത്തുകളില്‍ ഉത്തരവാദിത്ത ടൂറിസം നടപടികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. സമൃദ്ധി ഗ്രൂപ്പ് ഇതുമായി യോജിച്ചു പ്രവര്‍ത്തിച്ചു. ഉല്‍പന്ന സമാഹരണത്തിന് നല്ല തുടക്കമിടാന്‍ ഇതു വഴി സാധിച്ചു.                                           

തുടക്കം മുതല്‍ തന്നെ സമൃദ്ധിഗ്രൂപ്പിന് പ്രവര്‍ത്തനം നന്നായി നടത്താന്‍ സാധിച്ചു. ഹോട്ടല്‍ വ്യവസായികളുമായി ചര്‍ച്ച നടത്തി അവരെ പദ്ധതിയുടെ ഭാഗമാക്കാന്‍ കഴിഞ്ഞു. തുടക്കത്തില്‍ രണ്ട് ഹോട്ടലുകളില്‍ 12 ഇനങ്ങള്‍ വിതരണം ചെയ്തു. പിന്നീടത് 10 ഹോട്ടലുകളും 43 ഉല്‍പന്നങ്ങളുമായി വര്‍ദ്ധിക്കുകയുണ്ടായി. വിലനിര്‍ണ്ണയം, ഗുണമേന്മ ഉറപ്പാക്കല്‍ എന്നിവയ്ക്ക് കമ്മറ്റികള്‍ രൂപീകരിച്ചു. ഇപ്പോള്‍ സമൃദ്ധിയുടെ മൊത്തവരുമാനം 7,22,460 രൂപയായി.                                                                                                

തനത് ഭക്ഷണശാലകള്‍
വയനാട്ടില്‍ ആരംഭിച്ച ഒരു മൗലിക പദ്ധതിയാണിത്. ഇടക്കല്‍ ഗുഹ, പൂക്കോട്ടു തടാകം എന്നിവയുടെ സമീപമാണ് തനതു ഭക്ഷണശാലകള്‍ തുറന്നത്. ഇടയ്ക്കലിലെ ഭക്ഷണശാല ഗിരിവര്‍ഗ്ഗ ജനവിഭാഗവും പൂക്കോട്ട് കുടുംബശ്രീയുമാണ് നടത്തുന്നത്. ഇടക്കല്‍ ഭക്ഷണശാല ഒരു മാസം കൊണ്ട് ഒന്നേകാല്‍ ലക്ഷം രൂപ വരുമാനമുണ്ടാക്കി.                                             

ഇപ്പോള്‍ 20 കുടുംബശ്രീ യൂണിറ്റുകളും 20 കൃഷിക്കാരും 10 കരകൗശല ഉല്‍പാദകരും സമൃദ്ധിക്ക് ഉല്‍പന്നങ്ങള്‍ നല്‍കുന്നു. 2009 മാര്‍ച്ച് മുതല്‍ 2010 മെയ് വരെ സമൃദ്ധി 7,22,460 രൂപ വരുമാനം നേടി ഇതില്‍ 80% തുകയും തദ്ദേശീയര്‍ക്കുതന്നെ വിതരണം ചെയ്തു കഴിഞ്ഞു.       

സാമൂഹ്യ ഉത്തരവാദിത്വം പദ്ധതിയുടെ മുഖ്യഘടകമാണ്. ഇതിന്റെ ഭാഗമായി RT സെല്‍ ഒരു ഉത്സവ കലണ്ടര്‍ തയ്യാറാക്കി. പ്രാദേശിക ഉത്സവങ്ങള്‍, മേളകള്‍, തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് കലണ്ടര്‍ തയ്യാറാക്കിയത്. സുരക്ഷിതത്വ പ്രശ്‌നങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍, അടിസ്ഥാന സൗകര്യം ലഭ്യമാക്കുന്നതിലെ അസമത്വം വിലയിരുത്തല്‍, വയനാട് സുവനീറുകള്‍ വികസിപ്പിക്കല്‍, സാമൂഹ്യാധിഷ്ഠിത ടൂറിസം ഉല്‍പന്നങ്ങള്‍ കണ്ടെത്തല്‍, വിഭവഭൂപട നിര്‍മ്മാണം, സാമൂഹ്യസര്‍വ്വേ, ലേബര്‍-ഡെസ്റ്റിനേഷന്‍ ഡയറക്ടറികള്‍ തയ്യാറാക്കല്‍ തുടങ്ങിയവയും സാമൂഹ്യ ഉത്തരവാദിത്വ നിര്‍വഹണത്തിന്റെ ഭാഗമായി നടത്തി. 

ഡെസ്റ്റിനേഷന്‍ റിസോഴ്‌സ് ഡയറക്ടറി
വയനാട് ജില്ലയിലെ പ്രധാന വിഭവ സ്രോതസുകള്‍, ടൂറിസം ഘടകങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ്. ഡെസ്റ്റിനേഷന്‍ റിസോഴ്‌സ് ഡയറക്ടറി തയ്യാറാക്കിയത്. ഇതിനായി ഉത്തരവാദിത്ത ടൂറിസം സെല്‍ (RT സെല്‍) വിശദമായ പഠനം നടത്തുകയുണ്ടായി. ഇതിനായി സമൂഹത്തിന്റെ അടിത്തട്ടില്‍ വരെ ഇറങ്ങിചെന്ന് സമഗ്രവിഭവ ഭൂപടം നിര്‍മ്മിച്ചു. പ്രകൃതി, സംസ്‌കാരം, ചരിത്രം, ഭൂമിശാസ്ത്രം, സമൂഹം എന്നിവയെക്കുറിച്ചുള്ള ആധികാരിക വിവരങ്ങള്‍ ഡയറക്ടറിയിലുണ്ട്.

ഉത്സവ കലണ്ടര്‍
സാംസ്‌കാരിക ടൂറിസത്തിന്റെ പ്രചാരണാര്‍ത്ഥമാണ് വയനാട്ടിലെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയുടെ വിശദാംശങ്ങളടങ്ങിയ കലണ്ടര്‍ തയ്യാറാക്കിയത്. വയനാടിന്റെ ചരിത്രം, ഉത്സവങ്ങള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, ആരാധനാലയങ്ങള്‍, ക്ഷേത്രകലകള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ഇതിലുള്‍പ്പെടുത്തിയിരിക്കുന്നു. ഇത് ഇവിടത്തെ വിശ്വാസങ്ങളും ആചാരങ്ങളും സംബന്ധിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ടൂറിസ്റ്റുകള്‍ക്ക് സഹായകരമാണ്.               

സുവനീറുകള്‍ വികസിപ്പിക്കല്‍
സുവനീര്‍ വികസനപരിപാടി തദ്ദേശീയ കലാകാരന്മാര്‍ക്കും കരകൗശല വിദഗ്ധര്‍ക്കും സുഗന്ധവ്യജ്ഞന കര്‍ഷകര്‍ക്കും നവോന്മേഷം പകര്‍ന്നു. മൂന്നുതരം സുവനീറുകളാണ് തയ്യാറാക്കിയത്. സുഗന്ധവ്യജ്ഞനപ്പെട്ടി, ഇടയ്ക്കല്‍ ഗുഹാചിത്ര പകര്‍പ്പ്, കാപ്പിവേര് ശില്‍പങ്ങള്‍ എന്നിവയാണവ. ഇവയെല്ലാം സമൃദ്ധി ഷോപ്പുകളിലൂടെ വില്‍പന നടത്തുന്നു.          

ഇടയ്ക്കല്‍ ഗുഹയിലെ സന്ദര്‍ശക മാനേജ്‌മെന്റ് പ്ലാന്‍
ചരിത്രാതീത കാലത്തെ ചരിത്രം പറയുന്ന വയനാട്ടിലെ ഇടയ്ക്കല്‍ ഗുഹ ഒരു ബുദ്ധ കേന്ദ്രമായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ധാരാളം സന്ദര്‍ശകരാണ് ഗുഹകാണാന്‍ എത്തിച്ചേരുന്നത്. ഇവിടെ സന്ദര്‍ശക മാനേജ്‌മെന്റിനുള്ള ഒരു പദ്ധതി ഉത്തരവാദിത്വ ടൂറിസം സെല്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയുണ്ടായി.      

വയനാട്ടിലെ ഗ്രാമീണ ജീവിതാനുഭവം 
വയനാട്ടിലെ ഗ്രാമീണ ജീവിതം അടുത്തറിയാനുള്ള രണ്ട് പാക്കേജുകള്‍ RT സെല്‍ അവതരിപ്പിച്ചു. റോഡ് റ്റു ഫ്രാഗ്രന്റ് ഹില്‍, ജേണി ടു ദ സോള്‍ ഓഫ് നേച്ചര്‍ എന്നിവയാണവ. റോഡ് റ്റു ഫ്രാഗ്രന്റ് ഹില്‍ പൊഴുതണ പഞ്ചായത്തിലെ സുഗന്ധഗിരിയിലാണ് നടപ്പാക്കിയത്. പ്രാദേശികമായി ലഭിക്കുന്ന മുള, കളിമണ്ണ്, ജൈവപുല്ല് എന്നിവകൊണ്ടുണ്ടാക്കുന്ന കലാരൂപങ്ങള്‍ മനസിലാക്കാന്‍ ഈ പാക്കേജ് സഹായിക്കുന്നു.        

കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ കരിംകുട്ടിയിലാണ് ജേണി ടു ദ സോള്‍ ഓഫ് നേച്ചര്‍ നടപ്പിലാക്കിയത്. പഴശ്ശിരാജാവിന്റെ പടയാളികളായിരുന്ന കുറിച്യരുടെ ജീവിതം മനസ്സിലാക്കാന്‍ ഈ പാക്കേജിലൂടെ സാധിക്കും. കൂട്ടുകുടുംബവ്യവസ്ഥയില്‍ തനതായ ജീവിതശൈലി, ആചാരാനുഷ്ഠാനങ്ങള്‍, പാരമ്പര്യം, തദ്ദേശീയ കൃഷിരീതികള്‍, ഔഷധവിദ്യ എന്നിവയാണ് കുറിച്യര്‍ക്കുള്ളത്. പട്ടുനൂല്‍ കൃഷിയെക്കുറിച്ചറിയാനും ഈ പാക്കേജ് സഹായിക്കുന്നു. കാപ്പി, തെങ്ങ്, ഇഞ്ചി, മഞ്ഞള്‍, കുരുമുളക് തുടങ്ങിയ കൃഷിത്തോട്ടങ്ങളും കാണാം. മീന്‍ വളര്‍ത്തലും പരമ്പരാഗത മീന്‍പിടുത്തവുമാണ് മറ്റൊരു പ്രത്യേകത.                                  

ഈ പാക്കേജുകളിലൂടെ സഞ്ചാരികള്‍ക്ക് തദ്ദേശീയ കൃഷിക്കാര്‍, കുട്ടികള്‍, വൈദ്യന്‍മാര്‍ തുടങ്ങിയവരുമായി ഇടപഴകാനും സാധിക്കുന്നു. വളരെ മൗലികമായ പാക്കേജുകളാണ് ഇവ രണ്ടും.           

ഇവ കൂടാതെ RT സെല്‍ സാമൂഹ്യ സര്‍വ്വെകളും നടത്തുകയുണ്ടായി. തദ്ദേശവാസികള്‍ക്ക് ടൂറിസത്തെ കുറിച്ചുള്ള വീക്ഷണം തിരിച്ചറിയാന്‍ ഇത്തരം ഇടപെടലുകളിലൂടെ സാധിക്കുന്നു.            

പാരിസ്ഥിതിക ഉത്തരവാദിത്ത്വം
മറ്റു പ്രധാന ഉത്തരവാദിത്തങ്ങള്‍ക്കൊപ്പം തന്നെ പാരിസ്ഥിതിക ഉത്തരവാദിത്വം നിറവേറ്റാനുള്ള പ്രവര്‍ത്തനങ്ങളും വയനാട്ടില്‍ നടത്തുകയുണ്ടായി. ക്ലീന്‍ സൂചിപ്പാറ പ്രോഗ്രാം, പൂക്കോട് തടാകത്തിലെ പ്ലാസ്റ്റിക് മാലിന്യം നിയന്ത്രിക്കല്‍, പരിസ്ഥിതി സര്‍വ്വെ, തെരുവുവിളക്ക് സര്‍വെ, തുടങ്ങിയവ ഈ ഗണത്തില്‍പ്പെടുന്നു.       

ക്ലീന്‍ സൂചിപ്പാറ
വയനാട്ടിലെ മനോഹരമായ ഒരു വെള്ളച്ചാട്ടമാണ് സൂചിപ്പാറ. പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ആധിക്യം വെള്ളച്ചാട്ടത്തിന് ഭീക്ഷണി ഉയര്‍ത്തിയിരിക്കുന്നു. പാരിസ്ഥിതിക ഉത്തരവാദിത്വം നിറവേറ്റുന്നതിന്റെ ഭാഗമായി RT സെല്‍ ബോധവല്‍ക്കരണ പരിപാടിയും ശുചീകരണവും നടത്തി.     

പൂക്കോട് തടാകം
നൂറുകണക്കിന് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന പൂക്കോട് തടാകം ഒരു ശുദ്ധ ജല തടാകമാണ്. സൂചിപ്പാറയിലെപോലെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് പൂക്കോടിനും വിനയായിരുന്നത്. ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ RT സെല്‍ ഇടപെട്ടു.             

പരിസ്ഥിതി സര്‍വെ
വയനാട്ടിലെ പ്രമുഖമായ ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും RT സര്‍വ്വെ നടത്തി. പരിസ്ഥിതി സംരക്ഷണം , പരിസ്ഥിതി നയം, ഊര്‍ജ്ജ സംരക്ഷണം, എന്നിവ സംബന്ധിച്ച ആശയങ്ങള്‍ അവരുമായി പങ്കു വച്ചു.      

തെരുവുവിളക്ക് സര്‍വെ
വൈത്തിരി പഞ്ചായത്തിലെ തെരുവുവിളക്കുകളുടെ ഉപയോഗക്ഷമത അളക്കാനാണ് RT സെല്‍ തെരുവുവിളക്ക് സര്‍വെ നടത്തിയത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പഞ്ചായത്തിനു നല്‍കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് നടപടി സ്വീകരിക്കുകയുണ്ടായി.                  

സേക്രഡ് ഗ്രോവുകളെക്കുറിച്ചുള്ള പഠനം
മനുഷ്യന്റെ ഭൂവികസന പ്രവര്‍ത്തനത്തിനിടയിലും നിലനില്‍ക്കുന്ന സ്വാഭാവിക സസ്യജാലങ്ങളെ സംരക്ഷിക്കുന്നതിനുള്ള നടപടിയാണിത്. പ്രത്യേകമായ ജൈവവൈവിധ്യ പ്രസക്തിയുള്ള നടപടിയാണിത്. പ്രത്യേകമായ ജൈവവൈവിധ്യ പ്രസക്തിയുള്ള ഭൂപ്രദേശങ്ങള്‍ വയനാട്ടിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇത്തരം പഠനം നടത്തിയത്.                

കോവളം
കോവളത്ത് ഉത്തരവാദിത്ത ടൂറിസം ശില്‍പ്പശാല 2000 മെയ് എട്ടിന് നടന്നു. ടൂറിസവും ഭരണ നിര്‍വഹണവുമായി ബന്ധപ്പെട്ടവര്‍ പങ്കെടുത്തു. ഹോട്ടലുടമകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, ട്രാവല്‍ ഏജന്റുമാര്‍, ഹോംസ്‌റ്റേ നടത്തിപ്പുകാര്‍, സുവനീര്‍, ഷോപ്പുടമകള്‍, ഗവണ്‍മെന്റ്, തദ്ദേശഭരണസ്ഥാപനങ്ങള്‍, മാധ്യമങ്ങള്‍, NGO കള്‍, തുടങ്ങിയ മേഖലകളുടെ പ്രതിനിധികള്‍ എന്നിവര്‍ ശില്‍പ ശാലയില്‍ പങ്കെടുത്തു.           

ശില്‍പശാലയില്‍ മൂന്നുസെഷനുകളാണുണ്ടായിരുന്നത്. ഉല്‍ഘാടന സെഷനില്‍ ആമുഖ അവതരണം നടത്തി. തുടര്‍ന്ന് വിവിധതരം ഉത്തരവാദിത്വങ്ങളെക്കുറിച്ച് ഗ്രൂപ്പു ചര്‍ച്ചയും ചര്‍ച്ചയിലൂടെ ഉരുത്തിരിഞ്ഞു വന്ന ആശയങ്ങളുടെ അവതരണവും. ഇതെ തുടര്‍ന്ന് വിവിധ ഗ്രൂപ്പുകളുടെ പരസ്പര ചര്‍ച്ച. പദ്ധതിയുമായി സഹകരിക്കാന്‍ തയ്യാറുള്ള ഹോട്ടലുകള്‍ ഉത്തരവാദിത്വ ടൂറിസം സമിതിയുമായി സമ്മത പത്രം ഒപ്പിട്ടു.     

ഉത്തരവാദിത്വ ടൂറിസം സമിതി (DLRTC)യുടെ രക്ഷാധികാരികളായി ശ്രീ പന്ന്യന്‍ രവീന്ദ്രന്‍ MP, ശ്രീ ജോര്‍ജ് മേഴ്‌സിയര്‍ MLA ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന്‍, ബ്ലോക്ക്് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അനിത. എന്നിവരെയും, ചെയര്‍മാനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെയും തീരുമാനിച്ചു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറിയാണ് സമിതി സെക്രട്ടറി. തദ്ദേശഭരണ സ്ഥാപനങ്ങള്‍, സാംസ്‌കാരിക സംഘടനങ്ങള്‍, NGO കള്‍, മാധ്യമങ്ങള്‍, കുടുംബശ്രീ തുടങ്ങിയവയുടെ പ്രതിനിധികള്‍ DLRTC അംഗങ്ങളായിരിക്കും.

സീറോ ടോളറന്‍സ് ക്യാംപയിന്‍
കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കുന്നതിനെതിരെയുള്ള ക്യാംപയിനാണ് ഇത്. ഈ സാമൂഹ്യ തിന്മ കോവളത്ത ഒരു മുഖ്യ പ്രശ്‌നമായി ഉയര്‍ത്തപ്പെട്ടു. ഈ പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നതിനും ആവശ്യമായ മുന്‍ കരുതലുകള്‍ എടുക്കാനും NGO കളുടെയും ഇതര സ്ഥാപനങ്ങളുടെയും സഹായം തേടി. 'മാലാഖയുടെ കാവലാളാവുക'. എന്ന മൂദ്രാവാക്യവുമായി ഈ പ്രചാരണ പരിപാടികളുടെ ഭാഗമായി പോസ്റ്ററുകള്‍ ലഘുലേഖകള്‍, തുടങ്ങിയവ തയ്യാറാക്കി പ്രചരിപ്പിച്ചു.          

കാര്‍ത്തികോത്സവം
ഉത്തരവാദിത്വ ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ കാര്‍ത്തികോത്സവം സംഘടിപ്പിച്ചു. വലിയ മാധ്യമ ശ്രദ്ധ ലഭിച്ച പരിപാടിയാണിത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, പൊതുജനങ്ങള്‍, ഹോട്ടലുകള്‍ എന്നിവയെല്ലാം പരിപാടിയുമായി സഹകരിച്ചു.       

കാര്‍ത്തിക, വിളക്കുകളുടെ ഉത്സവമാണ്. ടൂറിസം വ്യവസായത്തിലെ അംഗങ്ങള്‍ ഈ ഉത്സവത്തിന് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കി പിന്‍തുണച്ചു. കുടുംബശ്രീയാണ് വിളക്കു തെളിച്ചത്. ഓരോ വിളക്കും ഒരോ ഹോട്ടലുകളെ പ്രതിനിധീകരിക്കുന്നതായിരുന്നു. ഈ ഏകദിന ഉത്സവത്തിലൂടെ കുടുംബ ശ്രീ 29,000 രൂപയുടെ വരുമാനം ഉണ്ടാക്കി.      

ലേബര്‍ ഡയറക്ടറി
തദ്ദേശീയ ജനതയുടെ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ മേഖലകളില്‍ ലഭ്യമായ തൊഴിലാളികളുടെ ഡയറക്ടറി തയ്യാറാക്കി. വ്യത്യസ്ത മേഖലകളില്‍ വിദഗ്ധരുടെ ലഭ്യത ഇതുമൂലം ഉറപ്പാക്കാനും സാധിച്ചു.         

വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് പാക്കേജ്. (ഗ്രാമീണ ജീവിതാനുഭവം)
രണ്ട് പാക്കേജുകളാണ് കോവളത്ത് വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് പദ്ധതി(VLE) യുടെ ഭാഗമായി ആവിഷ്‌കരിച്ചത്. ബിയോണ്ട് ദ ബീച്ച് എന്ന മുഴു ദിന യാത്രയും ലേക്ക് ആന്റ് ലൈഫ് എന്ന അരദിവസത്തെ യാത്രയുമാണ് അവ. സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റുന്നതിന്റെ ഭാഗമായാണ് ഉത്തരവാദിത്വ ടൂറിസം സെല്‍ ഈ പാക്കേജുകള്‍ തയ്യാറാക്കിയത്. ടൂറിസ്റ്റുകള്‍ക്ക് ഗ്രാമജീവിതത്തെ അടുത്തറിയാനും തദ്ദേശവാസികള്‍ക്ക് തങ്ങളുടെ വരുമാനത്തില്‍ വര്‍ധനവുണ്ടാക്കാനും ഇതുമൂലം സാധിക്കുന്നു.      

ഗ്രാമീണരുടെ ജീവിതം, സാംസ്‌കാരം, എന്നിവയിലൂന്നിയാണ് ഗ്രാമീണ ജിവിതാനുഭവങ്ങള്‍ പകരുന്ന പാക്കേജുകള്‍ തയ്യാറാക്കിയത്. ഇതിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ 65-70 ശതമാനം തദ്ദേശീയരായ ആതിഥേയ ജനതയ്ക്കു ലഭിക്കുന്നു. എന്നാതാണ് VLE പാക്കേജുകളുടെ സവിശേഷത. കാലങ്ങളായി തുടര്‍ന്നു വന്ന ജീവിത ശൈലി തുടരാനും പ്രാദേശിക കഴിവുകളെ ബഹുമാനിക്കാനും ടൂറിസത്തില്‍ നിന്ന് അധികവരുമാനം കണ്ടെത്താനും തദ്ദേശ ജനതയെ പ്രേത്സാഹിപ്പിക്കാന്‍ ഈ പദ്ധതിയി ലൂടെ സാധിച്ചു.

ഗ്രാമജീവിത പാക്കേജുകള്‍ ടൂറിസ്റ്റുകള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതിന് വ്യത്യസ്തവും മൗലികവുമായ മാര്‍ക്കറ്റിംഗ് രീതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്.       

വില്ലേജ് ലൈഫ് പദ്ധതിയുടെ ഭാഗമാകുന്ന ഓരോരുത്തര്‍ക്കും ലഭിക്കുന്ന വരുമാനത്തിന് ഒരു പട്ടിക തയ്യാറാക്കുകയുണ്ടായി. അതു ചുവടെ.
നമ്പര്‍സേവനംതുക
1പൂക്കട50
2തെങ്ങോല50
3കയര്‍സൊസൈറ്റി50
4സീറോ വേസ്റ്റ്100
5കിന്‍ഡര്‍ ഗാര്‍റ്റന്‍50
6കൊല്ലന്‍50
7ചെമ്മീന്‍150
8കളരി500
9ഉച്ചയൂണ്100
10പൂര്‍ണിമ150
11കൈത്തറി100
12മീന്‍പിടുത്തം200
13വാഹനം1500
14കരിക്ക്100
15ഗൈഡ് ഫീ300
16മറ്റിനങ്ങള്‍500

ഡസ്റ്റിനേഷന്‍ ഡവലപ്പ്‌മെന്റ് പ്ലാന്‍ - കോവളം
ഹോട്ടലുകളില്‍ പരിസ്ഥിതി സര്‍വ്വെ, സാമൂഹ്യസര്‍വ്വെ, കയര്‍ സര്‍വ്വെ, പ്ലാസ്റ്റിക് സഞ്ചികള്‍ക്കു പകരം പേപ്പര്‍ സഞ്ചികള്‍ പ്രചരിപ്പിക്കുക. തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.

തേക്കടി
തേക്കടിയില്‍ 2007 ജൂണ്‍ 23 ന് പെരിയാര്‍ ഹൗസില്‍ ഉത്തരവാദിത്വ ടൂറിസം ശില്‍പശാല സംഘടിപ്പിച്ചു. വിവിധ മേഖകളില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു. ടൂറിസം ഡയറക്ടര്‍ ശ്രീ.സജ്ജയ് M. കൗള്‍ IAS അധ്യക്ഷത വഹിച്ചു. കുമളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ M.S. വാസു സ്വാഗതം ആശംസിച്ചു. ടൂറിസം സെക്രട്ടറി ഡോ. വേണു. IAS, പദ്ധതിയെപ്പറ്റി വിശദീകരണം നല്‍കി. കുടുംബശ്രീ മിഷന്‍ ഡയറക്ടര്‍ ശ്രീമതി. ശാരദ മുരളിധരന്‍ സംസാരിച്ചു. ടൂറിസം അസി. ഡയറക്ടര്‍ ശ്രീ .U.V. ജോസ് ശില്‍പശാല നയിച്ചു.            

തേക്കടിയിലെ ഉത്തരവാദിത്വ ടൂറിസം പദ്ധതികള്‍ ഏകോപിപ്പിക്കാന്‍ ഡസ്റ്റിനേഷന്‍ തല സമിതി (DLRTC) രൂപികരിച്ചു..M.P, MLA, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എന്നിവര്‍ രക്ഷാധികാരികളും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചെയര്‍മാനും DTPC സെക്രട്ടറി കണ്‍വീനറുമായ സമിതിയാണ് രൂപീകരിച്ചത്. കുമളിയില്‍ സമൃദ്ധി വിപണനശാല ആരംഭിച്ചുകൊണ്ടാണ് ഇവിടെ പദ്ധതി പ്രവര്‍ത്തനം തുടങ്ങിയത്. ഉല്‍പന്നങ്ങള്‍ വാങ്ങി വിപണനം നടത്തുകയാണ് സമൃദ്ധി ചെയ്യുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളുമായി വിലയുടെയും ഗുണമേന്മയുടെയും കാര്യത്തില്‍ കടുത്ത മല്‍സരം നേരിടുമ്പോഴും സാമൂഹ്യ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞു. ഹൈറേഞ്ചിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്ത് ഉല്‍പന്ന സംഭരണത്തിന് പുതുവഴികള്‍ തേടേണ്ടതുണ്ട്.

തേക്കടിയിലെ കേരളാ കഫേ
തേക്കടിയില്‍ ഗിരവര്‍ഗജനത നടത്തുന്ന ലഘു ഭക്ഷണശാലയാണ് കേരളകഫേ. റസ്‌പോണ്‍സിബിള്‍ ടൂറിസം സെല്ലിന്റെ മുന്‍കൈയ്യില്‍ തേക്കടി മഹേന്ദ്രാ റിസോര്‍ട്ടില്‍ 5 സ്ത്രീകളുടെ ഒരു ഗ്രൂപ്പാണ് തനതു കേരള ലഘു ഭക്ഷണങ്ങള്‍ നല്‍കുന്ന വില്‍പനശാല ആരംഭിച്ചത്. വൈകിട്ട് 3 മുതല്‍ 6 വരെയാണ് പ്രവര്‍ത്തന സമയം.                      

വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് പാക്കേജ്
സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റുന്നതിന്റെ ഭാഗമായി RT സെല്‍ തേക്കടിയീലും ഗ്രാമജീവിതാനുഭവ പാക്കേജ് അവതരിപ്പിക്കുകയുണ്ടായി. ഗിരിവര്‍ഗ ജനതയാണ് ഈ പാക്കേജുകള്‍ പൂര്‍ണമായും നടപ്പാക്കുന്നത്. പരമ്പരാഗത ജീവിതശൈലി, ഗിരിവര്‍ഗ കേന്ദ്രങ്ങള്‍, എന്നിവയെക്കുറിച്ച് മനസ്സിലാക്കാന്‍ ഇത്തരം പാക്കേജുകള്‍ ടൂറിസ്റ്റുകളെ സഹായിക്കുന്നു. 13 തരം പ്രവര്‍ത്തനങ്ങളാണ് ഈ പാക്കേജിന്റെ ഭാഗമായുള്ളത്.                 

  1. പൂമാല നിര്‍മ്മാണം
  2. പനമ്പു/ മുറം നെയ്ത്ത്
  3. മീന്‍വല കെട്ടല്‍
  4. മുളകൊണ്ടള്ള കര്‍ട്ടന്‍ നിര്‍മ്മാണം.
  5. പായ് നെയ്ത്ത്
  6. കോവില്‍ സന്ദര്‍ശനം.
  7. പരമ്പരാഗത ഭക്ഷണം.
  8. മുളകൊണ്ടുള്ള കരകൗശല നിര്‍മ്മാണയൂണിറ്റ് സന്ദര്‍ശനം.
  9. പൂന്തോട്ട സന്ദര്‍ശനം
  10. തേനീച്ച വളര്‍ത്തല്‍ യൂണിറ്റ് സന്ദര്‍ശനം
  11. ട്രൈബല്‍ അങ്കണവാടി സന്ദര്‍ശനം.
  12. പള്ളിയകുത്ത് അവതരണം.
  13. പള്ളിയക്കുടി മാരിയമ്മന്‍ കോവില്‍ സന്ദര്‍ശനം.

Saturday 21 December 2019

കേരളത്തിലെ ഹോംസ്റ്റേകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം

https://www.youtube.com/results?sp=mAEB&search_query=homestays+in+kerala



കേരളത്തിലെ ഹോംസ്റ്റേകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തിയാൽ നമുക്ക് എന്തെല്ലാം ചെയ്യാനും നേടാനും കഴിയും എന്നു മനസ്സിലാകും. മുകളിൽ ക്ലിക്ക് ചെയ്‌താൽ  കുറെയേറെ വീഡിയോ ലിങ്കുകൾ കിട്ടും. അവയിലൂടെ  ഒരു പര്യടനമാകട്ടെ ആദ്യം. തുടർന്ന്  നമ്മെ  നയിക്കാനും സഹായിക്കാനും ഉള്ളത് കേരളത്തിലെ ഏറ്റവും നല്ല ഒരു  സഹകരണ പ്രസ്ഥാനമാണ്.  താത്പര്യമുള്ളവർ വിളിക്കുകയോ സ്വന്തം വാട്ട്സ്ആപ്പ് നമ്പർ  തരികയോ ചെയ്യുക  : 8848827644 

Alappuzha Backwaters | 360 degree video

Thursday 19 December 2019

സഹകരണ പ്രസ്ഥാനങ്ങൾക്കൊരു മാതൃകയായി തലപ്പലം സർവീസ് സഹകരണ ബാങ്ക്



കേരളം സാമൂഹികവും സാമ്പത്തികവുമായ നിരവധി പ്രതിസന്ധികള്‍ക്ക് നടുവിലാണിന്ന്. 

യുവാക്കള്‍ കേരളം വിട്ടു വിദേശങ്ങളില്‍ ജോലി ചെയ്തു  നേടുന്ന വിദേശനാണയം ഇങ്ങോട്ടു 

വന്നില്ലായിരുന്നെങ്കില്‍ കേരളത്തിന്റെ അവസ്ഥ എന്തായിരുന്നു

ഗള്‍ഫ് എന്ന സ്വപ്നം വിട്ട് കാനഡയിലും ഓസ്ട്രേലിയയിലും കുടിയേറിത്തുടങ്ങിയിരിക്കുന്ന പുതിയ തലമുറ കേരളത്തെ ഒരു വൃദ്ധഭവനമാക്കി മാറ്റില്ല എന്നതിന് എന്താണുറപ്പ്

ഈ സാഹചര്യത്തില്‍  
കേരളത്തെ  സ്‌നേഹിക്കുന്നവര്‍ എന്ത് ചെയ്യണം?
  
ഇതിനുള്ള ഉത്തരം തേടുന്ന പരിപാടികളാണ് മുകളിൽ കൊടുത്തിരിക്കുന്ന സെമിനാറിലൂടെ സമാരംഭിക്കുന്നത്.

തലപ്പലം ബാങ്കിന്റെ പ്രവര്ത്തനപരിധിക്കും പുറത്തേക്കു വ്യാപിക്കുംവിധം ചില പരിപാടികൾ  ആസൂത്രണം ചെയ്തു നടപ്പാക്കാനാണ് ഈ പരിപാടിയെന്നത് പ്രത്യേകം ശ്രദ്ധിക്കുക.

Wednesday 18 December 2019

The scope of homestays in Kerala tourism sector

Published: 22nd June 2018 07:50 AM  |   Last Updated: 25th June 2018 12:13 PM  |  A+A-
By Online MI
A homestay is a novel concept of providing accommodation to tourists; it involves staying in a home with the family members. Typically, a family may have one, two or three rooms, (up to a maximum of 6) which they reserve in the house to accommodate guests. The guests usually have breakfast with the family and can choose to have other meals for an added cost.

Process and rules for obtaining homestay license

Those wishing to start homestay business need to apply to the Director of the Tourism Department in Trivandrum. They can apply for Diamond, Gold or Silver Class. There are certain requirements regarding the rooms:
  • Bedroom of minimum 120 sq.ft
  • Attached bathroom of minimum 30 sq ft
  • Pure drinking water
  • Telephone
The application should include the following:
  • Clearance certificates from the local police station and Panchayat, Municipality or Corporation
  • Building ownership document
  • Building plan
  • Photos of the interiors of the house, especially the guest rooms
  • List of facilities and amenities provided – parking, Wi-Fi, pet friendly, air conditioning, laundry service, iron, car or bike rental and so on.
  • Road map showing the area surrounding the building
It is preferable that at least one family member is fluent in English, so as to communicate with guests; knowledge of additional foreign languages will be an added bonus.
The fees for obtaining the license ranges from Rs. 1000 to Rs. 3000 depending on which class of homestay you are providing.
The department will give priority to houses in popular tourist areas – for example, Varkala, Bekal, Fort Kochi, Wayanad, Alleppey, and so on.
They will also inspect the quality of the building, the cleanliness and maintenance, facilities offered and whether they are as per the list submitted, access road, safety of the locality etc. before issuing the license. If the authorities find any issues, they may ask for certain repairs or renovations to be carried out.

Scope of Homestays in Kerala

Kerala is a hotbed of tourism, with every district in the state having something unique and wonderful to offer visitors, both domestic and international. It is true that there are hundreds of resorts and hotels catering to tourists; however, the charm a homestay offers is unique and unforgettable. When looking at Kerala tour packages, enquire about homestay accommodation for a distinctive experience.
For a truly discerning traveler, a homestay is a wonderful opportunity to learn the local customs, enjoy the local cuisine, and to get to know local people, and exchange knowledge and experiences. More and more people today are looking for innovative travel experiences, and want to avoid run of the mill hotels which are very commercial and synthetic. Living with a family opens the doors to learning a lot of stuff first hand, which is what serious travelers love. It’s an opportunity to experience life as it is lived. Travelers also get to know about the little things like the best place to get a cup of tea, the best place to buy traditional costumes, spices or handicrafts, the hidden treasures in a particular place and so on.
Many visitors prefer the natural warmth and hospitality of a family over a hotel, as it affords the feeling of being at home even when away from home. They also often help the family in daily chores, especially cooking – getting first hand cooking lessons from grandma is always an enjoyable activity!
Homestays are here to stay – there is no doubt about that. Several families with large homes are converting a couple of rooms for this purpose, especially if their children don’t live with them permanently. It provides an additional income and company.

https://toursinindia.in/tour-packages-in-kerala

Tuesday 6 August 2019

“Steal” the Talents

Uncover the Secret Russian Experiment that Lets You Legally “Steal” the Talents of Absolutely ANY Genius!From Billionaires to Artists to Einstein Himself…

https://raikov.com/download/a/nitya

Saturday 3 August 2019

തീരവാസി

 

23022001

മീനച്ചിലാറിന്റെ തീരത്തിലായ് ജനി-

ച്ചാനന്ദമോടെ വളര്‍ന്നവന്‍ ഞാന്‍.

ചേരിപ്പാട്ടെത്തവെ ശാന്തയായ്ത്തീര്‍ന്നവ-

ളീ നദി, യെന്നുടെ ശൈശവത്തില്‍

വേനലിലിങ്ങു മണല്‍വിരിച്ചായിരു-

ന്നാര്‍ദ്രയായ് സൗമ്യയായ് പുഞ്ചിരിച്ചു.

 

ആ മണല്‍ത്തിട്ടയിലാടിയോടിക്കിത-

ച്ചണല്ലൊ ഞങ്ങള്‍ തളര്‍ന്നുറങ്ങി

പിന്നെയുണര്‍ന്നു കുളിക്കവെയേറ്റവും

ചൈതന്യദായിയാറെന്നറിഞ്ഞു

 

എങ്ങു പോയെങ്ങു പോയിന്നാ  മണല്‍പ്പര-

പ്പെന്നറിയുന്നു ഞാന്‍; നമ്മളെല്ലാം

ആ മണല്‍ ചേര്‍ന്നതാം കോണ്‍ക്രീറ്റു കാടിന്റെ

കീഴിലല്ലോ വിശ്രമിച്ചിടുന്നു.

 

ഇന്നിതാ ഭൂചലനങ്ങളാല്‍ വീടുകള്‍-

ക്കെല്ലാം തകര്‍ച്ചതന്‍ ലക്ഷണങ്ങള്‍!

 

ഈ വീടിനെല്ലാമടിസ്ഥാനമായ് മണ-

ലാകയാലന്തിമ  വിശ്രമത്തി-

ന്നായിട്ടു വേറൊരിടം തിരഞ്ഞീടേണ്ട

ഭൂചലനം സംസ്‌കരിച്ചു കൊള്ളും.

 

തിമിര്‍ത്താട്ടം

അണക്കെട്ടു വേണം നദിക്കൊക്കെ, പെണ്ണി-

ന്നരഞ്ഞാണമോണം - മൊഴിഞ്ഞല്ലൊ ശാസ്ത്രം!

അരഞ്ഞാണിലാടട്ടലങ്കാരവസ്ത്രം

അതിന്‍ നൃത്തമെന്നും മദാര്‍ത്തര്‍ക്കു ഹൃദ്യം.

 

അരക്കെട്ടിളക്കിത്തിമിര്‍ത്താടിവേണം

വരണ്ടോര്‍ക്കു നമ്മള്‍ വിരുന്നിങ്ങൊരുക്കാന്‍

മൊഴിഞ്ഞൂ വികാസത്തിനുള്ളോരു മാര്‍ഗം

അറിഞ്ഞീടുമാഗോളമര്‍ത്യന്‍, മഹാര്‍ത്തന്‍!

 

അരക്കെട്ടിളക്കിത്തിമിര്‍ത്താടിടാനീ

ധരയ്ക്കും വരുന്നല്ലൊ, ആവേശ!മപ്പോള്‍

കവിക്കുള്ളില്‍നിന്നും മുഴങ്ങുന്നു സാമം

ദമംതന്നെയാണിങ്ങു ദയ്ക്കുള്ളൊരര്‍ഥം!

Tuesday 18 June 2019

അതിരുകള്‍ തകര്‍ക്കേണ്ട അധ്യാപനം - Prof.S.Sivadas - (Break the Barriers: Become Great Teachers)


 പ്രശസ്ത ശാസ്ത്രസാഹിത്യകാരനും ശാസ്ത്രാധ്യാപകനുമായ 
പ്രൊഫ. എസ്. ശിവദാസിന്റെ ശ്രദ്ധേയമായ ഒരു ക്ലാസ്സ് 

Sunday 5 May 2019

കാടാണു മീനച്ചിലാറ്റിലീ വേനലില്‍!

https://www.facebook.com/josaantany/videos/2865258056822832/?t=0
കാടാറുമാസം കഴിഞ്ഞോട്ടെ കണ്ടിടാം
കാടാംപുഴയ്ക്കുള്ളകണ്ണീര്‍ക്കടല്‍മുഖം കണ്ടുകണ്ടിങ്ങിരുന്നീടലാണെന്‍ വിധി! 
ഉണ്ടിരിക്കുന്നതാർ? വിത്തെടുത്തുണ്ടതാർ ?

കണ്ടു കണ്ടങ്ങിരിക്കവെ,യുണ്ടവ
-ഉണ്ടുറങ്ങിയുണർന്നെഴുന്നേറ്റവ-,
വിണ്ടു കീറിയ മണ്ണെന്റെ മണ്ടയിൽ
ഉ,ണ്ടതുണ്ടുകൊൾകെന്നോതി മണ്ടിടും!

Thursday 4 April 2019

ഹൃദയഭേദകം

Joby George Vattavada 

6 ദിവസങ്ങൾ കൊണ്ട് , വട്ടവട പഴത്തോട്ടം മമ്മൽ ഭാഗങ്ങളിൽ തുടങ്ങി, യൂക്കാലി കാടുകളെയും ചോലവനങ്ങളെയും വിഴുങ്ങിയ തീനാമ്പുകൾ മറവാൻ ചോലയും ജണ്ടമലയും കടന്ന് ദേവികുളം പഞ്ചായത്തിലെ ചെണ്ടുവരടോപ്പ് ,ചെണ്ടുവര വട്ടവട തുടങ്ങിയ പ്രദേശങ്ങളിൽ എത്തി നിൽക്കുന്നു....
അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ജൈവ വൈവിധ്യ മേഖലയായ മന്നവൻ ചോലയുടെ ഏതൊക്കെ ഭാഗങ്ങൾ ഇതുവരെ ബാധിക്കപ്പെട്ടു എന്ന് വ്യക്തമല്ല...
നാം എല്ലാം നിയന്ത്രണ വിധേയം എന്ന് അഭിമാനിക്കുമ്പോഴും നിർബാധം തീ പടരുകയാണ് .
പ്രദേശവാസികൾ പറയുന്നതനുസരിച്ചാണെങ്കിൽ
യൂക്കാലികാടുകളും പൈൻ, വാറ്റിൽ കാടുകളും ചോലവനങ്ങളുമുൾപ്പടെ
700 ഓളം ഹെക്ടർ ഭൂമിയും ജൈവ വൈവിധ്യങ്ങളും കാട്ടു മൃഗങ്ങളും ഇത് വരെ തുടച്ച് മാറ്റപ്പെട്ടു.
യഥാർത്ഥ കണക്ക് അതിലപ്പുറമാകാനാണ് സാധ്യത...
25 വർഷത്തിനിടയിൽ ആദ്യമായാണ്  ജണ്ടമല ഭാഗത്തെ പൈൻ മരക്കാടുകൾ കാട്ടുതീയിൽ നശിപ്പിക്കപ്പെടുന്നത്.... നീലക്കുറിഞ്ഞി സാൻക്ഞ്ചുറിയുടെ ഭാഗമായ കടവരിയിലും ട്രൈബൽ മേഖലയായ സ്വാമിയാറളക്കുടി ടോപ്പിലും ഇപ്പോഴും തീ കെടുത്താനായിട്ടില്ല......
ഒരുവന്റെ നെറികേടിന് തലമുറകൾ കൊണ്ട് രൂപം കൊണ്ട ആവാസവ്യവസ്ഥയെയും ജൈവ വൈവിധ്യത്തെയും പകരം കൊടുക്കേണ്ടി വന്നിരിക്കുന്നു...
നാം അനുഭവങ്ങളിൽ നിന്ന് ഒന്നും പഠിക്കുന്നേയില്ല എന്ന് വേണം കരുതാൻ ..
ഇനി ധൈര്യമായി ചൂടിനെ പഴിക്കാം...

Friday 18 January 2019

ആലപ്പാടിന്റെ ഭാവി!

ആലപ്പാട്ടെ ഖനനത്തെക്കുറിച്ച് ഞാൻ കഴിഞ്ഞ ദിവസം ഒരു പോസ്റ്റിട്ടിരുന്നു. പ്രളയം കാരണം സ്ഥലം സന്ദർശിക്കാൻ കഴിഞ്ഞില്ലെന്നും ശാസ്ത്രീയമായ ഒരഭിപ്രായം പറയാൻ തക്കവണ്ണം പഠനങ്ങൾ ഞാൻ കണ്ടിട്ടോ വായിച്ചിട്ടോ ഇല്ല എന്നുമാണ് അന്നു പറഞ്ഞത്. അടുത്ത തവണ നാട്ടിൽ പോകുന്നതിനു മുന്പായി ഇതിനെപ്പറ്റി കൂടുതൽ പഠിക്കണമെന്നും നാട്ടിൽ ചെല്ലുന്പോൾ സ്ഥലം പോയിക്കാണണമെന്നും തീരുമാനിച്ചിരുന്നു.
പക്ഷെ, കാര്യങ്ങൾ അതിവേഗത്തിൽ മുന്നോട്ടു പോകുകയാണ്. മുഖ്യമന്ത്രി ജനുവരി 16 ന് ഉന്നതതലയോഗം വിളിച്ചതായി വാർത്ത വന്നു. സമരം അനാവശ്യമാണെന്നും, കരിമണൽ നാടിൻറെ സന്പത്താണെന്നും, നിർത്തിവെക്കാൻ സാധിക്കില്ലെന്നും വ്യവസായമന്ത്രി പറയുന്നത് ടി വി യിൽ കണ്ടു. വിവിധ രാഷ്ട്രീയക്കാർ സമരപ്പന്തലിൽ വരുന്നു. വന്നു കണ്ടവരും അല്ലാത്തവരും അഭിപ്രായം പറയുന്നു. അതുകൊണ്ടു തന്നെ കഴിയുന്നതും നേരത്തെ ആവുന്നത്ര പ്രൊഫഷണൽ ആയി അഭിപ്രായം പറയാമെന്ന് കരുതി.
സമരത്തിൽ ഉൾപ്പെട്ടവരും മറുവശത്തുള്ളവരും ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്ത് ഉണ്ട്. പതിവ് പോലെ ഓരോ രാഷ്ട്രീയ കക്ഷികളും ഇതിന്റെ രാഷ്ട്രീയ സാധ്യതകൾ ആരാഞ്ഞു ചുറ്റിത്തിരിയുന്നു. ഈ വിഷയത്തിലെ രാഷ്ട്രീയം എൻറെ പരിധിയിൽ വരുന്ന ഒന്നല്ല. സമരക്കാർക്കോ അതിനെ എതിർക്കുന്നവർക്കോ ഗൂഢമായ സാന്പത്തിക ലക്ഷ്യമുണ്ടോ എന്നും എനിക്കറിയില്ല. സമരക്കാർ ഉയർത്തുന്ന പ്രശ്നങ്ങൾ ശാസ്ത്രീയമായി പഠിക്കാൻ ഇതിന്റെ രാഷ്ട്രീയം ഒരു തടസവും അല്ല. ഇത്തരം സാഹചര്യത്തിൽ രാഷ്ട്രീയം എപ്പോഴും ഉണ്ടാകും. അതൊക്കെ ലോകത്ത് പലയിടത്തും സംഭവിച്ചിട്ടുള്ളതാണ്. ചിലപ്പോൾ അത് രാഷ്ട്രീയവും കടന്ന് അക്രമം മുതൽ ആഭ്യന്തര യുദ്ധം വരെ ആകും.
ഉയർന്ന വിലയുള്ള പ്രകൃതി ധാതുക്കൾ (high vlaue resources) കുഴിച്ചെടുക്കുന്ന സ്ഥലങ്ങളിൽ ഖനനം ചെയ്യുന്നവരും നാട്ടുകാരും തമ്മിലുണ്ടായ പ്രശ്നങ്ങൾ പഠിക്കാൻ ലോകത്ത് മൂന്നിടങ്ങളിൽ അയക്കപ്പെട്ട യു എൻ സംഘത്തിന്റെ തലവനായിരുന്നു ഞാൻ. 2006- ൽ നൈജീരിയയിലെ ഒഗോണിലാൻഡിൽ എണ്ണ ഖനനം, 2012 ൽ പാപുവ ന്യൂ ഗിനി ബോഗൺവില്ലിലെ ചെന്പു ഖനനം, 2016 ൽ കൊളംബിയയിലെ ചോക്കോ നദീതീരത്തെ സ്വർണ്ണ ഖനനം. ഇതായിരുന്നു ആ സാഹചര്യങ്ങൾ. മൂന്നിടത്തും സ്വന്തം ഭൂമിയിലെ മണ്ണിനടിയിലുണ്ടായ മൂല്യമുള്ള വസ്തുക്കൾ ആ നാട്ടുകാർക്ക് വലിയ സന്പത്ത് ഉണ്ടാക്കിക്കൊടുക്കുന്നതിന് പകരം അവരുടെ പ്രകൃതിയും ജീവനും ആരോഗ്യവും ജീവിതമാർഗ്ഗവും അവസാനം സമാധാനവും തകർക്കുന്നതിലേക്ക് നയിച്ചു.
അതൊക്കെ കണ്ടു കഴിഞ്ഞപ്പോൾ കേരളത്തിൽ എണ്ണയും സ്വർണ്ണവും വജ്രവും ഒന്നും ഇല്ലാതിരുന്നത് ഭാഗ്യം എന്ന് ഞാൻ കരുതി. ജനാധിപത്യം ആഴത്തിൽ വേരൂന്നാത്ത പ്രദേശങ്ങളിൽ ഉയർന്ന വിലയുള്ള പ്രകൃതി വിഭവങ്ങൾ ഉണ്ടാകുന്നത് ജനങ്ങൾക്ക് പൊതുവെ നഷ്ടക്കച്ചവടമായിരിക്കുമെന്ന് അനവധി പഠനങ്ങളുണ്ട്. കേരളത്തിൽ ജനാധിപത്യം ഏറെ പുരോഗമിച്ചതിനാൽ ജനങ്ങളുടെ ജീവിതം താറുമാറാക്കുന്ന ഖനനം ഉണ്ടാവില്ല എന്ന് ഞാൻ വിശ്വസിക്കുകയും ചെയ്തു. ഈ ചിന്തകളെയാണ് ആലപ്പാടിലെ സമരം മാറ്റി മറിക്കുന്നത്.
സ്ഥലം കണ്ടതിന് ശേഷം അഭിപ്രായം പറയാമെന്നാണ് കരുതിയിരുന്നതെങ്കിലും പ്രധാനപ്പെട്ട തീരുമാനങ്ങൾ ഉടൻ എടുക്കാൻ സാധ്യത ഉള്ളതിനാലും, എൻറെ അടുത്ത പല സുഹൃത്തുക്കളുടെയും നിർബന്ധം കാരണവും കഴിഞ്ഞ ഒരാഴ്ചയായി ഞാൻ ആലപ്പാടിനെപ്പറ്റി ലഭ്യമായ വസ്തുതകളെല്ലാം പഠിച്ചു. 2003 മുതലുള്ള ഉപഗ്രഹ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് പരിശോധിച്ചു. ഖനനത്തിന് അനുകൂലവും എതിരായും പറയുന്ന കാര്യങ്ങൾ എല്ലാം വായിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ എൻറെ വ്യക്തിപരമായ അഭിപ്രായങ്ങൾ താഴെ പറയുന്നു.
1. ആലപ്പാടിന്റെ ഭാവി എന്തായിരിക്കുമെന്നറിയാൻ വാസ്തവത്തിൽ ശാസ്ത്രീയമായ വലിയ അറിവോ പഠനങ്ങളോ വേണ്ട. ആലപ്പാടിന്റെ തെക്കേ അറ്റത്ത് വെള്ളനാതുരുത്ത് എന്ന സ്ഥലം തുടങ്ങി അതിൻറെ തെക്കേ പഞ്ചായത്തിലെ കാട്ടിൽ മേക്കേതിൽ ക്ഷേത്രം വരെയുള്ള സ്ഥലങ്ങളുടെ ഇപ്പോഴത്തെ സ്ഥിതിയും പതിനഞ്ചു കൊല്ലം മുന്പുള്ള സ്ഥിതിയും താരതമ്യം ചെയ്‌താൽ മാത്രം മതി. 2003 മുതൽ 2018 വരെയുള്ള കാലഘട്ടത്തിലെ പൊതുമണ്ഡലത്തിൽ ലഭ്യമായ ഉപഗ്രഹ ചിത്രങ്ങൾ ഇവിടെ ചേർക്കുന്നു. ഇപ്പോഴത്തെ പോലെ ഖനനം തുടർന്നാൽ ഈ പൊന്മന പ്രദേശം 2018 ൽ എങ്ങനെയായോ അങ്ങനെയാണ് നാളെ ആലപ്പാട് ആകാൻ പോകുന്നത്.
2. ഈ ഉപഗ്രഹ ചിത്രത്തിൽ നിന്നും ഏതു സാധാരണക്കാരനും മനസ്സിലാവുന്ന നാല് കാര്യങ്ങൾ ഉണ്ട്.
(a) ജനവാസമുണ്ടായിരുന്ന പൊന്മനയിലെ ഏറെ പ്രദേശങ്ങളിൽ ഇപ്പോൾ വീടുകൾ കാണാനില്ല. ഏതാനും ക്ഷേത്രങ്ങൾ മാത്രമാണ് ബാക്കിയുളളത്.
(b) പൊന്മനയിൽ ഭൂമിയുടെ മുകളിൽ ഉണ്ടായിരുന്ന പച്ചപ്പ് വർഷാവർഷം കുറഞ്ഞുവരുന്നു.
(c) പൊന്മനക്കും ആലപ്പാടിനും ഇടക്കുള്ള പ്രദേശത്ത് വലിയ തോതിൽ കടൽ കരയിലേക്ക് കയറി വരുന്നു. 2003 ന് മുൻപു തന്നെ ആരോ ഈ കായലിൽ നിന്നും കടലിലേക്ക് ഒരു ചാനൽ ഉണ്ടാക്കാൻ ശ്രമിച്ചതു പോലെ ചിത്രത്തിൽ കാണുന്നുണ്ട്. ഇതാണിപ്പോഴത്തെ ഏറ്റവും ആപത് ശങ്കയുള്ള പ്രദേശം.
(d) കടലിനും കായലിനും ഇടയിൽ ഒട്ടും ഉയരമില്ലാതിരുന്ന പൊന്മന പ്രദേശത്ത് ഇപ്പോൾ അനവധി കുഴികളാണ്, അതിൻറെ ആഴം അടുത്തുള്ള സമുദ്ര നിരപ്പിലും കുറവായേക്കാം.
3. ഈ ഉപഗ്രഹ ചിത്രത്തിൽ നിന്നും ഒരു വിദഗ്ദ്ധന് വായിച്ചെടുക്കാൻ പറ്റുന്ന വേറെ പലതുമുണ്ട്.
(a) ശുദ്ധവൃക്ഷങ്ങളും ജലത്തിന്റെ സാന്നിധ്യവും ഉണ്ടായിരുന്നത് കൊണ്ടാണ് പൊന്മനയിലും ആലപ്പാടും ജനങ്ങൾ താമസിച്ചതും പച്ചപ്പ് (വൃക്ഷങ്ങളോ ചെടികളോ) ഉണ്ടായതും. ഖനനം നടന്നതോടെ ഈ പ്രദേശത്താകെ ഉപ്പുവെള്ളം നിറഞ്ഞിരിക്കും. ഇനി അവിടെ ഖനനം നിർത്തിയാലും മണൽ കൊണ്ടുവന്നു തിരികെ ഇട്ടാലും പഴയത് പോലുള്ള ആവാസ വ്യവസ്ഥ ഉണ്ടാവില്ല. കൃഷി ചിന്തിക്കുക പോലും വേണ്ട. ലക്ഷക്കണക്കിന് വർഷം കൊണ്ട് പ്രകൃതി ഉണ്ടാക്കിയതും ചുരുങ്ങിയത് നൂറ്റാണ്ടുകൾ എങ്കിലും ആളുകൾ ജീവിച്ചിരുന്നതുമായ ഒരു പ്രദേശമാണ് ഒരു പതിറ്റാണ്ടു കൊണ്ട് ഖനനം ചെയ്ത് മരുഭൂമി ആക്കിയിരിക്കുന്നത്.
(b) കടലിനും കായലിനും ഇടയിൽ ആയിരക്കണക്കിന് വർഷം കൊണ്ട് പ്രകൃതി ഉറപ്പിച്ചെടുത്ത ഒരു പ്രദേശമാണ് വെട്ടിയും കുഴിച്ചും ദുർബ്ബലമാക്കിയിരിക്കുന്നത്. മണൽ കുഴിച്ചെടുത്തിട്ട് പുറമെ നിന്നും മണലിട്ട് ഈ സ്ഥലം നികത്തിയാലും, പുതിയ ഖനന സംവിധാനമുപയോഗിച്ച് മണൽ അരിച്ച് വിലപ്പിടിപ്പുള്ള അയിരുകൾ മാത്രം വേർതിരിച്ച് തൊണ്ണൂറ്റൊന്പത് ശതമാനം മണലും ഇവിടെ തിരിച്ചു നിക്ഷേപിച്ചിട്ടും ഒരു കാര്യവുമില്ല. മണ്ണിന് ഇളക്കം തട്ടുകയും മുകളിലെ പച്ചപ്പിന്റെ ആവരണം പോവുകയും ചെയ്യുന്നതോടെ മഴയിൽ മണൽ ഒഴുകിപ്പോകും, തിരയിൽ കരയും. ഉപഗ്രഹ ചിത്രത്തിൽ സൂക്ഷ്മമായി നോക്കുന്നവർക്ക് ഈ കാര്യങ്ങൾ ഇപ്പോഴേ കാണാം.
(c) ഇപ്പോഴത്തെ തലമുറ ഒന്നും ചെയ്തില്ലെങ്കിൽ കായലിനും കടലിനും ഇടയിൽ കിടക്കുന്ന ഈ പ്രദേശത്തെ ഇനി രക്ഷിക്കാൻ കഴിയില്ല. ഈ പ്രദേശം (പൊന്മന) കടലെടുക്കുമോ എന്നല്ല - എന്ന്, എങ്ങനെ കടലെടുക്കും എന്ന് മാത്രമാണ് എനിക്ക് സംശയമുള്ളത്. ഈ കാരണം കൊണ്ട് തന്നെ ആലപ്പാടുകാരുടെ ആശങ്കക്ക് ശാസ്ത്രീയമായ അടിസ്ഥാനം ഉണ്ട്.
(4) ഏതെങ്കിലും ഒരു പ്രദേശത്ത് ഒരു അഞ്ചു മീറ്റർ വീതിയിൽ പോലും കടൽ കായലുമായി ബന്ധിക്കപ്പെട്ടു കഴിഞ്ഞാൽ പിന്നെ അതെവിടെ പോയി നിൽക്കുമെന്ന് (rate of propagation of the breach) പ്രവചിക്കുക അസാധ്യമാണ്. കടലും കരയും തമ്മിലുള്ള സന്പർക്കം പലയിടത്തും മോഡൽ ചെയ്തിട്ടുണ്ട്, പക്ഷെ പലയിടത്തും മോഡൽ ചെയ്ത രീതിയിലല്ല പിൽക്കാലത്ത് കാര്യങ്ങൾ പോയത്. താൽക്കാലത്തെ സാഹചര്യത്തിൽ ഈ പ്രദേശത്ത് കടലും കായലും കൂട്ടിമുട്ടാനുള്ള സാധ്യത തള്ളിക്കളയാൻ പറ്റില്ല. അങ്ങനെ സംഭവിച്ചാൽ പിന്നെ കടൽ ഭിത്തികൾക്കൊന്നും കടലിനെ പിടിച്ചു നിർത്താനാവില്ല. ആലപ്പാടും അതിനപ്പുറമുള്ള സ്ഥലങ്ങളും കടലിൽ ആകും. ദേശീയ ജലപാത തീർച്ചയായും ഉപയോഗയോഗ്യമല്ലാതാകും. കായലിന്റെ ആവാസവ്യവസ്ഥ മാറും. കായൽത്തീരങ്ങളിൽ അപായസാധ്യത കൂടും.
(5) ഖനനം ചെയ്യാൻ കന്പനി അനുമതി വാങ്ങിയ പ്രദേശത്തെ ആളുകൾക്ക് മാത്രമല്ല, ആയിരക്കണക്കിനോ പതിനായിരക്കണക്കിനോ ആളുകൾക്ക് അവരുടെ കിടപ്പാടവും ജീവിത മാർഗ്ഗവും നഷ്ടപ്പെടാനുള്ള സാധ്യത വളരെ വലുതാണ്. ഈ കാരണം കൊണ്ട് തന്നെ ഇത് ആലപ്പാടുകാരുടെ മാത്രം പ്രശ്നമല്ല. ഇന്ന് ആലപ്പാട് സംഭവിക്കുന്നത് നാളെ അതിന് വടക്കോട്ടും നീങ്ങാം.
കരിമണൽ, ഗൾഫിലെ എണ്ണ പോലെ നാടിൻറെ പൊതു സന്പത്താണെന്നും കുറച്ചാളുകൾക്ക് ബുദ്ധിമുട്ട് ഉണ്ടെങ്കിലും അത് ഖനനം ചെയ്യണം എന്നും കുറച്ചു പേരെങ്കിലും ചിന്തിക്കുന്നുണ്ട്. ഇത് ശരിയല്ല. എണ്ണ ഖനനം നടക്കുന്നത് ഭൂമിയുടെ അടിയിലാണ്, മുകളിലുള്ള ഭൂമിക്ക് അതുകൊണ്ട് വളരെ കുറച്ചു നാശമേ സംഭവിക്കുന്നുള്ളൂ. ഖനനം കഴിയുന്പോൾ മുകളിലെ ഭൂമി അതുപോലെ തന്നെ കാണും. എന്നാൽ കരിമണൽ ഖനനത്തിന്റെ കാര്യം അങ്ങനെയല്ല. നമ്മുടെ സഹ്യപർവതത്തിലുള്ള മരങ്ങൾ നമ്മുടെ പൊതു സന്പത്താണെന്നും അതുകൊണ്ട് അത് നമ്മൾ വെട്ടിയെടുക്കേണ്ടതാണെന്നുമുള്ള ചിന്തയോടാണ് കരിമണൽ ഖനനത്തെ താരതമ്യം ചെയ്യേണ്ടത്. കേരളം ഒരു ദരിദ്ര പ്രദേശമായിരുന്ന കാലത്ത്, പ്രകൃതിയെ നമുക്ക് ഇത്രയും അറിയില്ലാത്ത കാലത്ത് നമ്മുടെ മുൻ തലമുറ കാടും വെട്ടി നശിപ്പിച്ചിരുന്നല്ലോ. അതാണിപ്പോൾ നമ്മൾ ഇവിടെ ചെയ്യുന്നത്. കാട്ടിൽ മരം വെട്ടിയ കാലത്തും ആദിവാസികളെ ജോലിക്ക് വച്ചിരുന്നു. സർക്കാരിന്റെ വരുമാന മാർഗ്ഗവും തൊഴിലാളികൾ ഉൾപ്പടെയുള്ളവരുടെ ജീവിതമാർഗ്ഗവുമായതുകൊണ്ട് അത് നിരോധിക്കരുതെന്ന് അന്നും വാദങ്ങളുണ്ടായിരുന്നു.
മൊത്തത്തിൽ നോക്കിയാൽ ഒരു ചെറിയ ഏരിയ ആണ് ഖനനം ചെയ്യുന്നത് എന്ന് തോന്നാം. പക്ഷെ നൂറോ ഇരുനൂറോ ഹെക്ടർ സ്ഥലം ഇടനാട്ടിൽ മണ്ണിട്ട് പൊക്കുന്നത് പോലെയോ മലനാട്ടിൽ ക്വാറി ചെയ്യുന്നതു പോലെയോ അല്ല തീരപ്രദേശം കുഴിച്ചെടുക്കന്നത്. മലയിൽ ഒരു ക്വാറി ഉണ്ടാക്കിയാൽ അതിന്റെ വലിപ്പം സ്വാഭാവികമായി കൂടില്ല. ആലപ്പ്പാട് പോലുള്ള പ്രദേശത്ത് നാം ഉണ്ടാക്കുന്ന മുറിവുകളെ നൂറിരട്ടിയാക്കാൻ ഒരു കടൽക്ഷോഭം മതി. അപ്പോൾ കന്പനി പണം കൊടുത്ത് നൂറു ഹെക്ടർ ഖനനം ചെയ്തതിന്റെ നഷ്ടം അനുഭവിക്കുന്നത് അവിടെനിന്നും ദൂരെ താമസിക്കുന്ന ആയിരം ഹെക്ടറിലെ ആളുകളാകാം.
ആലപ്പാടിനു ചുറ്റും മിക്കവാറും കടൽഭിത്തി ഉണ്ടെന്നത് ഒരു ആശ്വാസവും നൽകുന്നില്ല. കലാവസ്ഥാ വ്യതിയാനത്തിന്റെ സാഹചര്യത്തിൽ കടൽഭിത്തി കെട്ടി കടലിനെ തടഞ്ഞുനിർത്താൻ പറ്റില്ല. പോരാത്തതിന് കരയിൽ തന്നെ കുഴിയെടുത്തും മറ്റും ഭൂമി ദുർബലമാക്കിയാൽ കടൽഭിത്തി കടലിൽ കല്ലിട്ടത് പോലെ വെറുതെയാകും. ഇതിന്റെ ലക്ഷണങ്ങൾ ഇപ്പോൾ തന്നെ ഉപഗ്രഹ ചിത്രത്തിൽ ലഭ്യമാണ്.
കേന്ദ്രത്തിന്റെയോ സംസ്ഥാനത്തിന്റെയോ നിയന്ത്രണത്തിലുള്ള പൊതുമേഖല സ്ഥാപനമാണ് ഈ കാര്യങ്ങൾ ചെയ്യുന്നത് എന്നതിന് പാരിസ്ഥിതികമായ യാതൊരു പ്രാധാന്യവുമില്ല. ഓരോ വർഷവും അവരുടെ ബാലൻസ് ഷീറ്റിൽ വരുന്ന വരവും ചിലവും മാത്രമാണ് പൊതുമേഖലയും സ്വകാര്യ മേഖലയും നോക്കുന്നത്. ഖനനം ഉണ്ടാക്കുന്ന പാരിസ്ഥിതിക നഷ്ടങ്ങൾ, ഖനനം ഉണ്ടാക്കിയേക്കാവുന്ന - തീരം ഒലിച്ചുപോകുന്ന വലിയ ദുരന്തം ഇതൊന്നും അവരുടെ കണക്കിൽ വരില്ല. ഇത് മനഃപൂർവ്വമായിരിക്കണമെന്നില്ല. ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള അറിവ് അവർക്കുണ്ടായിരിക്കില്ല. നിലവിൽ നിയമം അവരെ അതിന് നിർബന്ധിക്കുന്നുമില്ല. ഇന്നത്തെ ഖനനം കൊണ്ട് നമ്മുടെ ദേശീയ ജലപാത ഇല്ലാതാക്കാനുള്ള ഒരു സാധ്യത ഇപ്പോൾ ഉണ്ട്. അങ്ങനെ സംഭവിച്ചാൽ അതിൻറെ നഷ്ടം ആരുടെ ബാലൻസ് ഷീറ്റിലാണ് വരാൻ പോകുന്നത്?
ലോകത്ത് ഏറെ സ്ഥലങ്ങളിൽ ഉയർന്ന വിലയുള്ള ധാതുക്കളുടെ (High Value Resources) ഖനനം നടത്തുന്ന സ്ഥലങ്ങളിൽ പലയിടത്തും നാട്ടുകാരുമായി പ്രശ്നം ഉണ്ടായതായി പറഞ്ഞല്ലോ. മറ്റു പല സ്ഥലങ്ങളിൽ ഇത്തരം സാഹചര്യങ്ങൾ കണ്ട പരിചയത്തിൽ ഇത്തരം പ്രശ്നങ്ങളുടെ അടിസ്ഥാനമായ ചില കാരണങ്ങൾ പറയാം.
1. സാങ്കേതിക ജ്ഞാനത്തിലെ അസമത്വം (Information Asymmetry): പെട്രോളിയമോ റെയർ എർത്ത് എലമെൻറ്സ് പോലെയോ ഉദ്യോഗസ്ഥർക്കും ജനങ്ങൾക്കും ജനപ്രതിനിധികൾക്കും പരിചയമില്ലാത്ത വസ്തുക്കളുടെ ഖനനം വരുന്പോൾ ഈ വ്യവസായങ്ങളുടെ മേൽനോട്ടം വഹിക്കുന്നതിൽ അവർ പരാജയപ്പെടുന്നു. കന്പനിയുടെ സാങ്കേതിക വിദഗ്ദ്ധർ പറയുന്നത് അപ്പാടെ അംഗീകരിക്കുകയാണ് സർക്കാർ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചെയ്യുന്നത്. അത് ശരിയല്ല എന്ന് പറയാനോ എന്താണ് ശരി എന്ന് പറയാനോ ഖനനം മൂലം ദുരിതം അനുഭവിക്കുന്നവർക്ക് കഴിയാറില്ല. എണ്ണഖനനം നടത്തിയ നൈജീരിയ ഉൾപ്പെടെയുള്ള അനവധി നാടുകളിൽ ജനജീവിതം ദുഃസഹവും അസാധ്യവുമായത് ഈ കാരണത്താലാണ്.
2. അധികാരത്തിലെ അസമത്വം (Power Asymmetry): കേന്ദ്ര സർക്കാർ നേരിട്ടാണ് പല രാജ്യങ്ങളിലും സ്വർണത്തിന്റെയും എണ്ണയുടെയും ഒക്കെ ഖനനം നടത്തുന്നത്. (ഉയർന്ന വിലയുള്ള ധാതുക്കൾ ഉള്ള രാജ്യങ്ങളിൽ കേന്ദ്ര സർക്കാർ കൂടുതൽ ശക്തമാകും എന്ന് തന്നെ പഠനങ്ങൾ ഉണ്ട്). ഖനനം നടത്തുന്ന സ്ഥലത്തെ ജനങ്ങൾക്കോ ജനപ്രതിനിധികൾക്കോ ഖനനം നടത്തുന്ന സ്ഥാപനങ്ങളുടെ മുകളിൽ അധികാരം ഉണ്ടാവില്ല. ജനാധിപത്യ ഇന്ത്യയിൽ പോലും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉദ്യോഗസ്ഥർ ഗവൺമെന്റിന്റെ പ്രതിനിധികളെ പോലെയാണ് പെരുമാറുന്നത്. ഒരു സാധാരണ ടെലിഫോൺ കന്പനിയോ വിമാനക്കന്പനിയോ പോലെ ഉപഭോക്താക്കളാണ് അവരുടെ യഥാർത്ഥ മേലാളന്മാർ എന്നവർ അംഗീകരിക്കാറില്ല. എണ്ണ മുഖ്യ വരുമാനമായ രാജ്യങ്ങളിൽ എല്ലാം നാട്ടുകാരേയും പരിസ്ഥിതിയേയും കൂട്ടാക്കാതെ കന്പനികൾ പെരുമാറുന്നത് സാധാരണമാണ്.
3. എണ്ണ, സ്വർണ്ണം, യുറേനിയം, തോറിയം എന്നിവയെല്ലാം സ്‌ട്രാറ്റജിക് റിസർവ്വ് ആയിട്ടാണ് കരുതുന്നത്. അപ്പോൾ അതിൻറെ ഖനനത്തെ എതിർക്കുന്നത് രാജ്യദ്രോഹം ആണോ എന്ന് പോലും ആളുകൾ പേടിച്ചു പോകും. വാസ്തവത്തിൽ എത്ര സ്‌ട്രാറ്റജിക്ക് ആയ വസ്തുക്കൾ ആണെങ്കിലും അത് കുഴിച്ചെടുക്കാനായി പരിസ്ഥിതി നാശം ഉണ്ടാക്കുന്നത് അക്രമത്തിലേക്ക് നയിക്കും.
4. പരിസ്ഥിതി ആഘാത പഠനം ഉൾപ്പെടെ ഖനനത്തെപ്പറ്റി പഠിക്കുന്നവർ എല്ലാം തന്നെ ഖനനം ചെയ്യുന്ന കന്പനിയുടെ തന്നെ പണം കൊണ്ടാണ് മിക്കവാറും പഠനം നടത്തുന്നത്. അതുകൊണ്ടു തന്നെ മിക്കവാറും പഠനങ്ങളുടെ ഫലം സ്ഥാപനങ്ങൾക്ക് അനുകൂലം ആയിരിക്കും. ഇപ്പോഴത്തെ ഇന്ത്യയിലെ നിയമത്തിൽ ഒരിക്കൽ പരിസ്ഥിതി ആഘാത പഠനം നടത്തിക്കഴിഞ്ഞാൽ അഞ്ചോ പത്തോ വർഷം കഴിഞ്ഞു പഠനത്തിൽ പറഞ്ഞതു പോലെയാണോ കാര്യങ്ങൾ പുരോഗമിച്ചത് എന്ന് അന്വേഷിക്കാൻ ആർക്കും ഉത്തരവാദിത്തം ഇല്ല. പരിസ്ഥിതി ആഘാത പഠനത്തിന് ശേഷം നൽകുന്ന പെർമിറ്റ് വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്ന് പോലും പലപ്പോഴും വേണ്ടത്ര പരിശോധനകൾ നടത്താറില്ല. പരിസ്ഥിതി ആഘാത പഠനം നടത്തിയ ശാസ്ത്രഞ്ജന്മാരോ പരിസ്ഥിതി ക്ലിയറൻസ് നൽകിയ ഉദ്യോഗസ്ഥരോ പിൽക്കാലത്ത് അവർ നടത്തിയ പഠനം കൊണ്ടും നൽകിയ പെർമിറ്റ് കൊണ്ടും പരിസ്ഥിതിക്ക് എന്ത് സംഭവിച്ചു എന്ന് അന്വേഷിക്കാറു കൂടിയില്ല.
5. ഖനന വിഷയവും ആയി സ്വതന്ത്രമായി പഠനം നടത്തുന്നവർ പോലും അവരുടെ പരിധിയിൽ വരുന്ന വിഷയങ്ങൾ മാത്രമാണ് പഠിക്കുന്നത്. തീരദേശം കടലെടുക്കുന്നത് പഠിക്കുന്ന സംഘം മണൽ ഖനനത്തിന്റെ സാമൂഹ്യവിഷയം പഠിക്കാറില്ല, സാമൂഹ്യ ആഘാതം പഠിക്കുന്നവർ പരിസ്ഥിതിനാശവും പഠിക്കാറില്ല. അതുകൊണ്ടു തന്നെ മണൽ എടുക്കലും കരയുടെ സംരക്ഷണവും സാമൂഹ്യ പ്രശ്നങ്ങളും ഒക്കെ തമ്മിലുള്ള പരസ്പര ബന്ധവും ഒരിടത്ത് നടത്തുന്ന പ്രവർത്തി അതിനു ദൂരെയുള്ള പ്രദേശങ്ങളിൽ ഉണ്ടാക്കുന്ന ആഘാതവും ഒന്നും ആരും കൂട്ടി യോജിപ്പിക്കാറില്ല.\
6. ഖനനത്തിന്റെ ലാഭ നഷ്ട കണക്കെടുക്കുന്നതും ഇതുപോലെയാണ്. ഖനനം നടത്തുന്നതിൽ നിന്നുണ്ടാകുന്ന വരവും അതിന് വേണ്ടിവരുന്ന ചിലവും തമ്മിലുള്ള താരതമ്യത്തിൽ നിന്നാണ് ലാഭവും നഷ്ടവും കന്പനി കൂട്ടി നോക്കുന്നത്. കേരള തീരത്തെ കാര്യം എടുത്താൽ ഖനനം നടത്തുന്ന പ്രദേശത്ത് സംഭവിക്കുന്ന പരിസ്ഥിതി നാശത്തിന്റെ കണക്ക് കന്പനിയുടെ കണക്കു കൂട്ടലിൽ ഉണ്ടാവാറില്ല. ഖനനം കൊണ്ട് കര കടലെടുത്തു പോകുന്നതോ കായലും കടലും കൂട്ടിമുട്ടി ദേശീയ ജലപാത ഇല്ലാതായാൽ അതിൻറെ നഷ്ടവും അത് പുനരുദ്ധരിക്കാൻ വേണ്ട ചിലവും ഒന്നും കന്പനിയുടെ കണക്കിൽ വരാറില്ല. ആധുനിക ലോകത്ത് ഖനനം നടത്തുന്പോൾ ഖനനം നടന്ന പ്രദേശം പഴയത് പോലെ ആക്കാനുള്ള പണം കന്പനി മുൻ‌കൂർ മാറ്റിവെക്കണം എന്നാണ് ധാരണ. പല കന്പനികളും ഇതൊന്നും ചെയ്യാറില്ല. അവസാനം വിലയേറിയ ധാതുക്കൾ എല്ലാം തീർന്നു കഴിയുന്പോൾ കന്പനി പാപ്പരാകും, അപ്പോൾ പരിസ്ഥിതി നാശം പരിഹരിക്കാനോ സ്ഥലം പഴയ നിലയിൽ ആക്കാനോ അവർക്ക് സാധിക്കില്ല. കേരളത്തിലെ ആയിരക്കണക്കിന് പാറമടകളിൽ പോലും ഇതാണ് സംഭവിക്കാൻ പോകുന്നത്. ലാഭം മുഴുവൻ ക്വാറി മുതലാളിമാർക്ക്, നഷ്ടം പൊതു സമൂഹത്തിന്.
7. ഖനനം ചെയ്യുന്ന കന്പനി മാത്രമല്ല തൊഴിലാളികളും, കോൺട്രാക്ടറും, തൊഴിലാളി യൂണിയനും, പഞ്ചായത്തും എല്ലാം താൽക്കാലിക ലാഭമാണ് കണക്കുകൂട്ടുന്നത്.
ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായാൽ എങ്ങനെയാണ് അതിനെ ശാസ്ത്രീയമായി നേരിടുന്നത് എന്ന് നോക്കാം.
1. ജനങ്ങളും കന്പനിയും സർക്കാരും തമ്മിലുള്ള പരസ്പര വിശ്വാസം വർദ്ധിപ്പിക്കുകയാണ് ആദ്യം വേണ്ടത്. പരിസ്ഥിതി നാശം ഉണ്ടാകരുതെന്ന കാര്യത്തിലും കര കടലെടുത്ത് പോകരുന്നതെന്ന കാര്യത്തിലും ആർക്കും അഭിപ്രായ വ്യത്യാസമില്ല. അതായിരിക്കണം എല്ലാവരും ഒരുമിച്ചിരിക്കാനുള്ള കാരണം. ഇതു വരെയുള്ള ഖനനം എന്തൊക്കെ പ്രശ്നങ്ങളാണ് നാട്ടുകാർക്ക് ഉണ്ടാക്കിയിരിക്കുന്നത്?, പരിസ്ഥിതി ആഘാത പഠനത്തിൽ പറഞ്ഞിരിക്കുന്നതു പോലെയാണോ സംഭവിക്കുന്നത്?, പരിസ്ഥിതി പെർമിറ്റിലുള്ള നിബന്ധനകൾ പാലിക്കപ്പെടുന്നുണ്ടോ?, നിയമഭ കമ്മിറ്റിയുടെ ശുപാർശകൾ എന്തുകൊണ്ടാണ് നടപ്പിലാകാത്തത്? തുടങ്ങിയ ചർച്ചകൾ സുതാര്യതയോടെ നടക്കണം. സ്വകാര്യ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ലാഭമുണ്ടാക്കാനുള്ള സാധ്യത ഉണ്ടോ, മണൽ കടത്ത് സംഭവിക്കുന്നുണ്ടോ എന്നീ കാര്യങ്ങളും ചർച്ചയിൽ വരണം. അല്ലാതെ ആരോപണ പ്രത്യാരോപണങ്ങൾ കൊണ്ട് അടിസ്ഥാന പ്രശ്നം ഇല്ലാതാകുന്നില്ല. ഇപ്പോൾ നടത്തുന്ന ഖനനം നിർത്തിവക്കണോ അതോ സമൂഹത്തിന്റെ മേൽനോട്ടത്തിലും നിയന്ത്രണത്തിലും തുടരണോ എന്നതൊക്കെ ചർച്ചയിൽ നിന്നാണ് ഉരുത്തിരിയേണ്ടത്.
2. സർക്കാരും കന്പനിയും ജനങ്ങളും തമ്മിലുള്ള വിവര ലഭ്യതയിലെ അസമത്വം പരിഹരിക്കുകയാണ് രണ്ടാമത്തെ ലക്ഷ്യം. എന്താണ് ഖനനത്തിന്റെ ആത്യന്തികമായ പ്ലാൻ? ഖനനം എല്ലാക്കാലവും തുടരുമോ, ആലപ്പാടിൽ ഇപ്പോൾ തീരുമാനിച്ചിരിക്കുന്ന പ്രദേശം കഴിഞ്ഞാൽ പൊന്മനയിൽ നിന്നും ആലപ്പാട് എത്തിയത് പോലെ അവിടെ നിന്നും മുകളിലേക്ക് പോകുമോ, തോട്ടിലും കായലിലും ഖനനം ഉണ്ടാകുമോ ഇതൊക്കെ അറിയാൻ എല്ലാവർക്കും അവകാശമുണ്ട്.
3. ഖനനം കഴിഞ്ഞ സ്ഥലങ്ങൾ പുനഃസ്ഥാപിക്കാൻ കന്പനി എന്ത് പദ്ധതികളാണ് ഉദ്ദേശിക്കുന്നത്, ഈ സ്ഥലം തിരിച്ചു സർക്കാരിന് നൽകുമോ, അവിടെ പച്ചപ്പ് തിരിച്ചു കൊണ്ടുവരുമോ, ഇതിനുള്ള പണം മാറ്റി വച്ചിട്ടുണ്ടോ ഇതൊക്കെ നാട്ടുകാർക്ക് അറിയാൻ അവകാശമുള്ള കാര്യങ്ങളാണ്.
4. പൊന്മനക്കും ആലപ്പാടിനും ഇടക്കുള്ള തീരം ദിനം തോറും കടലെടുക്കുകയാണ്. ഇക്കാര്യത്തിൽ കന്പനി സ്ഥിരമായി മോണിറ്ററിങ്ങ് നടത്തുന്നുണ്ടോ? കടലാക്രമണത്തിൽ കരയെടുത്തു പോകുന്നതും കരയും കായലും ഒന്നാകുന്നതും ഒഴിവാക്കാൻ എന്ത് മാർഗ്ഗങ്ങളാണ് കന്പനി സ്വീകരിക്കുന്നത് ?
5. കാലാവസ്ഥ വ്യതിയാനം വരികയാണ്. കേരളത്തിലെ തീരങ്ങൾ എല്ലാം തന്നെ രണ്ടു തരത്തിൽ ബുദ്ധിമുട്ടിലാകാൻ പോവുകയാണ്. ഒന്നാമത് സമദൂരനിരപ്പ് ഉയരാൻ പോകുന്നു. അടുത്ത അൻപത് വർഷത്തെ കാലാവസ്ഥ വ്യതിയാനത്തിന്റെ ആഘാതം എങ്കിലും കന്പനി പുതിയ മൈനിങ്ങ് പദ്ധതിയിൽ കണക്കാക്കുന്നുണ്ടോ? രണ്ടാമത് കടലിൽ നിന്നുള്ള കാറ്റും അതുണ്ടാക്കുന്ന കടലാക്രമണവും കൂടാൻ പോവുകയാണ്. ഓഖി പോലുള്ള ഒരു കാറ്റിന്റെ സമയത്ത് കടലാക്രമണത്തിൽ കടലും കായലും ഒന്നാവുന്ന സ്ഥിതി വന്നാൽ എന്ത് അടിയന്തര പദ്ധതിയാണ് കന്പനിക്ക് ഉള്ളത്?.
6. കേരളത്തിലെ തീരദേശ ഖനനത്തെ പറ്റി ഒരു സ്ട്രാറ്റജിക് പരിസ്ഥിതി ആഘാത പഠനം നടത്തണം. കേരളം ദരിദ്രമായിരുന്ന ഒരു കാലത്ത്, നമ്മുടെ കാട്ടിലെ തടി പോലും വെട്ടി വെളുപ്പിച്ച് ദാരിദ്ര്യം മാറ്റാൻ ശ്രമിച്ചിരുന്ന കാലത്ത് തുടങ്ങിയ മണൽ ഖനനം ഇനി നമ്മൾ തുടരണോ? നമ്മുടെ പ്രകൃതി നിലനിർത്തിക്കൊണ്ട് തന്നെ നമുക്ക് മറ്റു മാർഗ്ഗങ്ങളിൽ തൊഴിലും വരുമാനവും ഉണ്ടാക്കിക്കൂടെ? കാലാവസ്ഥ വ്യതിയാനം വരുന്ന കേരളത്തിൽ തീരദേശ പ്രദേശത്തെ ജനങ്ങളുടെ ജീവനും ജീവിതവൃത്തിയും സ്വത്തും എങ്ങനെ സംരക്ഷിക്കാം? പരിസ്ഥിതി അധിഷ്ടിതമായ ദുരന്ത ലഘൂകരണ സംവിധാനങ്ങളിലൂടെ എങ്ങനെയാണ് നഷ്ടപ്പെട്ട തീരങ്ങളെ തിരിച്ചെടുക്കുന്നതും കടലിനെ തടഞ്ഞു നിർത്തുന്നതും? എന്നിങ്ങനെ അനവധി ചോദ്യങ്ങൾക്ക് ഉത്തരം അത്തരം ഒരു പഠനത്തിലൂടെ നമുക്ക് കണ്ടു പിടിക്കാം. ഇങ്ങനെ ഒരു പഠനം നടത്താൻ സർക്കാർ തീരുമാനിച്ചാൽ അതിനുള്ള സാങ്കേതിക നിർദ്ദേശം നല്കാൻ വ്യക്തിപരമായി ഞാൻ തയ്യാറാണ്. ഇത്തരം ഒരു പഠനത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണം ഇനി നമ്മുടെ തീരത്ത് ഖനനം വേണോ എന്ന് തീരുമാനിക്കപ്പെടേണ്ടത്.
7. എണ്ണയും സ്വർണ്ണവും ഉൾപ്പടെ ഉയർന്ന വിലയുള്ള ധാതുക്കൾ ഉണ്ടായിരുന്ന ചില രാജ്യങ്ങളിൽ നടത്തിയ പഠനം കാണിക്കുന്നത് അത്തരം ധാതുക്കൾ ഇല്ലാതിരുന്ന രാജ്യങ്ങളെക്കാൾ കുറവാണ് ഈ രാജ്യങ്ങളിലെ വളർച്ചാ നിരക്ക് എന്നാണ്. കേരളത്തിലെ തീരദേശ പ്രദേശങ്ങളിൽ ഇത്തരം ഒരു പഠനം നമ്മുടെ അക്കാദമിക്കുകൾ നടത്തി നോക്കണം. സ്വന്തം കാൽച്ചോട്ടിൽ, ഉയർന്ന വിലയുള്ള ധാതുക്കൾ വന്നു ചേർന്നാൽ അത് ആ പ്രദേശങ്ങൾക്ക് മൊത്തം ഗുണകരമോ നഷ്ടക്കച്ചവടമോ?.
8. നൈജീരിയയിലെ എണ്ണ പര്യവേക്ഷണം ഉണ്ടാക്കിയ ദുരന്തങ്ങളും ആക്രമണ സംഭവങ്ങളും പഠിച്ചതിൽ നിന്നും എണ്ണ കുഴിച്ചെടുക്കുന്ന മറ്റുള്ള രാജ്യങ്ങളിൽ ആ സ്ഥിതി ആവർത്തിക്കാതിരിക്കാനുള്ള ഒരു പ്രോജക്ട് ഞങ്ങൾ ഇപ്പോൾ ചെയ്യുന്നുണ്ട്. എണ്ണ പര്യവേക്ഷണം ചെയ്യുന്ന രാജ്യങ്ങളിലെ ഉദ്യോഗസ്ഥരേയും യൂണിവേഴ്സിറ്റിയിലെ കുട്ടികളേയും എണ്ണ പര്യവേക്ഷണത്തെയും അതിന്റെ പ്രകൃതി ആഘാതങ്ങളെയും പറ്റി പഠിപ്പിക്കുക എന്നതാണ് അതിലെ ഒരു അടിസ്ഥാന കാര്യം.
കേരളത്തിലെ ഉദ്യോഗസ്ഥരെ, ജനപ്രതിനിധികളെ, കുട്ടികളെ, ജനങ്ങളുടെ പ്രകൃതി വിഭവങ്ങളുടെ ഉപയോഗത്തെ, പരിസ്ഥിതിയുടെ സാന്പത്തിക ശാസ്ത്രത്തെ, കാലാവസ്ഥ വ്യതിയാനത്തെ, ദുരന്ത ലഘൂകരണത്തെ എന്നിവയെക്കുറിച്ചെല്ലാം എല്ലാം പഠിപ്പിക്കേണ്ട കാലം കഴിഞ്ഞു. നമ്മുടെ പരിസ്ഥിതിയെയും വിഭവങ്ങളേയും പറ്റി നമുക്ക് അറിവുണ്ടാകുന്പോൾ ആണ് അത് നമ്മുടേയും അടുത്ത തലമുറകളുടേയും നന്മയെ കരുതി ഉപയോഗിക്കാൻ പറ്റുന്ന തരത്തിൽ നമുക്ക് തീരുമാനങ്ങൾ എടുക്കാൻ പറ്റുന്നത്.
മുരളി തുമ്മാരുകുടി.
(അഭിപ്രയങ്ങൾ വ്യക്തിപരമാണ് )