Thursday 2 February 2017

ഇടവഴികളില്‍ ബണ്ട് നിര്‍ബന്ധമാക്കണം

അഡ്വക്കേറ്റ് : ജോര്‍ജ്ജുകുട്ടി കടപ്ലാക്കല്‍ 

Ph : 9447181316


കേരളത്തില്‍ ഇടവഴി, ഇടകിഴി, ഇടത്തൊണ്ട് എന്നിങ്ങനെ പേരുകളില്‍ അറിയപ്പെടുന്ന സ്ഥലം രണ്ട് പുരയിടങ്ങള്‍ക്കിടയിലുണ്ട്. നാട്ടില്‍ പുറങ്ങളിലെ കൃഷിയിടങ്ങളിലാണ് ഇത് ധാരാളം കണ്ടുവരുന്നത്. ശൂരനാട്ട് കുഞ്ഞന്‍ പിള്ളയുടെ  ശബ്ദ താരാവലിയില്‍ 'ഇടവഴി' എന്നാണ് കൊടുത്തിരിക്കുന്നത്. ഭൂമിക്ക് വില വര്‍ദ്ധിച്ചതോടെ ഇപ്പോള്‍ ഇടവഴി ഇല്ലാതായി അത് വഴിയായി ഉപയോഗിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം എന്നാല്‍ രണ്ടുപുരയിടങ്ങളുടെ ഉടമസ്ഥര്‍ പുരയിടങ്ങള്‍ തമ്മില്‍ ഇടകിഴിച്ചെടുത്ത് കയ്യാലവയ്ക്കുകയും കയ്യാലയ്ക്കും കിഴിച്ചെടുക്കുന്ന മണ്ണ് ഇട്ട് കയ്യാലനികത്തുകയും ചെയ്യുകയാണ് പതിവ്. രണ്ട് പുരയിട ഉടമസ്ഥരും തുല്യ അളവിലാണ് മണ്ണ് കിഴിച്ചെടുക്കുന്നത് മഴവെള്ളം ഒഴുക്കിവിടുക, കന്നുകാലികളെ കൊണ്ടുപോകുക, വഴി നടക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് 'ഇടവഴി' ഉപയോഗിച്ചിരുന്നത്. എന്നിരുന്നാലും ഇടവഴി സംബന്ധിച്ചുള്ള അവകാശങ്ങള്‍ക്ക് മുന്‍സിഫ് കോടതികളെ വ്യവഹാരങ്ങളില്‍ വലിയ പങ്കുണ്ട്.
ഇടവഴികളിലൂടെ മഴക്കാലത്ത് മുഴുവന്‍ മഴ വെള്ളം ഒഴുകിപ്പോകുന്നുണ്ട്. ഒരു പക്ഷെ ഭൂര്‍ഗഭജലം ഉയര്‍ന്ന അളവിലുണ്ടായിരുന്ന പഴയ കാലങ്ങളില്‍ ഇടവഴികളിലൂടെ വെള്ളം ഒഴുകിപ്പോകേണ്ടത് ഉയര്‍ന്ന പ്രദേശങ്ങളില്‍ ആവശ്യമായിരിക്കാം. ഇന്നിപ്പോള്‍ കഥമാറി ഭൂഗര്‍ഭജലവിതരണം ക്രമാതീതമായി താഴ്ന്നു കൊണ്ടിരിയ്ക്കുന്നു. മഴയുടെ അളവില്‍ ഭീതിജനകമാവിധം കുറഞ്ഞു കഴിഞ്ഞു. ഇനി ഒഴുക്കികളയുവാന്‍  മഴവെള്ളമില്ല. അവശേഷിക്കുന്ന മുഴുവന്‍ ഇടവഴികളിലും നിശ്ചിത അകലത്തില്‍ വെള്ളം അടഞ്ഞു നിര്‍ത്താന്‍ കഴിയും വിധമുള്ള ബണ്ടുകള്‍ നിര്‍മ്മിക്കേണ്ടിയിരിക്കുന്നു. കൂടാതെ മുഴുവന്‍ കൈത്തോടുകളില്‍ ബണ്ടുകള്‍ നിര്‍മ്മിക്കണം. പ്രധാന ആറുകളില്‍ സ്ഥിരം തടയണ നിര്‍മ്മിക്കുന്നത് ആറിന്റെ ഒഴുക്കിനെ  തടയുകവഴി നദിയുടെ സ്വാഭാവികത ഇല്ലാതാക്കുന്നതിനെ ഉപകരിക്കൂ. എന്നാല്‍ കൈത്തോടുകളില്‍ സ്ഥിരംതടയണ നിര്‍മ്മിച്ചാലും കുഴപ്പമില്ല. നദിയില്‍ ഒഴുകാനുള്ള വെള്ളം ലഭിക്കുകയും ചെയ്യും. ഒരു പക്ഷേ ഇടവഴികളില്‍ പ്ലാസ്റ്റിക് വെയ്സ്റ്റും കല്ലും മണ്ണു ചേര്‍ത്ത് ബണ്ടുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കുമോ എന്നും പരീക്ഷിക്കാവുന്നതാണ്.
പ്രശ്‌നം അതല്ല. ഇടവഴിയില്‍ പകുതി അവകാശമെ ഒരു വശത്തെ വസ്തു ഉടമസ്ഥനുണ്ടാകുകയുള്ളു. ഇരുവശം വസ്തു ഉടമസ്ഥരും ചേര്‍ന്ന് ബണ്ട് നിര്‍മ്മിക്കുന്നതിനുള്ള സാദ്ധ്യത കുറവാണ്. അപ്പോള്‍ പിന്നെ ഇടവഴികളെ 'പബ്ലിക് ട്രസ്റ്റ്' ആയി പ്രഖ്യാപിക്കണം. ഭൂഗര്‍ഭജലവും എല്ലാനീരൊഴുക്കുകളും പൊതുസ്വത്തായി പ്രഖ്യാപിക്കുന്നതാണ് ഉചിതം. ഗ്രാമപഞ്ചായത്തുകള്‍ക്ക് ധനസഹായം നല്‍കി ഇടവഴികളില്‍ ബണ്ട് നിര്‍മ്മിക്കുന്നതിനും മണ്ണില്‍ പുതയിടുന്നതിനും സസ്യാവരണം നിലനിര്‍ത്തുന്നതിനും ജൈവാംശം വര്‍ദ്ധിപ്പിക്കുന്നതിനും സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കണം. വന്‍തോതില്‍ മേല്‍മണ്ണ് ഒഴുകിപ്പോകുന്നത് തടയുന്നതിനും ഇതുവഴി സാധിക്കും. മഴ അനുഗ്രഹിച്ചാല്‍ ഇപ്രകാരം മഴവെള്ളം മണ്ണില്‍ ശേഖരിച്ച് വീണ്ടും നമുക്ക് ജലസമ്പന്നമാകാം.



Thursday 19 January 2017

കോട്ടമല സമരത്തിന് ഐക്യദാര്‍ഢ്യം -- ജനാധികാര പദയാത്ര

രാമപുരം-കോട്ടമല

2016 ജനുവരി 26 വ്യാഴം രാവിലെ 9.30 ന്
രാമപുരം ടൗണില്‍നിന്ന് ആരംഭിക്കുന്നു
ക്യാപ്റ്റന്‍ - ജോര്‍ജ് മുല്ലക്കര
ഉദ്ഘാടനം - ജോസ് അഗസ്റ്റ്യന്‍ പുത്തേട്ട്
(പ്രസിഡന്റ്, കര്‍ഷകവേദി)

മനുഷ്യസമൂഹത്തിന്റെ പൊതുസ്വത്തായ മലയും മണ്ണും ജലവും പാറയുമെല്ലാം കടുത്ത ഭീഷണികളെ നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. പ്രകൃതിവിഭവങ്ങളുടെ അമിത ചൂഷണമാണ് വികസനമെന്ന വികലമായ സങ്കല്പം  പിന്തുടര്‍ന്നു കേരളം പാരിസ്ഥിതിക വിനാശത്തിന് വലിയ വില നല്കിത്തുടങ്ങിയിരിക്കുന്നു. വിഭവ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഭരണകൂടങ്ങള്‍ വ്യക്തമായ നയം രൂപീകരിക്കുന്നില്ലെന്ന് മാത്രമല്ല വികസനത്തിന്റെ പേരുപറഞ്ഞ് സ്വകാര്യമൂലധന താല്പര്യങ്ങള്‍ക്കുവേണ്ടി വിവേകരഹിതമായ വിഭവചൂഷണത്തിന് വഴിയൊരുക്കിക്കൊടുക്കുകയും ചെയ്യുന്നു. കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ കേരളത്തിലെ കുന്നുകളും മലകളും പാറകളും വന്‍തോതില്‍ നീക്കം ചെയ്യപ്പെട്ടു കഴിഞ്ഞു. കേരളത്തില്‍ ഒരു വര്‍ഷം ഒരു ഹെക്ടര്‍ സ്ഥലത്തുനിന്നും ശരാശരി 15 മുതല്‍ 20 ടണ്‍വരെ മേല്‍മണ്ണ് ഒലിച്ചു നഷ്ടപ്പെടുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഭൂഗര്‍ഭ ജലവിതാനം ക്രമാതീതമായി താഴ്ന്നുകൊണ്ടിരിക്കുകയാണ്. മണ്ണിരകളുടെ കൂട്ടമരണവും 60 % മഴക്കുറവുമെല്ലാം കേരളം മരുവത്ക്കരണത്തിലേക്ക് നീങ്ങുന്നുവെന്നതിന്റെ സൂചനകളാണ്. ഈ നിലയില്‍ കുന്നിടിക്കലും പാറപൊട്ടിക്കലും വയല്‍ നികത്തലും രാസവിഷ ഉപയോഗവും തുടര്‍ന്നാല്‍ കേരളത്തിന്റെ കാര്‍ഷികരംഗം പാടെ തകരുകയും ജനജീവിതം ദുഃസ്സഹമാകുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് കോട്ടമല സമരം കേരളത്തിന് പ്രകാശം പകരുന്നത്. പ്രാദേശിക വിഭവങ്ങളുടെമേല്‍ പ്രാദേശിക ജനത അധികാരം ആര്‍ജിച്ചുകൊണ്ടു മാത്രമേ ഭരണകൂടത്തിന്റെ  ഒത്താശയോടെ സ്വകാര്യമൂലധന ശക്തി നടത്തുന്ന കൊള്ള തടയുന്നതിന് സാധിക്കുകയുള്ളു. അതുകൊണ്ട് തന്നെ ഗ്രാമസഭകള്‍ക്ക് ഇത്തരംവിഭവങ്ങളുടെ മേല്‍ പൂര്‍ണ്ണാധികാരമുണ്ടാകേണ്ടതുണ്ട്. സ്വാതന്ത്ര്യസമര കാലത്ത് ഗാന്ധിജി മുമ്പോട്ട് വച്ച 'ഗ്രാമ സ്വരാജ്' എന്ന ആശയം പ്രായോഗികമാക്കേണ്ടിയിരിക്കുന്നു. ജനങ്ങള്‍ സ്വയം  സംഘടിച്ച് നടത്തുന്ന കോട്ടമല സമരം ജനാധികാരം വീണ്ടെടുക്കാനുള്ള സമരങ്ങള്‍ക്ക് കരുത്തുപകരുമെന്ന കാര്യത്തില്‍ സംശയമില്ല. കോട്ടമലയിലെ പോരാടുന്ന ജനങ്ങളോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് വിവിധ ഗാന്ധിയന്‍ സംഘടനകള്‍ രാമപുരത്തുനിന്നും കോട്ടമലയിലേക്ക് ചുവടുവയ്ക്കുകയാണ്. 
കുറിഞ്ഞി പാരീഷ് ഹാളില്‍ 2 പി.എം. ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ പ്ലാച്ചിമട സമര നേതാവ് വിളയോടി വേണുഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തും. ഫാദര്‍ തോമസ് ആയിലൂക്കുന്നേല്‍, പ്രമോദ് കൈപ്പിരിക്കല്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്നു നടക്കുന്ന കോട്ടയം ജില്ലാ ജൈവ കര്‍ഷക സംഗമത്തില്‍ കുന്നിടിക്കലും പാറപൊട്ടിക്കലും കാര്‍ഷിക മേഖലയ്ക്ക് വെല്ലുവിളി എന്ന വിഷയത്തില്‍ ഡോ. ജോമി അഗസ്റ്റ്യന്‍ വിഷയം അവതരിപ്പിക്കും. സി ജെ മാത്യു. അഡ്വ. ബിനോയി മങ്കന്താനം തുടങ്ങിയവര്‍ സംസാരിക്കും. 
സഹകരണം അഭ്യര്‍ത്ഥിച്ചുകൊണ്ട്,
കെ.ജെ. അബ്രാഹം (സര്‍വ്വോദയമണ്ഡലം)996116722
സണ്ണി വര്‍ഗ്ഗീസ് (ജൈവകര്‍ഷക സമിതി) 9947997860
അഡ്വ. ജോര്‍ജുകുട്ടി കടപ്ലാക്കല്‍ (സംഘാടക സമിതി കണ്‍വീനര്‍) 9447181316
N.B.
ഡോ. എസ്. രാമചന്ദ്രന്‍, സി. റോസ് വൈപ്പന
ഡോ. ജോസ് മാത്യു,അഡ്വ. വി.എം. മൈക്കിള്‍, 
എബി എമ്മാനുവല്‍, തുടങ്ങിയവര്‍ വിവിധ യോഗങ്ങളില്‍ സംസാരിക്കുന്നു.