Wednesday 5 February 2014

പ്ലാച്ചിമട വീണ്ടും സമരഭൂമിയാകുന്നു.

Published On: Tue, Feb 4th, 2014

1555569_537867732977381_656005418_n
പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്‍ രാഷ്ട്രപതി ഒപ്പുവെക്കുക, കോര്‍പ്പറേറ്റ് വഞ്ചനകള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്ലാച്ചിമട കൊക്കോകോള കമ്പനിക്കുമുന്നില്‍ സമരസമിതി പ്രവര്‍ത്തകര്‍ അനശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. സമരസമിതി പ്രവര്‍ത്തകരായ സി.എസ്.ശാന്തി, കെ.വി.ബിജു, ലുക്മാന്‍ എന്നിവരാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. മുന്‍മന്ത്രി വി.സി.കബീര്‍ നിരാഹാര സമരം ഉദ്ഘാടനം ചെയ്തു. നിരവധി രാഷ്ട്രീയപരിസ്ഥിതി പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തകര്‍ ഐക്യദാര്‍ഢ്യവുമായി എത്തി.
കേരളത്തിലെ ജനകീയ – പരിസ്ഥിതി സമരങ്ങള്‍ക്ക് മാതൃകയായ പ്ലാച്ചിമട ഇതോടെ വീണ്ടും സമരഭൂമിയാകുകയാണ്. ലോകശ്രദ്ധയാകര്‍ഷിച്ച പ്ലാച്ചിമട സമരം ഭാഗികമായി വിജയം തന്നെയാണ്. വര്‍ഷങ്ങളായി കമ്പനി പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ ഇരകള്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുക എന്ന കടമയില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുകയാണ്. ശക്തമായ സമ്മര്‍ദ്ദത്തിനൊടുവിലാണ് പ്ലാച്ചിമടയിലെ നാശനഷ്ടത്തെക്കുറിച്ച് പഠിക്കാന്‍ കെ. ജയകുമാര്‍ അധ്യക്ഷനായ ഉന്നതാധികാരസമിതിയെ അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ് നിയമിച്ചത്. എട്ടുമാസം കൊണ്ട് പഠനം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ 216.26 കോടി രൂപ നഷ്ടപരിഹാരം കോളകമ്പനിയില്‍ നിന്ന് ഈടാക്കണമെന്ന് വ്യക്തമായി പറഞ്ഞിരുന്നു. ആ സര്‍ക്കാരിന്റെ അവസാന കാലയളവില്‍ നിയമസഭ പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍ ഐക്യകണ്‌ഠേന പാസ്സാക്കുകയും ചെയ്തു. എന്നാല്‍ ഇന്നും അതിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചിട്ടില്ല. അതില്‍ നമ്മുടെ ജനപ്രതിനിധികള്‍ക്ക് ഒട്ടും വേവലാതിയില്ല. നിയമസഭ പാസാക്കിയ ഒരു ബില്ലിനെയാണ് കോളയുടെ നിയമോപദേശത്തിന്റെ പുറത്ത് കേന്ദ്രം അട്ടിമറിക്കുന്നത്. വര്‍ഷം മൂന്ന് കഴിഞ്ഞിട്ടും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തില്‍ കെട്ടിക്കിടക്കുന്ന ബില്ലിന്റെ പകര്‍പ്പ് പ്രസിഡന്റിന്റെ ഓഫീസിലെത്തിയിട്ടില്ലത്രെ. ആഭ്യന്തരമന്ത്രിയായിരുന്ന ചിദംബരത്തിന്റെ ഭാര്യയാണ് കൊക്കക്കോളയുടെ അഭിഭാഷക എന്നത് ഇതോടൊപ്പം ചേര്‍ത്തു വായിക്കണം.
ഒരു ബഹുരാഷ്ട്രകമ്പനിക്കുമുന്നില്‍ ഇന്ത്യന്‍ ജനാധിപത്യം മുട്ടുകുത്തുന്ന കാഴ്ചയാണിത്. എന്നാല്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലാകേണ്ട നിയമസഭക്ക് അതില്‍ ഒരു പരാതിയുമില്ല. കേരളത്തിലെ വെറും ഇരുനൂറോളം വരുന്ന തോട്ടമുടമകള്‍ക്ക് അഞ്ചു ശതമാനം ഭൂമി ടൂറിസമടക്കമുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കുന്ന ബില്ലിന് പ്രത്യേക സെക്രട്ടറിയെ നിയമിച്ച് കേന്ദ്രത്തിന്റെ അനുമതി നേടിയെടുക്കാന്‍ ഈ സര്‍ക്കാരിന് ഒരു മടിയുമുണ്ടായില്ല. എന്നാല്‍ പ്ലാച്ചിമടയിലെ ആദിവാസികളടക്കമുള്ള പാവങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള ബില്ലിന് അനുമതി വാങ്ങാന്‍ ഒരു ശ്രമവുമില്ല. തങ്ങള്‍ ഭരിക്കുമ്പോള്‍ ഐക്യകണ്‌ഠേന പാസ്സാക്കിയ ബില്ലിനു കേന്ദ്രത്തിന്റെ അനുമതി വാങ്ങാന്‍ പ്രതിപക്ഷത്തിനും താല്‍പ്പര്യമില്ല. എല്ലാ പാര്‍ട്ടികളും കുത്തക പണത്തിന്റെ ആവശ്യക്കരാണെന്ന യാഥാര്‍ത്ഥ്യം ഇതിലൂടെ ഒരിക്കല്‍ കൂടി വെളിവാകുന്നു.
സ്വന്തം മണ്ണും, വെള്ളവും മലീമസമാക്കിയ കമ്പനി നഷ്ടപരിഹാരം നല്‍കാതെ രക്ഷപ്പെടാന്‍ അനുവദിക്കില്ല എന്ന നിശ്ചയദാര്‍ഢ്യ്തതിലാണ് പ്ലാച്ചിമട നിവാസികളും സമരസമിതിയും. അതിനാല്‍ തന്നെ ഈ സമരത്തോട് ഐക്യപ്പെടേണ്ടത് ജനാധിപത്യവിശ്വാസികളുടെ കടമയാണ്.
http://thecritic.in/archives/5829