Sunday 22 September 2013

എല്ലാം നമ്മുടെ ചക്കേലുണ്ട് സര്‍. Manorama Online | Sunday |

'എടാ മോനേ നീ എന്നാ എടുക്കുവാ' എന്ന് പാലാ വെളിയന്നൂര്‍ മൂലക്കാട്ട് തറവാട്ടിലെ കാര്‍ന്നോന്‍മാര്‍  ആരെങ്കിലും ജയിംസിനോടു ചോദിച്ചാല്‍ ചക്ക കുഴയുംപോലെ കുഴയും. അപ്പാപ്പാ, ഞാന്‍ ചക്കയെ രക്ഷിക്കാന്‍ നോക്കുവാ എന്നു മറുപടി പറയേണ്ടിവരും. കാരണം, മൈക്രോസോഫ്റ്റില്‍ ഡയറക്ടര്‍ പദവിയില്‍നിന്നു രാജിവച്ച ജയിംസ് ഇപ്പോള്‍ ചക്കയുടെ രക്ഷകനായാണ് അവതരിച്ചിരിക്കുന്നത്. ജയിംസിന്റെ ഉദ്യമം വിജയിച്ചാല്‍ ആര്‍ക്കും വേണ്ടാതെ വഴിപോക്കര്‍ക്കു കൊണ്ടുപോകാന്‍ പണ്ടുള്ളവര്‍ കയ്യാലപ്പുറത്തു വെട്ടിവച്ചിരുന്ന ചക്കകള്‍ക്കു ശാപമോക്ഷം കിട്ടും. ചക്ക പിന്നെ ഇവിടെങ്ങും നില്‍ക്കില്ല, ലോകമാകെ വിരുന്നുകളിലെ വിശിഷ്ടഭോജ്യമാകും.

ചക്കയ്‌ക്കെന്താ കുഴപ്പം? ഒന്നാന്തരം പഴമല്ലേ? വരിക്കച്ചക്കയ്ക്ക് എന്താ രുചി! കഴിച്ചാലും കഴിച്ചാലും മതിവരില്ല. വിളഞ്ഞ ചക്കകൊണ്ടുള്ള ചൂടന്‍ പുഴുക്ക്...ഹായ്.... പക്ഷേ സ്റ്റാര്‍ ഹോട്ടലില്‍ പോയിട്ട് ചായക്കടയില്‍ പോലും ചക്കയെ ആരും അടുപ്പിക്കുന്നില്ല. കാരണങ്ങളറിയാമല്ലോ: ചക്ക ഒരെണ്ണത്തിന് നാലഞ്ചുകിലോ തൂക്കം, അതു വെട്ടിയാല്‍ അടുക്കളയിലാകെ ചക്കമടല്‍, ചവിണി, ചക്കക്കുരു, ചക്കമുളഞ്ഞി...ആകെ ചളമാകും. ചക്ക വേഗം ചീത്തയാവും. ഹോട്ടല്‍ മുഴുവന്‍ മണക്കും. ചക്കക്കൂട്ടാനോ ചക്കച്ചുളയ്‌ക്കോ കാര്യമായ വിലയൊട്ടു  കിട്ടുകയുമില്ല. 
അവിടെയാണ് ജയിംസ് ജോസഫ് ഉണക്കിയ ചക്കയുമായി വരുന്നത്. ചക്കയുടെ സീസണില്‍ വാങ്ങി ഫാക്ടറിയില്‍ വച്ചു വെട്ടി ചുളകളെടുത്ത് അതിലെ ജലാംശം ചോര്‍ത്തിക്കളഞ്ഞ് വായുകയറാത്ത പാക്കറ്റിലടച്ചു വില്‍ക്കുക. ഫോഴ്‌സ് ഡ്രയിങ് സാങ്കേതികവിദ്യയാണ് ഇന്‍സ്റ്റന്റ് ന്യൂഡില്‍സ് പോലെ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്നത്. അഞ്ചു കിലോ ചക്ക വെറും 180 ഗ്രാം പാക്കറ്റിലാക്കാം. പാചകം ചെയ്യാനോ വെറുതെ കഴിക്കാനോ ആവശ്യം വരുമ്പോള്‍ പാക്കറ്റിലെ ഉണങ്ങിയ ചക്കയെടുത്ത് ചെറുചൂടുവെള്ളത്തിലിടുക. വെള്ളത്തില്‍ കുതിര്‍ന്ന് 20 മിനിറ്റിനകം മധുരമുള്ള ചക്കച്ചുളകള്‍ റെഡി. 

ചക്ക വെറുതെ കഴിക്കാനോ പുഴുക്ക് ഉണ്ടാക്കാനോ ഉപയോഗിക്കാന്‍ ശ്രമിച്ചാല്‍ വിപണിയില്‍ ഓടില്ലെന്നറിയാം. പകരം ചക്ക, സായ്പ്പിന്റെ പാശ്ചാത്യ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ചാലോ...? ചക്ക ബര്‍ഗര്‍, ചക്ക പൈ, ചക്ക ടാര്‍ട്ട്... ഇതെല്ലാം ഇപ്പോള്‍ മറ്റു സാധനങ്ങള്‍ ഉപയോഗിച്ചുണ്ടാക്കുന്നവയാണ്. ആപ്പിള്‍ പൈയിലും ആപ്പിള്‍ ടാര്‍ട്ടിലുമുള്ള  ആപ്പിളിനു പകരമാണ് ചക്ക. ബര്‍ഗറിലെ കട്‌ലറ്റ് പോലുള്ള പാറ്റി ഉണ്ടാക്കുന്നത് കൊത്തിയരിഞ്ഞ ഇറച്ചിയും ഉരുളക്കിഴങ്ങും ഉപയോഗിച്ചാണ്. പൊട്ടറ്റോ പാറ്റിക്കു പകരം ചക്ക പാറ്റി ഉണ്ടാക്കിയാലോ? ഉണ്ടാക്കി കഴിച്ചു നോക്കി...സൂപ്പര്‍!

ആന്‍ ആപ്പിള്‍ എ ഡേ കീപ്‌സ് ദ് ഡോക്ടര്‍ എവേ എന്നതു പറഞ്ഞു പഴകിപ്പോയി. ഇഫ് ദ് ഡോക്ടര്‍ ഈസ് ഹാന്‍ഡ്‌സം കീപ്പ് ദി ആപ്പിള്‍ എവേ എന്നു പെണ്‍പിള്ളേരു പറയുന്ന കാലമാണ്. നമുസക്കു മലയാളത്തില്‍ ചക്കകൊണ്ട് അതിലും നല്ല പഴഞ്ചൊല്ലുണ്ട്. വീട്ടിലൊരു പ്ലാവുണ്ടെങ്കില്‍ ആയുസ്സ് പത്തു വര്‍ഷം കൂടുമെന്നു പണ്ടേ കാര്‍ന്നോന്‍മാര്‍ പറയാറുള്ളതാണ്. ചുമ്മാ പറയുന്നതല്ല: വീട്ടിലൊരു പ്ലാവുണ്ടെങ്കില്‍ വര്‍ഷം രണ്ടു മാസം ചക്ക സുലഭം. ചക്കയും ചക്കകൊണ്ടുള്ള വിഭവങ്ങളും നിറയെ കഴിക്കുന്നു. നാരുകള്‍ (ഫൈബര്‍) ഏറ്റവും കൂടുതലുള്ള പഴം ആയതിനാല്‍ ചക്ക കഴിച്ചാല്‍ ദഹനവും ശോധനയും പരമസുഖം. കുടല്‍ കഴുകി വൃത്തിയാക്കിയ പോലാവും. എല്ലാ വര്‍ഷവും രണ്ടു മാസം അങ്ങനെ പോയാല്‍ ആയുസ്സ് കൂടില്ലേ? 

ബര്‍ഗറും മറ്റും കഴിച്ച് കോളണ്‍ കാന്‍സര്‍ (വന്‍കുടല്‍ അര്‍ബുദം) പിടിക്കുന്ന സായ്പ് ചക്ക ഇതിനു ബെസ്റ്റാണെന്നു മനസ്സിലാക്കിയാല്‍  'ഗ്രഹണി പിടിച്ച ചെക്കന്‍ ചക്കക്കൂട്ടാന്‍ കണ്ടപോലെ ചാടിവീഴില്ലേ? നാരുകള്‍ മാത്രമല്ല ചക്കയിലുള്ളത്. പൊട്ടാസ്യം ഏറെയുണ്ട്-രക്താതിസമ്മര്‍ദം, പക്ഷാഘാതം, ഹൃദയാഘാതം തുടങ്ങിയ ആഘാതങ്ങളില്‍ നിന്നു സംരക്ഷണം. കാന്‍സറില്‍ നിന്നു സംരക്ഷണം നല്‍കുന്ന ഫïാവനോയിഡ്‌സ്, ആന്റി ഓക്‌സിഡന്റ്‌സ്...എല്ലാം നമ്മുടെ ചക്കേലുണ്ട് സര്‍.

മൈക്രോസോഫ്റ്റില്‍ ജയിംസ് എക്‌സിക്യൂട്ടീവ് എന്‍ഗേജ്‌മെന്റ് ഡയറക്ടറായിരിക്കുമ്പോള്‍ പാര്‍ട്ടികളും ഡിന്നറുകളും ജോലിയുടെ ഭാഗം. മുംബൈ ടാജ്മഹല്‍ ഹോട്ടലില്‍ പ്രമുഖര്‍ക്കൊരു ഡിന്നര്‍ കൊടുക്കേണ്ടതുണ്ടായിരുന്നു. ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ സദാ ഉറങ്ങിയെണീക്കുന്നവരാണ് അതിഥികള്‍. ഇമ്മാതിരി ആള്‍ക്കാര്‍ ഇഷ്ടപ്പെടുന്നതരം അത്താഴം എങ്ങനെ കൊടുക്കും എന്നാലോചിച്ചപ്പോഴാണ് ജയിംസിന്റെ തലയിലൊരു ബള്‍ബ് കത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ അവിടെ താമസിച്ചിട്ടുണ്ട്. ഒബാമയും ഭാര്യ മിഷേലും കഴിച്ച അതേ ഡിന്നര്‍ കൊടുത്താലോ...?

ഷെഫ് ഹേമന്ത് ഒബ്‌റോയ് അതേ വിഭവങ്ങള്‍ തയാറാക്കി. വര്‍ക്കി ക്രാബ് (ഞണ്ട്) മാംസപ്രിയര്‍ക്കും വര്‍ക്കി കുംഭ് (കൂണ്‍) സസ്യപ്രിയര്‍ക്കും ഒരു കോഴ്‌സ് ആയിട്ടുണ്ടായിരുന്നു. കൂണിനു പകരം ചക്ക വച്ച് വര്‍ക്കി ചക്ക എന്നൊരു വിഭവമുണ്ടാക്കി. രുചിച്ചുനോക്കിയ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. ഡിന്നറും മറക്കാനാവാത്തതായി. പിന്നീട് ചക്കകൊണ്ട് വിവിധ ഷെഫുമാര്‍ പരീക്ഷണാര്‍ഥം ചക്ക ബര്‍ഗറും ചക്ക പൈയുമൊക്കെ ഉണ്ടാക്കി. ചക്കക്കുരുവിനും ഉപയോഗം കണ്ടുപിടിച്ചു. ബ്രഡ് ക്രംബിനു പകരം ചക്കക്കുരു ക്രംബ് ബെസ്റ്റാണത്രേ. ചക്കക്കുരു വറുത്തുപൊടിച്ച് ബര്‍ഗര്‍ പാറ്റിയില്‍ ബ്രഡ് ക്രംബിനു പകരം വിതറിയാല്‍ കറുമുറെ രുചിയാണ്.
പക്ഷേ ചക്ക കിട്ടണമല്ലോ...? ചക്ക കൈകാര്യം ചെയ്യുന്നതിന്റെ ഉപദ്രവങ്ങള്‍ നീക്കണമല്ലോ. ഒരു ട്രെയിന്‍ യാത്രയിലാണ് ജയിംസ് തായ് കാര്‍ബണ്‍ ബ്ലാക്ക് കമ്പനി മുന്‍ ചെയര്‍മാന്‍ ഡോ. തോമസ് കോശിയെ കണ്ടത്. അദ്ദേഹമാണ് ഫോഴ്‌സ് ഡ്രയിങ് സാങ്കേതികവിദ്യ ഉപദേശിച്ചത്. കൊച്ചിയിലെ അമാല്‍ഗം ഭക്ഷ്യസംസ്‌കരണ ഗ്രൂപ്പിന്റെ ഫാക്ടറിയില്‍ അങ്ങനെ ചക്ക ഉണക്കി പാക്കറ്റിലാക്കുന്ന പണി തുടങ്ങി. ജാക്ക്ഫ്രൂട്ട് 365 എന്നു പേരിട്ടു. 365 ദിവസവും കിട്ടുന്ന ചക്ക. അധികം പഴുക്കാത്ത ചക്കയും ഇങ്ങനെ പാക്കറ്റിലാക്കുന്നു. ചെറുചൂടുവെള്ളം ഒഴിച്ച് 20 മിനിറ്റ് കുതിര്‍ത്താല്‍ പച്ചച്ചക്ക കിട്ടും. പുഴുക്കുണ്ടാക്കാം, വറുക്കാം.

നക്ഷത്ര ഹോട്ടലിലെ ഷെഫുമാര്‍ക്കിടയില്‍ ചക്ക വിഭവങ്ങള്‍ പേരെടുക്കുകയാണ്. പ്രത്യേകാവസരങ്ങളില്‍ അപൂര്‍വ വിഭവമായും ഭക്ഷ്യമേളയിലെ കൗതുകമായും ജാക്ക് എന്ന ഇംഗ്ലിഷ് പേരില്‍ ചക്ക ഷൈന്‍ ചെയ്യുന്നു. ഇറ്റാലിയന്‍ വിഭവമായ ലസാന്യ ചെമ്മീനും ചക്കയും ചേര്‍ത്തുണ്ടാക്കും. പേര് ചെമ്മീന്‍ ജാക്ക് ലസാന്യ. ചക്കയും പനീറും ചേര്‍ത്ത് കാത്തിറോള്‍. ചക്കകൊണ്ട് മഫിന്‍-ജാക്ക്  മഫിന്‍. പലതരം ജാക്ക് പേസ്ട്രികള്‍. നാടന്‍ വേണമെങ്കില്‍ ചക്കപ്പുട്ട്, ചക്ക അട...
ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ ഡിന്നര്‍ മെനുവില്‍ ചക്ക വിഭവങ്ങള്‍! ചക്കയുടെ ബെസ്റ്റ് ടൈംസ് എന്നേ പറയാവൂ...!

ജാക്ക്ഫ്രൂട്ട് 365 എന്ന സ്വന്തം ഉല്‍പന്നത്തില്‍ ജയിംസിന് പേറ്റന്റുണ്ട്. യുഎസ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യാന്‍ ലൈസന്‍സുള്ള  അമാല്‍ഗം സ്‌പെഷല്‍റ്റി ഫുഡ്‌സാണ് നിര്‍മാണവും വിപണനവും. ഇക്കൊല്ലം 250 ടണ്‍ ചക്ക സംസ്‌കരിച്ച് 100 ടണ്‍ ഉല്‍പന്നമായി മാറ്റിയിട്ടുണ്ട്. ആരോഗ്യ ഭക്ഷണം പ്രചാരം നേടുന്നതിനാല്‍ ഗള്‍ഫില്‍നിന്നും അമേരിക്കയില്‍നിന്നും ഡിമാന്‍ഡുണ്ട്. കൂടുതലറിയാന്‍-ജാക്ക്ഫ്രൂട്ട്365ഡോട്ട്‌കോം.

ജയിംസ് ജോസഫ്  അങ്ങനെ ചക്കയുടെ ചക്കവര്‍ത്തി (ചക്രവര്‍ത്തിയല്ല, ചക്കവര്‍ത്തി) ആവാനുള്ള പുറപ്പാടിലാണ്. യാത്ര വിജയിച്ചാല്‍ ചക്കയ്ക്കു വില കയറും, കര്‍ഷകര്‍ കോളടിക്കും. അതിനാല്‍ അല്ലയോ ചക്കപ്രേമികളേ പ്ലാവിന്‍മൂട്ടില്‍ വിനീതനായി നില്‍ക്കുന്ന ജയിംസിനെ അനുമോദിച്ചാലും! വലിയ നിലയിലേക്കെത്താന്‍ പോകുന്ന ചക്കയ്ക്ക് ആശംസ അര്‍പ്പിച്ചാലും!!

Manorama Online | Malayalam News | Sunday |:

'via Blog this'

No comments:

Post a Comment