Friday 22 March 2013

ആഗോള ജലപ്രതിസന്ധി

1970-എഴുപതുകള്‍ മുതല്‍ക്കു തന്നെ ഗൗരവമായ ശ്രദ്ധ കൊടുക്കേണ്ട ഒന്നായി നിലനില്‍ക്കുന്ന പ്രശ്‌നമാണ് ആഗോള ജലപ്രതിസന്ധി. 21-ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ലോകം കാണാന്‍ പോകുന്ന യുദ്ധങ്ങള്‍ ജലത്തിനു വേണ്ടിയുള്ളതായിരിക്കും എന്ന ആശങ്ക ദശകങ്ങള്‍ക്കു മുമ്പേ ഉടലെടുത്തിരുന്നു. ആ ആശങ്കയ്ക്ക് ആധാരമായ സംഗതികളുടെ ഇന്നത്തെ അവസ്ഥ പരിശോധിക്കുമ്പോള്‍ മനസ്സിലാവുക പ്രശ്‌ന പരിഹാരം ഇന്നും വിദൂരതയിലാണെന്നാണ്. ഒരു ചെറിയ ഭേദഗതിയ...ോടെ ആ ആശങ്ക ഇന്നും നിലനില്‍ക്കുന്നു: ജലത്തിനായി ഇന്ന് യുദ്ധം ചെയ്യുന്നത് ദരിദ്രനാണ്. അവന്റെ പട്ടിണിയും യാതനയും പതിന്മടങ്ങ് വര്ദ്ധിക്കാന്‍ ഒരു പ്രധാന കാരണം ഇന്ന് ജലപ്രതിസന്ധി കൂടിയാണ്.പ്രതിസന്ധിയുടെ ഘടകങ്ങള്‍: മനുഷ്യോപയോഗത്തിനുള്ള ജലത്തിന്റെ ദൌര്‍ലഭ്യവും അതിന്റെ മലിനീകരണവുമാണ് ഈ പ്രതിസന്ധിയിലെ പ്രധാന ഘടകങ്ങള്‍. ഭൂമിയുടെ ജലസമ്പത്ത് നിശ്ചിതമാണ്, അത്് കൂടുകയോ കുറയുകയോ ചെയ്യുന്നില്ല. ലഭ്യതയുടെ പ്രശ്‌നങ്ങളാണിവിടെ പ്രതിസന്ധി തീര്ക്കുന്നത്.

ലോകജനസംഖ്യയില്‍ നൂറ് കോടിയിലധികം ആളുകള്‍ക്ക് ശുദ്ധമായ കുടിവെള്ളം എന്ന ലക്ഷ്യം അപ്രാപ്യമായി തീര്‍ന്നിരിക്കുന്നു ഇന്ന്. ഭൂഗര്‍ഭജലത്തിന്റെ അമിത ഊറ്റിയെടുക്കല്‍ ക്യഷിയ്ക്കാവശ്യമായ ജലത്തിന്റെ ദൗര്‍ലഭ്യം സ്യഷ്ടിക്കുന്നു.

ജലമലിനീകരണം പ്രതിസന്ധിയെ കൂടുതല്‍ രൂക്ഷമാക്കുന്നു. ഉള്ള ജലസ്രോതസ്സുകള്‍ തന്നെ മലിനമാകുന്ന അവസ്ഥ. ലോകത്ത് ഇന്ന് നടക്കുന്ന മരണങ്ങളില്‍ വലിയ പങ്കും ജലജന്യരോഗങ്ങള്‍ മൂലമോ ശുദ്ധജലത്തിന്റെ ദൗര്‍ലഭ്യം മൂലമോ ആണ്. ലോകബാങ്കിന്റെ കണക്കനുസരിച്ച് ലോകജനസംഖ്യയെ ബാധിക്കുന്ന രോഗങ്ങളുടെ 88 ശതമാനവും അശുദ്ധജലത്തിന്റെ ഉപയോഗവും ശുചിയായി ജീവിക്കാനാവശ്യമായ ജലത്തിന്റെ ഇല്ലായ്മയും മൂലമുള്ളതാണ്. വികസ്വര, ദരിദ്രരാഷ്ട്രങ്ങളിലെ സ്ത്രീകളെല്ലാവരും ചേര്‍ന്ന് നിത്യവും ജലശേഖരണത്തിനായി 20 കോടി മണിക്കൂര്‍ ചെലവഴിക്കുന്നു

ദരിദ്രരാഷ്ട്രങ്ങള്‍ മാത്രമല്ല ഈ പ്രതിസന്ധിയുടെ പിടിയില്‍ അമരാന്‍ പോകുന്നത്. യൂറോപ്പിലെയും അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലെയും വികസിതരാഷ്ട്രങ്ങള്‍ക്കും ഇത് ഒരു വെല്ലുവിളിയായി നിലനില്‍ക്കുന്നു. അമേരിക്കയിലെ ജലവിഭവ വകുപ്പിന്റെ കണക്കനുസരിച്ച് നഗരജനസംഖ്യ ഇപ്പോഴത്തെ നിലയില്‍ വര്‍ദ്ധിച്ചാല്‍ വരും വര്‍ഷങ്ങളില്‍ അവിടുത്തെ വന്‍ നഗരങ്ങള് മിക്കവയും ജലക്ഷാമത്തിന്റെ പിടിയിലാകും.

ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ ക്യഷിയാവശ്യത്തിനായി പമ്പുകള്‍ ഉപയോഗിച്ച് നടത്തുന്ന വന്‍തോതിലുള്ള വെള്ളമൂറ്റല്‍ ആ രാജ്യങ്ങളുടെ ജലനിരപ്പില്‍ വലിയ കുറവുണ്ടാക്കുമെന്നും ഭാവിയില്‍ ഇത് രൂക്ഷമായ ജലദൌര്‍ലഭ്യത്തിനു കാരണമാകും എന്ന് കരുതപ്പെടുന്നു. ഇതേ പ്രശ്‌നം പാകിസ്ഥാന്‍, ഇറാന്‍, മെക്‌സിക്കോ തുടങ്ങിയ രാജ്യങ്ങളെയും കാത്തിരിക്കുന്നു. ഈ സ്ഥിതി തുടര്ന്നാല്‍ ഈ നൂറ്റാണ്ടിന്റെ പകുതിയോടെ 300 കോടി ജനങ്ങളെങ്കിലും ഗുരുതരമായ ജലക്ഷാമത്തിനു ഇരയാകും എന്ന് അന്താരാഷ്ട്ര സംഘടനകള്‍ പറയുന്നു.പ്രശ്‌നം ഗുരുതരം എന്ന് എല്ലാവരും തിരിച്ചറിയുന്നു, പക്ഷെ പരിഹാരം ആരുടെ കയ്യിലുമില്ല. ഭൂമി മുഴുവന്‍ പരന്നുകിടക്കുന്ന സമുദ്രജലത്തെ ശുദ്ധീകരിച്ച് ഉപയോഗിക്കാന്‍ ഊര്‍ജ്ജം വേണം, വലിയ പണച്ചെലവ് നേരിടുന്ന മാര്‍ഗം. ദരിദ്ര രാജ്യങ്ങള്ക്ക് തികച്ചും അസാധ്യമായ ഒന്ന്. ഒരിക്കല്‍ ഉപയോഗിച്ച ജലത്തെ വീണ്ടും ശുദ്ധിയാക്കി ഉപയോഗിക്കുന്ന മാര്‍ഗത്തിനും പണച്ചെലവേറെയാണ്. ഇവയൊക്കെ സമ്പന്ന രാജ്യങ്ങള്‍ക്ക് മാത്രമേ സാധ്യമാകൂ. ഇസ്രായേല്‍, സിംഗപ്പൂര്‍, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങള്‍ ഈ മാര്‍ഗം ഉപയോഗിക്കുന്നെങ്കിലും അവരുടെ ആവശ്യത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ ഇത്തരത്തില്‍ ഉത്പാദിപ്പിക്കാന്‍ കഴിയുന്നുള്ളു.
നിര്‍ദ്ദേശിക്കപ്പെടുന്ന മറ്റൊരു പരിഹാരമായ ഭൂഗര്‍ഭജലത്തിന്റെ ഉപയോഗ നിയന്ത്രണം എന്നത് ക്യഷിയെ പ്രതികൂലമായി ബാധിക്കും എന്നതിനാല്‍ പല രാജ്യങ്ങള്‍ക്കും സ്വീകാര്യമല്ലാത്ത ഒന്നാണ്.
എല്ലാ രാജ്യങ്ങളും തങ്ങളുടെ പരിസ്ഥിതിയെ, പ്രത്യേകിച്ച് നീര്‍ത്തടങ്ങള്‍, നദീസ്രോതസ്സുകള്‍ എന്നിവയെ സംരക്ഷിക്കുകയും അതു വഴി ജലത്തിന്റെ സ്വാഭാവികമായ ശേഖരിക്കപ്പെടലും ഒഴുക്കും വര്‍ദ്ധിക്കുകയും ചെയ്താല്‍ പ്രതിസന്ധിയെ തരണം ചെയ്യാന്‍ സാധിക്കും എന്ന് പാരിസ്ഥിതികമായ പരിഹാരങ്ങളെക്കുറിച്ച് നടത്തപ്പെട്ട പഠനങ്ങള്‍ പറയുന്നു. കൂടാതെ ജനസംഖ്യാ വര്‍ദ്ധനവ് പിടിച്ചു നിര്‍ത്തുന്നത് പ്രശ്‌നപരിഹാരത്തെ വലിയ തോതില്‍ സഹായിക്കും എന്നതും തീര്‍ച്ചയാണ്.
ജലപ്രതിസന്ധിയുടെ ഗുരുതരാവസ്ഥ ലോകത്തെ ബോധ്യപ്പെടുത്തുന്നതിനും പ്രശ്‌നപരിഹാരത്തിനാവശ്യമായ നയരൂപീകരണം അടക്കമുള്ള കാര്യങ്ങളില്‍ ചര്‍ച്ച നടത്തുന്നതിനുമായാണ് ഐക്യരാഷ്ട്ര സംഘടന, 2013 ലോക ജലസഹകരണ വര്‍ഷം ആയി ആചരിക്കാന്‍ തീരുമാനിച്ചത്. 2010 ല്‍ ആയിരുന്നു ഈ തീരുമാനം കൈക്കൊണ്ടത്. കൂടാതെ 2013 മാര്‍ച് 22 ലോക ജലദിനമായി ആചരിക്കാനും തീരുമാനിക്കപ്പെട്ടു. ഈ ഒരു വര്‍ഷം ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ജലസ്രോതസ്സുകളുടെ വീണ്ടെടുപ്പിനെക്കുറിച്ചും പരിപാടികള്‍ ലോകവ്യാപകമായി നടക്കും. പോഷകസംഘടനയായ 'യുനെസ്‌കോ' യുടെ നേത്യത്വത്തിലാണ് പരിപാടികള്‍ നടക്കുക. ജലപ്രതിസന്ധിയെ തരണം ചെയ്യുന്നതിനായി പരസ്പരസഹകരണത്തിന്റെ പുതിയ പാതകള്‍ തേടേണ്ടതുണ്ട് എന്നതാണ് വര്‍ഷാചരണത്തിന്റെ സന്ദേശം.

ഇക്കഴിഞ്ഞ മാസം ദാവോസില്‍ നടന്ന ലോക സാമ്പത്തിക ഫോറത്തില്‍ ഈ പ്രശ്‌നം സജീവ ചര്‍ച്ചയ്ക്ക് വിധേയമാകുകയും തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ചെയ്തിട്ടുണ്ട്. ദാവോസും മുന്നോട്ട് വെക്കുന്നത് പുതിയൊരു സഹകരണ പദ്ധതിയാണ്. കൊക്കാ കോള, പെപ്‌സികോ തുടങ്ങി ജലം ഏറെ ഉപയോഗിക്കുന്ന ബഹുരാഷ്ട്രകമ്പനികളും ഗവണ്മെന്റുകളും എന്‍.ജി.ഓ.കളും ചേര്‍ന്നുള്ള പുതിയ സഹകരണ പരീക്ഷണം. എന്നാല്‍ ഇത്തരം 'പാര്‍ട്ണര്‍ഷിപ്പ്' പരിപാടികള്‍ ദരിദ്രരാഷ്ട്രങ്ങള്‍ക്ക് എന്തു നല്‍കും എന്ന കാര്യത്തില്‍ ആശങ്കകള്‍ ഉയരുകയും ചെയ്യുന്നുണ്ട്.

വരും ദശകങ്ങള്‍ ജല സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ നിര്‍ണ്ണായകമാണെന്നും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ മാലോകരില്‍ ഏറ്റവും നിസ്വരായവര്‍' വെള്ളം കിട്ടാതെ മരിക്കുന്ന' സ്ഥിതി വന്നു ചേരുമെന്നും ഉള്ള അറിവിലേക്ക് ഉണരേണ്ടത് ഇന്ന് ഓരോ മനുഷ്യന്റെയും ആവശ്യമായി വന്നിരിക്കുന്നു.

No comments:

Post a Comment