മഹാമൗനമന്ദസ്മിതാര്‍ദ്രേ, സുഭദ്രേ,
മഹാമായയാമെന്റെ ഭദ്രേ, സുഭദ്രേ,
'ശിവോഹം' 'ശിവോഹം' ജപിക്കുന്നൊരെന്നില്‍
ശിവാംബേ, വരൂ, ശാന്തിയേകൂ, സുഭദ്രേ!
മഹാലിംഗമാനം തിരഞ്ഞഗ്നിശൈലം
എനിക്കുള്ളിലുണ്ടെന്നു കണ്ടോരെനിക്കായ്
മഹാശൂന്യ നിസ്സംഗ ഭാവാര്‍ദ്ര ഗംഗാ-
പ്രവാഹം തരൂ, നിത്യനിര്‍ന്നിദ്ര ഭദ്രേ!!
ശിവന്‍ശക്തിയുക്തം രമിച്ചീടിലല്ലാ-
തുണര്‍ന്നീടുകില്ലല്ലൊ സര്‍ഗാത്മഭാവം!
ഉണര്‍ന്നെന്നില്‍ വന്നാട്ടെ കാവ്യാര്‍ഥപൂര്‍ണേ,
സംഗീതവാമസ്തനീ, രാഗപൂര്‍ണേ!
ദക്ഷയാഗാഗ്നീസതീ, ജന്മദാഹം
ഇക്ഷിതിക്കുള്ളില്‍ ത്രസിക്കുന്നു, ഭൂവില്‍
ഹിമശൈലസുത സീതയായ് ജനിച്ചല്ലോ!
ദശമുഖന്‍, ശിവശാപ, മതുപോലെ ജനകനും
ദശരഥസുതന്‍ വില്ലൊടിക്കുന്ന വേളയും
അറിയുന്നു- വിഘ്‌നങ്ങള്‍ നിറയുന്ന പാതകള്‍!
ശിവനായ്ത്തപംചെയ്യുവോളെ വേട്ടീടുവാന്‍
രാമന്‍വരും പരശുരാമന്റെയനുരഞ്ജ-
നോത്സാഹമാണെന്റെ വേദന മഹാംബേ,
മഹാംബേ, വരൂ, വന്നു നീ നല്കിയാട്ടെ
എനിക്കെന്റെ ശക്തിസ്വരൂപം, ചലിക്കാന്‍
എനിക്കായിടുന്നില്ല,എന്റെ ജിഹ്വാഗ്രത്തില്‍
ഒരു തുള്ളി ദുഗ്ധം ചുരത്തിത്തരൂ നീ
മഹാമാതൃഭാവാര്‍ദ്രമാം സ്തന്യമല്പം
രുചിച്ചീടുവാന്‍ ഞാന്‍ വിളിപ്പൂ: മഹാംബേ,
നിന്റെപാലല്പം നുകര്‍ന്നീടുകില്‍ ഞാന്‍
അറിഞ്ഞീടുമാരെന്റെ ശക്തിയെ; ന്നെന്നില്‍
തുളുമ്പന്ന വാണീപ്രവാഹത്തിലൂടെ
വരും ലക്ഷ്മി! ഞാന്‍ താമരത്തണ്ടുപോലാം!
Saturday, 22 February 2025
ശിവാര്‍ഥന
Wednesday, 19 February 2025
ദര്‍പ്പണസാധന
ജോസാന്റണി -686579
എന്റെ ഒരു സ്‌നേഹിത പറഞ്ഞതനുസരിച്ചാണ്
ഉണര്‍ന്നെണീറ്റതേ ഞാന്‍ കണ്ണാടിയുടെ മുമ്പിലെത്തിയത്.
കണ്ണാടിയില്‍ കണ്ട മുഖം
കണികാണാന്‍ കൊള്ളുന്നതായിരുന്നില്ല.
ആ സ്‌നേഹിത പറഞ്ഞിരുന്നത് അപ്പോള്‍ ഞാനോര്‍മിച്ചു:
ചിരിക്കുമ്പോള്‍ നിങ്ങളെത്ര സുന്ദരനാണ്.
ചിരിക്കാന്‍ ശ്രമിച്ചു.
ഉള്ളില്‍ ചിരി തെല്ലുമില്ലാതെ
മുഖത്തു ചിരി വരുത്തുന്നതു ശരിയാണോ?
മുഖത്തു ചിരി വിടര്‍ത്തി ഉള്ളിലേക്കു നോക്കുക
എന്നു തീരുമാനിച്ചു.
ഉള്ളിലേക്കു നോക്കിയപ്പോള്‍
മ്ലാനവദനനായിരിക്കാന്‍മാത്രം
അവിടെ യാതൊരു ദുഃഖവുമില്ലെന്നു കണ്ടു.
ഗൗരവത്തോടെയിരിക്കുന്നതിലല്ലേ കൃത്രിമത്തമുള്ളത്?
എനിക്കു കിട്ടിയിട്ടുള്ള കഴിവുകളും അറിവുകളും
തലക്കനത്തോടുകൂടെയിരിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നുണ്ടോ?
ഞാന്‍ ഏറ്റവും ആദരിക്കുന്ന ഗുരുവിന്റെ മാതൃക എന്തായിരുന്നു?
എന്റെ കാഴ്ചപ്പാടിലോ കവിതകളിലോ ഇല്ലാത്ത ഒരു ഭാവമല്ലേ
നീ കണ്ണാടിയില്‍ ആദ്യം കണ്ടത്?
ഇങ്ങനെ കണികാണാന്‍കൊള്ളില്ലാത്തൊരു മുഖഭാവവും
അതിന്റെ ഫലമായ അപ്രസന്നമായ മനോഭാവbുമായി
എന്തിനാണ് വീട്ടില്‍മാത്രം ഞാന്‍ ജീവിക്കുന്നത്?
എന്റെ യഥാര്‍ഥ മനോഭാവം ശുഭാപ്തിവിശ്വാസവും
സ്വപ്‌നങ്ങളും പ്രതീക്ഷകളും നിറഞ്ഞതാണെങ്കില്‍
അല്പം കൃത്രിമത്തമുണ്ടെങ്കിലും ഈ ചിരിക്കുന്ന മുഖംതന്നെയാണ്
എനിക്കു കൂടുതലിണങ്ങുക.
ഈ ചിരി മുഖത്തു തങ്ങിനില്ക്കട്ടെ!
എന്റെ മനസ്സ് എന്റെ മുഖത്തിന്റെ കണ്ണാടിയായി മാറിക്കൊള്ളും.
മുഖം മനസ്സിന്റെ കണ്ണാടിയാണെന്നതിനാല്‍ത്തന്നെ
മനസ്സ് മുഖത്തിന്റെ കണ്ണാടിയുമാണ്.
ഞാന്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ എനിക്ക് എന്നില്‍ ഉളവാക്കാന്‍
കണ്ണാടിയില്‍ സ്വന്തം പുഞ്ചിരിക്കുന്ന മുഖം നോക്കിക്കണ്ടുകൊണ്ട്
ദിവസവും രാവിലെ ദിനചര്യകള്‍ തുടങ്ങിയാല്‍
എനിക്കു സാധിക്കും.
ഈ വിചാരത്തോടെ ഞാനെന്റെ സാധന ആരംഭിക്കുകയാണ്.
എന്നോടൊപ്പം നിങ്ങള്‍ക്കും നിങ്ങളുടെ മുഖം
നിങ്ങളുടെ കണ്ണാടിയില്‍നോക്കി
സ്വന്തം വീട്ടില്‍ത്തന്നെ തുടങ്ങാവുന്നതും തുടരാവുന്നതുമാണ്.
നമുക്കു ദിവസവും സ്വന്തം അനുഭവം പങ്കുവയ്ക്കാം.
അത് നമ്മെ ആരംഭശൂരത്വത്തില്‍നിന്നു രക്ഷിക്കും!
സ്വന്തം ഉള്ളിലെ ചിരി
സ്വന്തം മുഖത്തു പ്രതിബിംബിക്കുന്നതായി
കണ്ടുതുടങ്ങുന്നതിന് എത്രനാള്‍ വേണ്ടിവരുമെന്ന്
ഓരോരുത്തര്‍ക്കും സ്വയം മനസ്സിലാക്കാന്‍
ഈ സാധന സഹായകമാകും!
Sunday, 16 February 2025
ഗുരു നിത്യചൈതന്യയതിയുടെ സമാധിയുടെ പശ്ചാത്തലത്തില്‍
ഏതാനും കവിതകള്‍
സമാധിത്തിരി
ഗുരുവരുളി: ''ഗുരുവരുളിലലിയുവതുകൊണ്ടി-
ന്നിരുളകലുമൊരു വഴിയിലണയുവതസാധ്യം!
ഒരു പുതിയ തലമുറയിതവരുടെയകത്തുണ്ട-
ണ്ടൊരു വനവുമതിലൊഴുകുമൊരു തടിനിയും നീ
അതിലൊഴുകിയണയുക;യൊരിരുളു വരുമുള്ളില്‍
അതിലുരുകിയെരിയുമൊരു തിരി മമ സമാധി!''
ഇവിടെയിവനറിയുവതു സകലതുമൊരിക്കല്‍
കവിതകളിലെഴുതുവതിനരുളുതരു, മെന്നാല്‍
ഇവനിനിയുമുരുകിയെരിയണ;മതിനുശേഷം
നവജനതയുണരു;മതിനൊരു കരുവതാം നീ!''
2
ജാതകപ്പൊരുള്‍
ഇരുപതു വര്‍ഷമിവന്റെ ഹൃത്തിലേറാന്‍
ഗുരു വഴി തേടി; തുറന്നില്ല ഞാനെന്‍
കരളിലെ വാതി; ലിതാസമാധിശേഷം
പൊരുളറിയുന്നിവനിന്നു ജാതകത്താല്‍:
ഗുരുനില നിന്നുടെ ജാതകത്തിലേഴില്‍
വരുമതിനുണ്ടെതിരായി ശുക്ര,നൊന്നില്‍!
ഇതുമൊരു യോഗ;മറിഞ്ഞുകൊള്‍ക തമ്മില്‍
എതിരിടുമല്ലൊ വികാരവും വിചാര-
ക്കതിരുമിടയ്ക്കിടെ; നിന്റെ ഹൃത്തിലെത്താം
എതിരു പരസ്പരപൂരകാത്മഭാവം
ചതുരതയോടെ വരിച്ചിടുമ്പൊഴീ ഞാന്‍
മധുരതരം മധുവായി നിന്റെ സത്തായ്!
ഇരുളരുളിന്റെ വെളിച്ചമോടു ചേര്‍ന്നാല്‍
ഒരു നിറമല്ലൊരുകോടി വര്‍ണമുള്ളില്‍!
അറിവഴകിന്നു കതിര്‍ പകര്‍ന്നു നല്കും
നിറമെഴുമെന്നുടെ വിശ്വ, മാത്മസത്യം!
3
അറിവിതു നിത്യത, യാഴി, ബുദ്ബുദങ്ങള്‍
ഇവിടെയഹന്ത,യിദന്തയും മറന്നി-
ട്ടലിയുകയിങ്ങൊരു തുള്ളിയാകിലും നാം
കടലിതിലുള്ളൊരനശ്വരാത്മഭാവം!
4
''ഇതു ഗുരു ചൊന്ന രഹസ്യമാ,ണിതല്ലോ
മൃതിഭയമൊക്കെ ഹരിച്ചിടുന്ന സത്യം:
അവിരതമായറിയാതിരിക്കയാലാം
നിമിഷമിതിങ്ങു മരിച്ചിടുന്നതെന്നും!''
5
യതി മൃതിയൊടിതുചൊന്നു; കേട്ടവന്‍ ഞാന്‍:
മൃതിയുടെ വിസ്മൃതിതന്നനര്‍ഗളത്വം
അതിലിവനിന്നു ചരിച്ചിടു, ന്നെനിക്കീ
ഹൃദയപഥങ്ങളിലുണ്ടു കോടി ബിംബം!
6
യതി നിയതിയോടെന്തുചൊല്ലിയീ മൃത്യുവി-
ന്നതിശയരഥത്തിലേറിഗ്ഗമിച്ചീടവെ?
''മൃതിയിവിടെ വിസ്മൃതീഭാവമായീടുകി-
ല്ലതിനെതിരുനില്ക്കും സ്മൃതിക്കുള്ളിലാണു ഞാന്‍!''
7
'യതി മൃതിപ്പെട്ടു, നിത്യനോ?' ചോദ്യമായ്
നിയതി; ചൊല്ലുന്നു ചൈതന്യമിങ്ങനെ:
മൃതി മൃതിപ്പെട്ടു; സത്യമോ? ചൊന്നു ഞാന്‍
'സ്മൃതിയിലേറിച്ചരിക്കയാം നിത്യവും!'
വൈദ്യമതാണിവിടാവശ്യം!
പദ്യക്കത്തൊന്നെഴുതുകയെന്നാ-
ണുള്‍വിളി- 'യാര്‍ക്കെഴുതേണം?' കേള്‍പ്പൂ:
വൈദ്യമതാണിവിടാവശ്യം, നീ
വൈദ്യുതിമന്ത്രിക്കല്ലെഴുതേണ്ടതു,
വൈദ്യന്മാര്‍ക്കാം, മുഖ്യന്‍ ശാഫി!
ശാഫി സുഹാരി, മുഹമ്മദുനബിയുടെ
വൈദ്യപഥത്തില്‍ നിയോഗം പോലാ-
ണെത്തിയതെന്നറിയുന്നു, ഞാനും
നിത്യന്‍ ചൂണ്ടിക്കാട്ടിയ വഴികളി-
ലൊത്തിരി നാളായലയുന്നവനാം
പദ്യം വൈദ്യവുമൊരുപോല്‍ പഥ്യം!
വൈദ്യവിശാരദ, ശാഫീ, മൗലിക
വാദി നിനക്കെഴുതുന്നവനിവനും
മൗലികവാദം വെടിയരുതെന്നാം
കരുതീടുന്നതു , പക്ഷേ ഞാനൊരു
ക്രൈസ്തവ മൗലികവാദി, യതില്‍പ്പര-
മെല്ലാം കേള്‍ക്കാന്‍ ചെവിയുള്ളവനും.
ഗണപതി ഗുരുവിന്‍ മാതൃകയെന്നാം
ഗുരുവാം നിത്യന്‍ ചൊന്നതു, ഞാനെന്‍
കരളിലതിന്‍പൊരുളറിയുന്നതിനാല്‍
ചെവിയും മൂക്കും വലുതാക്കീടാന്‍
കഴിയും മര്‍ത്യനുമെന്നറിയുന്നോന്‍
തുമ്പിക്കൈ മൂക്കെന്നറിയുന്നോന്‍!
മൂക്കു മൃഗത്തിനു ഭക്ഷ്യ,മഭക്ഷ്യവു-
മെന്തെന്നറിയാനുള്ള വിവേകം
വാസനയായറിയിച്ചിടുമവയവ,-
മതുതാനിങ്ങു നമുക്കു വിവേകം!
ഇതുപോലറിവുകള്‍ രൂപങ്ങളിലും
കഥകളിലും ചേര്‍ത്തരുളീടുന്നോരു
പാരമ്പര്യം സകലമതങ്ങളു-
മുള്‍ക്കൊള്ളാറുണ്ടെന്നറിവൂ ഞാന്‍!
ഇസ്ലാം പക്ഷേ, ദൈവശതങ്ങടെ
പേരില്‍ മാനുഷര്‍ തമ്മിലടിക്കവെ
ജന്മമെടുത്തൊരു മതമാം, പരമം
പൊരുളൊന്നെന്നരുളാനതു വന്നൂ.
അതു സത്യം; ഞാനതിനോടൊപ്പം
പൊരുളുകള്‍ പലതുണ്ടെന്നും കാണ്മൂ.
പരമം പൊരുളിലടങ്ങീടും പൊരു-
ളഖിലവുമെന്നുമറിഞ്ഞീടുന്നൂ.
അതിനാല്‍ ദൈവികമെല്ലാ സത്യവു-
മെന്നറിയുന്നൂ ഞാ,നെന്‍ ക്രൈസ്തവ-
വിശ്വാസത്തിന്‍ മൗലികതത്ത്വം:
ദൈവം താതന്‍; നാം സോദരരാം!
ഇതിനോടിസ്ലാം യോജിക്കില്ലേ?
ഇതു വേദാന്തവുമരുളുവതല്ലേ?
ആണെന്നാണറിയുന്നതു ഞാന്‍, നാം
സോദരരറിവിവയങ്ങിങ്ങുള്‍ക്കൊ-
ണ്ടാവും വിധമീ ലോകം നിറയും
രോഗങ്ങള്‍ക്കെതിരായ്‌പ്പൊരുതേണ്ടോര്‍!
രോഗം പല വിധ,മെല്ലാം വേരൊടെ
പിഴുതെറിയേണം, കൊമ്പുകള്‍ വെട്ടി-
യെറിഞ്ഞാലായിരമുളവാകും നാം
വേരുകള്‍ തേടുക വേരു മുറിക്കുക!
നാമും മരമാം നമ്മുടെ ജീവന്‍
നമ്മുടെ വേരില്‍, നമ്മുടെ വേരോ
മൗലികസത്യശതങ്ങളെയെല്ലാം
ചേര്‍ത്തരുളും സ്‌നേഹാര്‍ദ്രതയല്ലോ!
അതിനാല്‍ നമ്മുടെ വേരുകള്‍ നമ്മള്‍
അരിയരു,തവയാല്‍ മണ്ണിലുറച്ചേ
നിന്നിടണം, നാം തിന്മകള്‍തന്‍ വേ-
രരിയാനൊരുമിച്ചൊരു വാളാകാം!