ജോസാന്റണി - 686579
നമ്മുടെ ഓര്‍മകളെയും ഇന്ദ്രിയാനുഭവങ്ങളെയും ചേര്‍ത്തുവച്ചാണ്. ഈ അനന്തപ്രപഞ്ചത്തിലുള്ള കാര്യങ്ങളില്‍ നമുക്കു താത്പര്യമുള്ളവമാത്രമേ നാം കാണാറുള്ളു എന്നതും വാസ്തവമാണ്. പലതിനെയും നാംപോലും അറിയാതെ അവഗണിക്കാരാണു പതിവ്. കാണുന്നവയില്‍ പലതും നമ്മുടെ ഓര്‍മകളിലുള്ള നിറക്കൂട്ടുകല്‍കാരണം യതാതഥമായല്ല കാണുന്നത്. അതുകൊണ്ടാണ് മനസ്സ് 80 ശതമാനം അവബോധവും 19 ശതമാനം സ്മരണകലര്‍ന്ന സങ്കല്പവും ഒരു ശതമാനം യാഥാര്‍ഥ്യബോധവും അതോടൊപ്പം വല്ലപ്പോഴും മിന്നിമായുന്ന യുക്തിബോധവുമാണ് എന്ന് ഗുരു എഴുതുന്നത്. (ദൈവം സത്യമോ മിഥ്യയോ, പേജ് 23)
ഇങ്ങനെ ചിന്തിക്കുമ്പോള്‍ ഈ ലോകത്തെ യഥാതഥമായി അറിയാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ തന്റെതന്നെ സ്മരണകളുടെയും താത്പര്യങ്ങളുടെയും നിറക്കൂട്ടുകളും ബലതന്ത്രങ്ങളും ഒക്കെ ഒന്ന് ഗ്രഹിക്കേണ്ടതുണ്ട് എന്നു കാണാന്‍ കഴിയും. ക്വാണ്ടം ബലതന്ത്രത്തില്‍ അപാണ്വക കണങ്ങലെ നിരീക്ഷിക്കുമ്പോള്‍ അതിനുപയോഗിക്കുന്ന ഉപകരണങ്ങളുടെ സ്വാധീനംകൂടി അവയെ ബാധിക്കും എന്നതിനാല്‍ സുനിശ്ചിതമായി അവ എവിടെയെന്നു കണ്ടെത്താനാവില്ല എന്നു പറയുന്നു. യഥാര്‍ഥത്തില്‍ നമ്മുടെ പല ഇന്ദ്രിയാനുഭവങ്ങളും നമ്മുടെ മുന്‍വിധികളുടെ സ്വാധീനത്താല്‍ യാഥാര്‍ഥ്യമാകണം എന്നില്ല. നാം ഈ ലോകത്തില്‍ കാണുകയും ഗ്രഹിക്കുകയും ചെയ്യുന്നതുപോലെയല്ല പല കാര്യങ്ങളും എന്നു പിന്നീട് (പലപ്പോഴും)നമുക്കു ബോധ്യപ്പെടാറുണ്ട്. നമ്മുടെ ഒരു നാടോടിക്കഥ ഓര്‍മവരുന്നു. ഒരു കൃഷിക്കാരന്‍ വളര്‍ത്തിയിരുന്ന കീരി ദേഹമാകെ ചോരയില്‍ കുളിച്ച് കൃഷിക്കാരന്‍ പണിയെടുത്തുകൊണ്ടിരുന്ന കൃഷിയിടത്തില്‍ എത്തി. തൊട്ടിലില്‍ കിടന്നിരുന്ന തന്റെ കുഞ്ഞിനെ കീരി കൊന്നതിനാലാണ് അതിന്റെ ദേഹത്ത് ചോരവന്നത് എന്ന് കൃഷിക്കാരന്‍ തീരുമാനിച്ചു. അയാല്‍ കീരിയെ കൊന്നസേഷം വീട്ടിലെത്തിയ അയാള്‍ കണ്ടത് ഒരു മൂര്‍ഖന്‍പാമ്പ് കീരിയുടെ കടിയേറ്റു ചത്തുകിടക്കുന്നതാണ്. കുഞ്ഞ് കിടന്നിരുന്നിടത്തുതന്നെ കിടന്നു ചിരിക്കുന്നുണ്ട്.
നമ്മുടെ ജീവിതത്തിലേക്കു തിരിഞ്ഞുനോക്കിയാല്‍ നാം ഇങ്ങനെയുള്ള തെറ്റിദ്ധാരണകള്‍ക്ക് ഒരിക്കലെങ്കിലും വശംവദരായിട്ടുള്ളതായി കാണാന്‍ കഴിയും. ഈവിധത്തിലുള്ള മുന്‍വിധികളില്‍നിന്നു മോചനം നേടാന്‍ നാം അകമുഖമായറിയുന്ന ശീലം ഉണ്ടാക്കേണ്ടതുണ്ട്. നാരായണഗുരു എഴുതിയിരിക്കുന്നു:
'സകലതുമുള്ളതുതന്നെ തത്ത്വചിന്താ-
ഗ്രഹനിതു സര്‍വതുമേകമായ് ഗ്രഹിക്കും
അകമുഖമായറിയായ്കില്‍ മായയാം വന്‍
പക പലതും ഭ്രമമേകിടുന്നു പാരം'
ഗുരു നിത്യ അകമുഖമായി കാര്യങ്ങള്‍ കണ്ടിരുന്നു എന്ന് നമുക്കെല്ലാമറിയാം. പൗരാണികവും ആധുനികവുമായ മനശ്ശാസ്ത്രസിദ്ധാന്തങ്ങള്‍ ഉള്‍ക്കൊണ്ടിരുന്ന ഒരാള്‍ എന്നതിലുപരി തന്നെ സമീപിച്ചിരുന്ന പ്രശ്‌നാവിഷ്ടരായ ഓരോ വ്യക്തികളുടെയും ഉള്ളിലേക്ക് അനായാസം കടന്നുചെല്ലാനും സഹാനുഭൂതിയോടെയും ഉള്‍ക്കാഴ്ചയോടെയും മുമ്പേപറഞ്ഞ മൂല്യബോധത്തോടെ കുരുക്കുകള്‍ അഴിക്കാനും സവിശേഷശേഷി ഉണ്ടായിരുന്ന ഒരാള്‍ എന്ന നിലയില്‍ ആണ്, ഗുരു നിത്യചൈതന്യയതിയെ ഞാന്‍ കാണുന്നത്.
കേരളത്തില്‍ സൈക്യാട്രിസ്റ്റുകളുടെ വലക്കെണികളില്‍ വീണു മരിക്കുകതന്നെ ചെയ്തിട്ടുള്ള യുവാക്കള്‍ എത്രയയായിരം വരും എന്നതിന് കണക്കൊന്നുമില്ല. ഗുരു നിത്യ നേരിട്ടു ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ പരിഹരിച്ചിട്ടുള്ളവരുടെ എണ്ണവും ആര്‍ക്കുമറിയില്ല. അദ്ദേഹത്തിന്റെ കൃതികളും കത്തുകളും വായിച്ച് മനഃസ്വാസ്ഥ്യം നേടിയിട്ടുള്ളവര്‍, എന്തായാലും ആയിരക്കണക്കിനുണ്ടാവും.
എന്തായിരുന്നു നിത്യചൈതന്യയതിയുടെ മനോദര്‍ശനം? ''മനസ്സുവേണ്ട, മനസ്സില്ലാതിരുന്നാല്‍ ശാന്തിയേ ഉള്ളു'' എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ 'സമ്യഗ്ദര്‍ശന'ത്തില്‍ നാം വായിക്കുന്നു (പേജ് 18). നാം മനസ്സിനെ ഉണ്ടാക്കുന്നതെങ്ങനെ എന്ന് ആ പുസ്തകത്തില്‍ വളരെ ലളിതമായി വിശദീകരിക്കുന്നുണ്ട്. എന്നാല്‍ നമ്മുടെ അബോധത്തില്‍നിന്ന് ഓരോ വസ്തുവിനോടും നമ്മിലുളവാകുന്ന പ്രിയാപ്രിയങ്ങള്‍ പരിഗണിക്കാതിരിക്കാന്‍ നമുക്കാവുന്നില്ല. നമ്മുടെ മൂല്യബോധത്തില്‍ സമൂലമായ പരിവര്‍ത്തനം വരുത്തിക്കൊണ്ട് നമ്മെ തിരുത്താന്‍ ഒരു ഗുരുവിനേ കഴിയൂ. ഗുരുക്കന്മാര്‍ മൂല്യബോധത്തില്‍ തിരുത്തലുകള്‍ വരുത്തുന്നത് എന്ന് നേരത്തെ എഴുതിയിരുന്നല്ലോ.
ഇവിടെ സംഘടിതമതങ്ങളോ രാഷ്ട്രങ്ങളോ അനുശാസിക്കുന്ന നിയമങ്ങളല്ല, സഹജീവികളോട് സഹഭാവവും സ്‌നേഹവും പുലര്‍ത്തുന്ന ഒരു മനോഭാവമാണ് സുപ്രധാനം എന്നാണ് ഗുരു നിത്യ എന്നും വ്യക്തമാക്കിയിട്ടുള്ളത്. 'സമ്യഗ്ദര്‍ശന'ത്തിലെ 'കാരുണ്യദര്‍ശനം' ഇക്കാര്യത്തില്‍ വലിയ ഉള്‍ക്കാഴ്ചകള്‍ പകരാന്‍ പര്യാപ്തമാണ്.
ഗുരു നിത്യ എനിക്ക് ഏറ്റവും വലിയ ഒരു ജീവിതമാതൃകയായിത്തീര്‍ന്നത് ഏറ്റവും പൂര്‍ണനായ ഒരു ക്രിസ്ത്യാനിയായി ജീവിതമാതൃക കാണിച്ചുതന്നതിനാലാണ്. ഞാന്‍ ഗുരുവിനോടൊപ്പം ജീവിച്ചിരുന്ന 1982-84 കാലഘട്ടത്തില്‍ ഗുരുകുലത്തില്‍ കൃത്യമായ വരുമാനമാര്‍ഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഗുരു (പണമില്ലാ സാമ്പത്തികത (NO MONEY ECONOMICS)എന്നു വിളിച്ചിരുന്ന സാമ്പത്തികസംവിധാനം എങ്ങനെയാണ് നടപ്പിലാക്കപ്പെട്ടുകൊണ്ടിരുന്നതെന്ന് ഞാന്‍ അത്ഭുതത്തോടെ നോക്കിക്കാണാറുണ്ടായിരുന്നു. ഒരു ദിവസം ഗുരു ഈ ബൈബിള്‍വാക്യത്തിലേക്ക് എന്റെ ശ്രദ്ധ ക്ഷണിച്ചു: ''ഞങ്ങള്‍ എന്തു തിന്നും എന്ത് ഉടുക്കും എന്നെല്ലാം പറഞ്ഞ് നിങ്ങള്‍ ആകുലരാകരുത്. നിങ്ങള്‍ക്ക് ഇവയെല്ലാം ആവശ്യമുണ്ടെന്ന് സ്വര്‍ഗീയപിതാവിന് അറിയാം. നിങ്ങള്‍ ആദ്യം അവന്റെ രാജ്യവും അവന്റെ നീതിയും തേടുക. അങ്ങനെയെങ്കില്‍ ഇവയൊക്കെയുംകൂടി നിങ്ങള്‍ക്കു നല്കപ്പെടും.''
തികഞ്ഞ സംശയാത്മാവായി വിനാശത്തിലേക്കു ചരിച്ചുകൊണ്ടിരുന്ന എന്നെ രക്ഷിച്ചത് ബൈബിളിലെ വചനങ്ങള്‍ ജീവിതത്തില്‍ പ്രയോഗക്ഷമമാണെന്ന മാതൃക കാണിച്ചുതരാന്‍ എന്റെ മുമ്പില്‍ ഒരു ഗുരുവിന്റെ ജീവിതമുണ്ടായിരുന്നതാണ്. പണത്തെ വെറും വിനിമയമൂല്യമായല്ല, ഉപയോഗമൂല്യങ്ങള്‍ മാത്രമായി ദര്‍ശിക്കാന്‍ കഴിയണമെന്നും വിഭവസമൃദ്ധിയുടെ സാമ്പത്തികത (Economics of Abundance)യെ പണധാരാളിത്തത്തിന്റെ സാമ്പത്തികത(Economics of Opulence)യില്‍നിന്നു മോചിപ്പിക്കാന്‍ ഈ വിധത്തിലുള്ള ഒരു സാമ്പത്തികദര്‍ശനത്തിനേ കഴിയൂ എന്നും ഒപ്പം എന്നെ അദ്ദേഹം പഠിപ്പിക്കുകയുണ്ടായി. ഓരോ സ്രോതസ്സില്‍നിന്നു വരുന്ന വരവിനെയും ഓരോ പ്രത്യേക കാര്യങ്ങള്‍ക്കു മാത്രമായി വിനിയോഗിക്കണം എന്ന് സ്വജീവിതത്തിലൂടെ അദ്ദേഹം പഠിപ്പിച്ച പാഠം ഇനിയും എന്റെ ജീവിതത്തില്‍ വേണ്ടത്ര പ്രയോഗിക്കാന്‍ കഴിയാത്തത് തത്ത്വത്തിന്റെ തകരാറുകൊണ്ടല്ല, എന്റെ ഹൃദയം വേണ്ടത്ര കരുണാര്‍ദ്രം ആയിട്ടില്ലാത്തതു കൊണ്ടുമാണ് എന്ന് എനിക്കിന്നറിയാം.
ഈ ജീവിതം പ്രത്യാശാരഹിതമായി പാഴാക്കിക്കളയാനുള്ളതല്ല എന്ന ഉള്‍ക്കാഴ്ച സ്വജീവിതമാതൃകയിലൂടെ ഗുരു നിത്യ പഠിപ്പിച്ചതിനാല്‍ മാത്രമാണ് ഞാനും എന്നെപ്പോലുള്ള അനേകം സംശയാത്മാക്കളും ദാര്‍ശനികവും സാമൂഹികവുമായ അനേകം സംശയങ്ങളില്‍നിന്ന് ശുഭാപ്തിവിശ്വാസം നേടി രക്ഷപ്പെട്ടത് എന്ന് വളരെ നന്ദിയോടെ അനുസ്മരിക്കുന്നു.